ചെറുപ്പത്തില്‍ അമ്മച്ചി പഠിക്കാന്‍ പറയുമ്പോഴ് കയ്യില്‍ കിട്ടിയ ബുക്കെടുത്ത് ഉമ്മറത്തെ ഓപ്പണ്‍ വരാന്തയിലിരുന്ന് ഊഞ്ഞാലയിലാടണ പോലെ ബോഡി ഫ്രന്റ് ബാക്ക് പൊസീഷനിലാട്ടി, മുറ്റത്ത് തലയുയര്‍ത്തി നില്ക്കുന്ന കാറ്റാടി മരങ്ങളെയും അതിന് താഴെയായി എന്റെ രണ്ടാമത്തെ ചേച്ചിയുടെ മേല്‍നോട്ടത്തില്‍ ഞങ്ങള്‍ നാലാളും കൂടി വച്ചു പിടിപ്പിച്ച കാശിത്തുമ്പ, ജമന്തി, നാലു മണി പൂവ്, എല്ലാ കളറിലും ഉള്ള ചെമ്പരത്തി, വെള്ള ചോപ്പ് മുസാന്റ, പടക്കവാഴ, കുറ്റിമുല്ല, ഉണ്ടമല്ലി, മാങ്ങനാറി ഒക്കെ ഉള്ള തോട്ടത്തിലേക്ക് നോക്കി, ഒറക്കെ ഒരു വായനയാണ്. അപ്പോഴായിരിക്കും ഞങ്ങടെ അപ്പറത്തെ വീട്ടിലെ പൂച്ചയും, ഇപ്പറത്തെ വീട്ടിലെ കോഴികളും, മോണിങ്ങ് വാക്കിന് ഞങ്ങളുടെ ജോഗേഴ്സ്പറമ്പിലേക്ക് വരുന്നത്. അപ്പറത്തെ വീട്ടിലെ കോഴികള്‍ക്ക് ഒടുക്കത്തെ ബുദ്ധി അഥവാ സാമര്‍ത്ഥ്യമായിരുന്നു. മുട്ടയിടാന്‍ കൃത്യമായി അവരുടെ വീട്ടിലെ കോഴിക്കൂട്ടിലേക്ക് പോകുന്ന കോഴി, ഓരോന്ന് കൊത്തി പെറുക്കി തിന്നാനും ഒന്നിനും രണ്ടിനും പോവാനും ഞങ്ങളുടെ പറമ്പിലേക്ക് വരും. അത് കാണണ്ട താമസം ഞാന്‍ കയ്യില്‍ കിട്ടിയ കല്ലെടുത്ത് വീക്കി അതിന്റെ പിറകെ ഓടി പത്തു വീടപ്പറമുള്ള പറമ്പിലേക്ക് ഓടിക്കും. തിരിച്ചു വന്ന് മനസമാധാനത്തോടെ വായന തുടങ്ങും, ഞങ്ങടെ തോട്ടത്തിലെ ചെടികളൊക്കെ ഞാന്‍ പഠിക്കുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടു നിക്കും, അവര്‍ എന്റെ സ്റ്റുഡന്റ്സും ഞാനവരുടെ ടീച്ചറുമാവും. കോഴിയോടും പൂച്ചയോടുമൊക്കെ ഞാന്‍ ക്വസ്റ്റ്യന്‍ ചോദിക്കും, എന്റെ ആ സ്റ്റുഡന്റ്സിനൊക്കെ എക്സാം എഴുതാന്‍ ഒരു ചാന്‍സ് കൊടുത്തിരുന്നെങ്കില്‍ അവരൊക്കെ ഇപ്പൊ എവിടെ എത്തിയേനേ!. അങ്ങനെ എന്റെ സ്പെഷ്യല്‍ക്ലാസ്സ് കേട്ട് ബോറടിക്കുമ്പോ അവര്‍ ക്ലാസ്സ് കട്ട് ചെയ്ത് വേറേ വഴിക്കു പോകും.
ഒരു ദിവസം പഠിപ്പൊക്കെ കഴിഞ്ഞ് ഇനി എന്തൂട്ടാ ചെയ്യാന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങടെ അപ്പറത്തെ വീട്ടിലെ മഹാവികൃതിയായ അപ്പുക്കുട്ടന് വീട്ടില്‍ വന്നത്. അപ്പോ ഞാന്‍ അവനോട് വെറുതെ ചോദിച്ചു ‘എന്താടാ നിന്റെ രണ്ടു ചെവിയിലും ഓട്ട“ എന്ന് (ഓട്ട മീന്‍സ് ഹോള്‍). എന്റെ ചോദ്യം കേക്കണ്ട താമസം അവന് ഒന്നും പറയാതെ അവന്റെ വീട്ടിലേക്ക് വാണം വിട്ട പോലെ ഓടി. ആ ഓട്ടം കണ്ടപ്പോഴെ ഞാന്‍ വിചാരിച്ചു ഇവന്റെ ഓട്ടം അത്ര പന്തിയല്ലാ, എന്റെ ചോദ്യത്തിനുള്ള ഉത്തരം മിക്കവാറും ബൂമറാങ്ങായി തിരിച്ചു വരുമെന്ന്. എന്റെ ഊഹം തെറ്റിയില്ല, അവന് പോയി 5-10 മിനുട്ട് കഴിഞ്ഞപ്പോഴേക്കും അപ്പുക്കുട്ടന്റെ അമ്മ ഞങ്ങടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നതു ഞാന്‍ കണ്ടു, ആ വരവു കണ്ടതും ഞാന്‍ ബുക്കെടുത്ത് പഠിക്കാന്‍ പോയി. അപ്പോ ആ ചേച്ചി എന്റെ അമ്മച്ചിയോട് വന്നു ചോദിച്ചു അല്ഫോന്‍സക്കുട്ടിയെവിടെ എന്നു, ഞാനപ്പോ ഭയങ്കര പഠിപ്പായിരുന്നു, പഠിക്കുന്ന എന്നെ നോക്കി ചിരിച്ചു കൊണ്ട് അപ്പുക്കുട്ടന്റെ അമ്മ ചോദിച്ചു ‘നീ അപ്പുവിനോട് ഇവിടെ വന്നപ്പോ വല്ലതും പറഞ്ഞോ’ എന്നു. ഞാന്‍ പറഞ്ഞു ‘ഞാനെന്തൂട്ടാണ്ട് പറഞ്ഞു, അതു കേട്ടതും അവന് ഇറങ്ങിയോടി എന്ന്’. എന്റെ ചോദ്യം കേട്ട് ഓടി പോയ അവന് അവന്റെ വീട്ടിലെത്തി ആദ്യം ചെയ്ത പണി അവന്റെ രണ്ടു ചെവിയുടെയും ഓട്ട, പഞ്ഞി, കടലാസു കഷണം, തുണി എന്നിവ വച്ച് അടക്കലായിരുന്നു. എന്റെ ഭാഗ്യത്തിന് അവന് ചെവി സിമന്റ് ഇട്ട് ഓട്ടയടക്കാനുള്ള ബുദ്ധിയൊന്നും തോന്നിയില്ലാ. എന്താ നിന്റെ മൂക്കിന് രണ്ട് ഓട്ട എന്നെനിക്ക് ചോദിക്കാന്‍ തോന്നാഞ്ഞതും ഭാഗ്യം, അല്ലെങ്കിലവന് മൂക്കില്‍ പഞ്ഞീം വച്ച് കിടന്നേനേ. എന്തായാലും അപ്പുക്കുട്ടന്റെ അമ്മക്ക് എന്നോടുള്ള പ്രത്യേക വാത്സല്യത്തിന്റെ പേരില്‍ അന്നു ചീത്തയൊന്നും കേള്‍ക്കാതെ ഞാന്‍ രക്ഷപ്പെട്ടു.
ഇതിനു മുമ്പും ഞാന്‍ അപ്പുക്കുട്ടന്റെ ബുദ്ധി പല തവണ പരീക്ഷിച്ചിട്ടുണ്ട്. അവനോടു മുകളിലോട്ടു നോക്കി തുപ്പാന്‍ പറഞ്ഞാലൊക്കെ ഭയങ്കര അനുസരണയാ, അപ്പോ അതു പോലെ ചെയ്യും, അന്നിട്ട് തുപ്പലം അവന്റെ മുഖത്തു തന്നെ വന്നു വീഴുമ്പോ കരഞ്ഞിട്ട് അവന്റെ അമ്മേടേ അടുത്തേക്ക് കമ്പ്ലയിന്റ് ചെയ്യാനോടും. എന്നിട്ടും അവന്റെ അമ്മക്ക് എന്നോട് ഭയങ്കര ഇഷ്ട്മായിരുന്നു, കാരണം ആ ചേച്ചിക്ക് ഒരു സമാധാനവും കൊടുക്കാത്ത അവരുടെ അപ്പു കുഞ്ഞാടിനെ കൂടുതല്‍ നേരവും ആട്ടി തെളിച്ച് നടന്നിരുന്നത് ഈ ആട്ടിടത്തിയായിരുന്നു.
പൂരത്തിന്റെ എക്സിബിഷന് കാണാന്‍ ഞങ്ങളും അപ്പുക്കുട്ടന്റെ വീട്ടുകാരും ഒരുമിച്ചാണ് പോയിരുന്നത്. എക്സിബിഷന് 100 സ്റ്റാളുകള്‍ ഉണ്ടെങ്കില്‍ അതില്‍ 75 സ്റ്റാളില്‍ കേറുമ്പോഴും അപ്പുക്കുട്ടന് ഓരോന്ന് വാങ്ങിക്കാന്‍ വേണ്ടി വാശി പിടിക്കും, ഫസ്റ്റ് സ്റ്റെപ്പായി മാന്യമായി അമ്മയോട് അവന് ആവശ്യമുള്ളത് വാങ്ങിച്ചു തരോന്ന് ചോദിക്കും, ഇല്ലാ എന്നുത്തരമെങ്കില്‍ ഒന്ന് കരഞ്ഞ് നോക്കും, അന്നിട്ടും കേട്ടിലെങ്കില്‍ വോളിയം കൂട്ടി ശിങ്കാരി മേളത്തിന്റെ ചാടി കൊട്ടല്‍ പോലെ തുള്ളിചാടി കരഞ്ഞു പറഞ്ഞു നോക്കും, ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്റ്റെപ്പ് സ്റ്റാളില്‍ നിലത്ത് കിടന്നുരുണ്ട് ജനശ്രദ്ധയൊക്കെ പിടിച്ചു പറ്റി നെലോളിയോടെ ആവശ്ശ്യമവതരിപ്പിക്കലാണ്. എനിക്കും കൂടി ഗുണമുള്ള കാര്യത്തിനാണ് അവന് കരയുന്നതെങ്കില്‍, അതായത് ഐസ്ക്രീമും അതു പോലെയുള്ള നല്ല തീറ്റ സാധനങ്ങള്‍ക്കു വേണ്ടിയാണ് കരയുന്നതെങ്കില്‍, അവന് വാങ്ങിക്കണ കൂട്ടത്തില്‍ എനിക്കും കിട്ടാന്‍ ചാന്സുണ്ടെങ്കില് ഞാന്‍ അവന്റെ കരച്ചിലിനെ എസ്.എം.എസ് അയച്ച് പ്രോത്സാഹിപ്പിക്കും. അവന് മാത്രം ഗുണമുള്ള കാര്യത്തിനാണെങ്കില്‍ ഞാന്‍ അവന്റെ കരച്ചിലിനെ ഡിസ്കറേജ് ചെയ്യും, അല്ലെങ്കില്‍ അവന്റെ അമ്മയുടെ കയ്യീന്ന് അവന് തല്ലു കിട്ടണതും നോക്കി നിക്കും.
ഓണക്കാലത്ത് ഞങ്ങള്‍ക്ക് പൂക്കളമിടാന്‍ എല്ലാരുടെ വീട്ടീന്നും പൂ പറിച്ചു കൊണ്ടു വന്നിരുന്നത് അപ്പുക്കുട്ടനാണ്. പകരം അവന്റെ വീടിന്റെ മുറ്റത്ത് ഞാന്‍ പൂക്കളം ഇട്ടു കൊടുക്കണം. രണ്ടു വീട്ടിലും പൂക്കളമിട്ടു കഴിഞ്ഞാല്‍ അപ്പുക്കുട്ടന് CBI ഡയറികുറിപ്പ് ഫിലിമില്‍ മമ്മൂട്ടി നടന്നു വരണ പോലെ വന്നട്ട് രണ്ടു വീട്ടിലെയും പൂക്കളങ്ങളുടെ ഭംഗി നോക്കും, അന്നട്ട് ഞങ്ങടെ വീട്ടിലെ പൂക്കളമാണ് ഭംഗിയെന്നു തോന്നിയാല്‍ അത് തട്ടിതെറിപ്പിച്ച് ഒറ്റ ഓട്ടമാണ്, പിന്നാലെ ഞാനും ഓടും, പിന്നെ അവന്റെ ഓളിയിട്ടുള്ള കരച്ചില് അവടെ മുഴുവന്‍ മുഴങ്ങി കേള്‍ക്കും.
ഉണ്ണിക്കുട്ടനായിരുന്നു ഞങ്ങളുടെ വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു വികൃതി. ഞങ്ങളുടെ വീട്ടിലേക്ക് എപ്പോ വിരുന്നുകാര് വന്നാലും ഗൈഡിന്റെ പോലെ ഉണ്ണിക്കുട്ടനും ഒപ്പം വരും. വിരുന്നുകാര്‍ക്ക് തിന്നാന്‍ അമ്മച്ചി ബേക്കറി പലഹാരങ്ങള്‍ മേശപുറത്ത് കൊണ്ടു വച്ചാല്‍ ഉണ്ണിക്കുട്ടന്റെ ഡ്യൂട്ടി തുടങ്ങുകയായി. 40-60 സ്പീഡില്‍ തിന്നാന്‍ തുടങ്ങി ഞാന്‍ കണ്ണുരുട്ടി തുറുപ്പിച്ച് നോക്കുമ്പോ 120 സ്പീഡിലെത്തി പ്ലേറ്റിലെ പലഹാരങ്ങളൊക്കെ അവസാനിപ്പിക്കും. പോരാത്തതിന് വിരുന്നുകാരുടെ വക അവനെ സ്പെഷല്‍ പ്രോത്സാഹിപ്പിക്കലും ‘ചെറിയ കുട്ടിയല്ലേ, അവനെടുത്തു തിന്നോട്ടെ’ എന്ന്. എനിക്കതു കേക്കുമ്പോ ദേഷ്യം വരും, വിരുന്നുകാര് പോയിട്ട് വേണം എനിക്ക് പ്ലേറ്റില്‍ ബാക്കി വരണത് തിന്നാന്‍, അപ്പൊഴാണ് അയലത്തെ വീട്ടിലെ കുട്ടിയായ അവന്റെ കടന്നാക്രമണം. അന്നത്തെ വീട്ടിലെ നിയമമനുസരിച്ച് ബേക്കറി പലഹാരങ്ങള്‍ വിരുന്നുകാര്‍ക്ക് തിന്നാനുള്ളതാണ്, വീട്ടിലെ കുട്ടികളായ ഞങ്ങള്‍ക്ക് തിന്നാന്‍ ലോക്കല്‍ ഐറ്റംസായ അച്ചപ്പം, കൊഴലപ്പം, അവലോസുണ്ടാ, അവല് നനച്ചതൊക്കെ തിന്നാനെ അവകാശമുള്ളൂ. പിന്നെ ഒരു ആശ്വാസ അലവന്‍സായി വിരുന്നുകാരന് കൊണ്ടു വന്ന് വീട്ടിലെ ഇളയ കുട്ടിയായ എന്റെ കയ്യില്‍ സുരക്ഷിതമായി ഏല്പിച്ച പലഹാരത്തീന്ന് (മിക്കവാറും അലുവ, ക്രീം ബിസ്ക്കറ്റ്, ലഡു, ജിലേബി, കേക്ക്) ഓരോ കഷണം ടേസ്റ്റ് നോക്കാന്‍ തരും, അന്നട്ട് അതും അടുത്ത വിരുന്നുകാരന് വരുമ്പോ കൊടുക്കാന്‍ വേണ്ടി എടുത്തു വക്കും. പോരാത്തതിന് എന്റെ മൂത്ത ചേച്ചി ഉണ്ടാക്കിയ നിയമമനുസരിച്ച് “ആദ്യം തിന്നു കഴിഞ്ഞവര്‍ക്ക് തിന്നുകഴിയാത്തവരുടെ തട്ടി പറിച്ചു തിന്നാം.” അങ്ങനെ അവസാനം മുതലുമില്ലാ, പലിശയുമില്ലാ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വിഷമഘട്ടങ്ങളെ, ആണവക്കരാറിനെക്കാള്‍ വലിയ ഗുരുതര പ്രതിസന്ധികളെ പല തവണ എനിക്ക് ചെറുപ്രായത്തില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഞാന്‍ സ്റ്റാമിനയൊക്കെ വീണ്ടെടുത്ത് വിജയിക്കാന്‍ തുടങ്ങിയപ്പോ പലപ്പോഴും ബലിയാടാകേണ്ടി വന്നത് എന്റെ മൂന്നാമത്തെ ചേച്ചിയായിരുന്നു. ഇന്ത്യാ പാകിസ്ഥാന് യുദ്ധത്തിന്റെ ഇടയില്‍ ബോംബെയില്‍ വച്ച് പേടിച്ച് പേടിച്ച് ജനിച്ചതുകൊണ്ട് അവള്‍ക്ക് എപ്പളും പേടിയായിരുന്നു, കോളിങ്ങ് ബെല്ലിന്റെ സൌണ്ട് കേട്ടാലും ഞെട്ടി വിറക്കും. അവളുടെ പലഹാര ഷെയറിന്റെ പകുതി പലപ്പോഴും മുകളില്‍ പറഞ്ഞ നിയമമനുസരിച്ച് എന്റെ വായിലാവും. അധികം തല്ലുകൂടാന്‍ കഴിവില്ലാത്ത കാരണം അവള് എന്നെ അടിക്കാനും പിച്ചാനും വരുന്നതിനു പകരം മിക്കവാറും എന്നെ നോക്കി പോടി ‘ജന്തു, അസത്ത്, പട്ടി, ശവി‘ എന്ന് നാലും കൂട്ടി മുറുക്കി ഒരുമിച്ചൊരു വിളിയാണ്, അതോടെ അവള്‍ക്ക് യുദ്ധത്തില്‍ ജയിച്ച പോലത്തെ ആത്മസംതൃപ്തിയും സന്തോഷവും കിട്ടാറുണ്ട്.
ഞങ്ങളുടെ ചില കസിന് ബ്രദേഴ്സിന് മമ്മുട്ടി മോഹന്‍ലാല്‍ സിനിമ റിലീസായാല്‍ ഫിലിം റിലീസായ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോന് ഫസ്റ്റ് ടിക്കറ്റെടുത്ത് ഫസ്റ്റ് സീറ്റിലിരുന്ന് ഫസ്റ്റ് ഫിലിം കണ്ട് ഫസ്റ്റ് ഞങ്ങള്‍ക്ക് ഫിലിമിന്റെ കഥ പറഞ്ഞു തരണമെന്ന് നേര്‍ച്ചയുണ്ടായിരുന്നു. അതു പോലെ തന്നെ ഉണ്ണിക്കുട്ടന് ഞങ്ങളുടെ വീട്ടിലുണ്ടാവുന്ന ചാമ്പക്ക, പേരക്ക, പുളിനെല്ലി ഇവയൊക്കെ ഞങ്ങളെക്കാളും ഫസ്റ്റ് തിന്നണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അവന് ഞങ്ങടെ ചാമ്പക്ക മരത്തില്‍ കയറി പുളിയുറുമ്പിന്റെ കടിയൊക്കെ കൊണ്ട് ചാമ്പക്ക പറിച്ചു വരുമ്പോഴേക്കും ഞാന്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പോലെ വീടിന്റെ ഗേറ്റ് കുറ്റിയിട്ട് അവനെ കാത്തുനില്ക്കും, അന്നട്ട് തൊണ്ടി മുതലില്‍ നിന്ന് 50% അവന് എന്നോട് പറയാണ്ട് പൊട്ടിച്ചതിന് പണിഷ്മെന്റായി വാങ്ങിച്ചു വക്കും, ബാക്കി 50% അവന് കഷ്ടപ്പെട്ട് മരത്തില്‍ കയറി പറിച്ചു തന്നതിന്റെ ഉപകാര സ്മരണക്കായി അവന് തിന്നാന്‍ കൊടുത്തയക്കും. ഉണ്ണിക്കുട്ടന് വേറൊരു ദുശ്ശീലം കൂടിയുണ്ടായിരുന്നു. ഞാനവനെ ഒന്ന് അടിച്ചാലോ പിച്ചിയാലോ അവനപ്പോ കരയില്ലാ, മര്യാദക്ക് കരയാണ്ട് ഡീസന്റായി അവന്റെ വീട് വരെ പോണ ഉണ്ണിക്കുട്ടന് അവന്റെ വീടിന്റെ ഗേറ്റ് കടന്നാലുടനെ ‘അമ്മച്ചീ എന്നെ ചേച്ചി മൂക്കില്‍ പിച്ചി, കണ്ണില്‍ മാന്തി’ എന്നൊക്കെ ഉണ്ടാക്കി പറഞ്ഞ് അലറിപൊളിച്ചൊരു കരച്ചിലാണ്. അതു കേട്ടാലുടനെ ഞാന്‍ വീണ്ടും ബുക്കുമെടുത്ത് പഠിക്കാന്‍ പോകും. ഉണ്ണിക്കുട്ടന്റെ അമ്മക്ക് പിന്നെ മകനെ ആരു തല്ലിയാലും, വഴീക്കൂടെ പോണ ആള് തല്ലിയിട്ട് പോയാലും യാതൊരു വിധ പരാതിയുമില്ലാ.
തോമാസേട്ടനും ആലീസേച്ചിയും അവരുടെ കുഞ്ഞുമോന് ബിനുവുമാണ് ഞങ്ങളുടെ വീടിന് തൊട്ടടുത്ത് താമസിച്ചിരുന്ന മറ്റൊരു സന്തുഷ്ടകുടുംബം. കാലത്തെ കാപ്പി കുടി കഴിഞ്ഞാലുടനെ ആലീസേച്ചി കുഞ്ഞുമോനെ പഠിപ്പിക്കാനിരുത്തും. പഠിപ്പിക്കാനിരുത്തി അര മണിക്കുറിനുള്ളില്‍ സിനിമാനടി കല്പനയുടെ പോലെയിരിക്കുന്ന ചേച്ചി മണിച്ചിത്രത്താഴിലെ ശോഭനയുടെ പോലെ നാഗവല്ലിയായി മാറും. ‘വിടമാട്ടെ’ ഡയലോഗ് പറയണ പോലെ ‘എത്ര പറഞ്ഞാലും എന്താടാ നിന്റെ തലയിലൊന്നും കയറാത്തെ’ എന്നു ചോദിച്ച് അവനിട്ട് രണ്ടു പൊട്ടിക്കും. മോനെ അടിക്കുന്നതു കാണുമ്പോ തോമാസേട്ടന്റെ കണ്ട്രോള് പോവും ‘ഇങ്ങനാണോടീ കുട്ട്യോളെ പഠിപ്പിക്കാ, ക്ഷമ വേണടീ ക്ഷമ’എന്ന ഡയലോഗും കാച്ചി തോമാസേട്ടന് ബിനോയിനെ പഠിപ്പിക്കാനിരുത്തും, അപ്പോ ഞാന്‍ മുറ്റത്തിറങ്ങി നില്ക്കും, ക്ഷമാശീലന്‍ പഠിപ്പിക്കാന്‍ തുടങ്ങി അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ ആദ്യം ബിനുവിന്റെ കരച്ചില് കേള്‍ക്കും, പിന്നാലെ തോമാസേട്ടന് അവനെ പഠിപ്പിക്കാനെടുത്ത ബുക്കും സ്ലേറ്റും പറക്കും തളിക പോലെ പറന്നു വന്ന് മുറ്റത്ത് ലാന്‍ഡ് ചെയ്യും. പിന്നെ ‘മതി പഠിച്ചത്, എണീറ്റു പോടാ’ എന്നൊരു ഡയലോഗും. അതോടെ ബിനുവിന്റെ അന്നത്തെ പഠിപ്പ് കഴിയും.
കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഓര്‍ക്കൂട്ടിലൂടെ അപ്പുക്കുട്ടനെയും ഉണ്ണിക്കുട്ടനെയും കണ്ടുമുട്ടി. അപ്പുക്കുട്ടന് ഇപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയറും ഉണ്ണിക്കുട്ടന് വല്ല്യ ബിസിനസ്സ്മാനുമാണ്. അപ്പുക്കുട്ടന് എന്നോട് അവനു പറ്റിയ വല്ല പെണ്ണുങ്ങളും ബോംബെയിലുണ്ടെങ്കില്‍ കല്ല്യാണമാലോചിക്കാന്‍ പറഞ്ഞു. അപ്പോ ഞാന്‍ അവന് വല്ല ഡിമാന്‍ഡ്സുമുണ്ടോന്ന് ചോദിച്ചു. അവന് വളരെ ചെറിയ ഡിമാന്‍ഡേ ഉള്ളൂ 101 പവനും 25 ലക്ഷവും ലേറ്റസ്റ്റ് മോഡല്‍ കാറും പിന്നെ ഒരു പെണ്ണും. അവനോട് ഞാന്‍ ഇത്തിരി ഡിസ്കൌണ്ട് ചെയ്യാന്‍ പറഞ്ഞപ്പോ അവന് വലിയ ഡിസ്കൌണ്ട് തന്നെ ചെയ്തു, പെണ്ണു വേണമെന്ന് നിര്‍ബദ്ധമില്ലാത്രെ. എന്തായാലും ‘ചെറുപ്പത്തില്‍ കുറുമ്പ് കാണിക്കുന്നവര്‍ വലുതാവുമ്പോ പാവങ്ങളാകും’ എന്നു പറയുന്നത് 100% ശരിയാണ്. ഞങ്ങളൊക്കെ ഇപ്പോ എത്ര ഡീസന്റായി.
Monday, August 4, 2008
Subscribe to:
Post Comments (Atom)
38 comments:
ഞങ്ങടെ തോട്ടത്തിലെ ചെടികളൊക്കെ ഞാന്‍ പഠിക്കുന്നതൊക്കെ ശ്രദ്ധിച്ചു കേട്ടു നിക്കും, അവര്‍ എന്റെ സ്റ്റുഡന്റ്സും ഞാനവരുടെ ടീച്ചറുമാവും. കോഴിയോടും പൂച്ചയോടുമൊക്കെ ഞാന്‍ ക്വസ്റ്റ്യന്‍ ചോദിക്കും, എന്റെ ആ സ്റ്റുഡന്റ്സിനൊക്കെ എക്സാം എഴുതാന്‍ ഒരു ചാന്‍സ് കൊടുത്തിരുന്നെങ്കില്‍ അവരൊക്കെ ഇപ്പൊ എവിടെ എത്തിയേനേ!.
ആദ്യായിട്ട് ഒരു തേങ്ങ ഉടക്കാനുള്ള ഭാഗ്യം കിട്ടി
ഈ ചെറുപ്പകാലം എഴുതുന്നവറ് ശരിയല്ല. ഇപ്പോ ഞാന്‍ തന്നെ പണി ഒക്കെ മാറ്റിവച്ച് സങ്കല്പ വിമാനത്തില്‍ യാത്ര തുടങ്ങൈയില്ലെ. മറന്നു തുടങ്ങിയ ആ കാലത്തേക്കു ഒരു തിരിഞ്ഞു നോട്ടം
ചേച്ചി എന്തായാലും അപ്പുകുട്ടനോട് പറഞ്ഞേക്കു. കമ്പ്യൂട്ടറ് എഞ്ചിനീയറ്ക്കിപ്പൊ പഴേ ഡ്മാണ്റ്റില്ലാ എന്നു. നമ്മുടെ ത്രിശ്ശൂരും എറണാകുളവും ആവും ഇത്രേം സ്ത്രീധനം കൊടുക്കുന്നത് അല്ലെ .
പോടി ‘ജന്തു, അസത്ത്, പട്ടി, ശവി‘
ഇത്രയും നല്ല പേരുകള്‍ അല്ഫുവിനിട്ട ആ മൂന്നാമത്തെ ചേച്ചിയോട് എന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചേക്ക്.
ഒരു പുതിയ സാഹിത്യകരിയെ/രനെ പരിചയപ്പെട്ടു...നല്ല വിവരണം.ശൈശവം.
അപ്പോ കുട്ടിക്കാലത്ത് ജഗജില്ലി ആയിരുന്നല്ലേ?
വിവരണം കലക്കി
:)
എന്നാ ബല്യ പോസ്റ്റാ!!!!
ഞാന്‍ പ്രിന്റെടുത്തോണ്ടു പോയി വായിച്ചു നാളെ ബന്നി അവിപ്രായം പറയാംട്ടോ!!!
:)
നല്ല വിവരണം ,നന്നായിടുണ്ട് തുടരുക ..
എന്തായാലും ‘ചെറുപ്പത്തില്‍ കുറുമ്പ് കാണിക്കുന്നവര്‍ വലുതാവുമ്പോ പാവങ്ങളാകും’ എന്നു പറയുന്നത് 100% ശരിയാണ്.
ശരി ആണോ???
അരൂപിക്കുട്ടന് കല്യാണാലോചനയെന്നുകേട്ടുവന്നതാരുന്നു..
അപ്പുക്കുട്ടനാരുന്നല്ലേ?!
വെറുതേ മോഹിപ്പിച്ചു!
:(
അപ്പോള്‍ ചെറുപ്പത്തിലേ ജഗജില്ലിയാരുന്നല്ലേ....വികൃതിത്തരങ്ങള്‍ വായിച്ചു കുറേ ചിരിച്ചു...ഈ പഠിത്തം എന്നത് ചില സമയത്തു ഉപകാരം ചെയ്യുമെന്നിപ്പോളാട്ടോ അല്ഫുണ്ണീ മനസ്സിലായതു....:)
പിന്നെ 3ആമത്തെ ചേച്ചിയുടെ അടുത്തു നിന്നുള്ള തട്ടിപ്പറിക്കല്‍....ഈ അനിയത്തിമാര്ക്കെതിരെ ഞങ്ങള്‍ ചേച്ചിമാര് സംഘടിക്കേണ്ട കാലം അതിക്രമിച്ചല്ലോ എന്ന ദു:ഖം കൂടി അതു വായിച്ചപ്പോള്‍..:)
ചുള്ളന്‍സ് - ആദ്യായിട്ട് തേങ്ങ ഇവിടെ വന്ന് ഉടച്ചതിന് താങ്ക് യൂ. ഇനിയൊക്കെ ഐശ്വര്യമായിട്ട് വരും.
അന്നാമ്മ - ചേച്ചിക്ക് എന്റെ അഭിനന്ദനങ്ങള്‍.
രാമനുണ്ണി - അയ്യോ, എന്നെ സാഹിത്യകാരിയെന്നൊന്നും വിളിക്കല്ലേ. സാഹിത്യകാരികള്‍ കേട്ടാല്‍ മാഷിനെ തല്ലും.
ശ്രീ - ജഗജില്ലിയൊന്നുമല്ലാ, ഞാന്‍ ചെറുപ്പം തൊട്ടേ പാവമാ.
ടെസ്സി - അങ്ങനെയാവട്ടെ. അടുത്ത പ്രാവശ്യം ബലുപ്പം കുറക്കാം.
അജീഷ് - ഒത്തിരി നന്ദി
അശ്വതി - ശരിയാണോന്നോ?, എന്താത്ര സംശയം. ഞാന്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം.
അരൂപിക്കുട്ടന് - ഞാന്‍ കല്ല്യാണദല്ലാള് പണി നിര്ത്തീല്ലോ കുട്ടാ.
അപൂര്‍വ്വ റോസ് - ഈ ചേച്ചിമാരുടെ കയ്യിലിരുപ്പ് ശരിയല്ലാത്ത കാരണമാണ് ഞങ്ങള്‍ അനിയത്തിമാര് ഇങ്ങനെയാവണത്.
നമ്മള് രണ്ടു പേരും ഇപ്പൊ കുട്ടിക്കാലം എഴുതുകയാ..
ഞാനിപ്പെ എന്റെ നാലു വയസിലെ ഓര്‍മ്മകളില്‍ എത്തി നില്ക്കുന്നു.സ്ക്കൂളില്‍ പഠിക്കുന്ന സമയത്തെ ഓര്‍മ്മകള്‍ എഴുതുമ്പൊ ഞാന്‍ ഈ അല്ഫോണ്സക്കുട്ടീടേ ഈ പോസ്റ്റ് അടിച്ചു മാറ്റി ചെറിയ മാറ്റം വരുത്തി പോസ്റ്റിടും.അത്രയ്ക്ക് സാമ്യമുണ്ട്...
ഞാനിനിയും നന്നാക്കേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് തന്നതിന് നന്ദി.
ഒരു തൃശൂര്‍ക്കാരി ആണെന്നു തോന്നുന്നു..?
അല്ഫുണ്ണീ...ചിരിച്ചു പോയി ഈ പോസ്റ്റ് വായിച്ച്..ഈ ജഗജില്ലിത്തരം ഇപ്പോഴും കൈയ്യിലുണ്ടോ..എനി വേ എനിക്കാ കുടുംബ ഫോട്ടോ നന്നായി ഇഷ്ടപ്പെട്ടു..
എന്തൂട്ട്ണതു ക്ടാവേ കഥ !!
ആളു ജോറാണല്ലെ, ദിപ്ലും അങ്ങിനന്നന്യാ?
മനോഹരമായ എഴുത്ത്.
നല്ല അനുഭവം.
അല്ഫോണ്സക്കുട്ടി
നന്നായി ചിരിപ്പിച്ചു.. ബാല്യകാല സ്മരണകള്‍
ഈ ഞാന്‍ വെറും പാവമായിരുന്നു.. മെക്കട്ട് കേറാന്‍ രണ്ട് പെങ്ങന്മാരുള്ളത് കൊണ്ട് തല്ലൊന്നും പുറത്ത് കൊടുത്തിരുന്നില്ല (വില്‍ക്കാനുള്ളത് ഉണ്ടായിരുന്നില്ല )
ഇപ്പ ഞങ്ങ ളും ഡീസന്റായി. ഇപ്പോള്‍ അവധിയ്ക്ക് നാട്ടില്‍ ചെല്ലുന്നത് വരെ കാത്തിരിക്കണം.. പിന്നെ ഒരു സമാധാനമുള്ളത് ഒരാളു കൂടിയുണ്ടിപ്പോള്‍.. ഇമ്മടെ കെട്ട്യോളു തന്നെ...
ആ കെട്ടിയോന് പാവം തന്നെ, ഇതിനെയങ്ങ് സഹിക്കണ്ടെ. ഹാവൂ കഷ്ടം.നന്നായി അല്ഫോന്സക്കുട്ടി ചിരിപ്പിക്കുന്ന വിവരണം.
ഹൊ! അല്ഫുവേ...ഇങ്ങനെ മനുഷ്യനെ ചിരിപ്പിച്ചു കൊല്ലരുത് കേട്ടോ...
ഉണ്ണിക്കുട്ടന്റെയും,അപ്പു കുട്ടന്റെയും അമ്മമാരെ പോലെ ഞാനും ഇപ്പോള്‍ കഴിഞ്ഞു കൂടുന്നു.എന്റെ ചേട്ടായി ഈ കണക്കിന് പോയാല്‍ ആ ബിനുവിന്റെ അപ്പന് "തോമാസേട്ടന്" ആകാനുള്ള എല്ലാ ലക്ഷണവും ഉണ്ട്...
പിന്നെ,തൃശൂര്‍ പൂരം എക്സിബിഷന് വിവരണം കലക്കി..
കൊള്ളാം. വളരെ രസകരമായ വിവരണം.
ഇത്ര വലിയ പോസ്റ്റ്,ഇത്ര ചെറിയ അക്ഷരത്തില്‍ എഴുതി വെച്ചിട്ടും ഞാന്‍ വായിച്ചത് എന്റെ കുടുംബ ഷേത്രത്തില്‍ രാവിലെയും പോയി ഞാന്‍ നേര്ച്ചകഴിച്ചതുകൊണ്ടും അതുകൊണ്ട് എന്റെ കണ്ണു പീസ് ആയി പോകാതിരുന്നതുകൊണ്ടുമാണ് .
കൊച്ചെ ,കുഞ്ഞേ ,മകളെ ..അമ്മച്ചി ...കൊച്ചിലെ വലിയ ചട്ടമ്പി ആയിരുന്നല്ലേ ..ആരും എടുത്തിട്ട് കിളക്കാഞ്ഞത് കുഞ്ഞിന്റെയും ,അന്ത്രോസ് പുണ്യാളന്റെയും ഭാഗ്യം എന്ന് പറഞ്ഞാല്‍ മതി .
കല്പ്പനയായി തുടങ്ങുന്ന ചേച്ചി പിന്നെ നാഗവല്ലിയാകും..അതുശരി ഇങ്ങോട്ട് വന്നത് ഞാന്‍ മോനെ പഠിപ്പിക്കണോട്ത്ത് ഒളിഞ്ഞുനോക്കാനാരുന്നുല്ലേ?ഡോണ്ട് ഡു..ഡോണ്ട് ഡു..
ആദ്യം കഴിയണോര്ക്ക് തട്ടിപ്പറിക്കാം .ഈ വിഷയത്തില്‍ ഞാന്‍ സ്ഥിരായി എന്റെ ഇത്താത്തക്കു പ്രക്ടിക്കല്‍ കോച്ചിംഗ് കൊടുക്കുമാരുന്നു..
ബലിപ്പം കുറക്കണ്ടാ...അപ്പൊ ഗുണനിലവാരം പോകും..മനസു തോന്നുമ്പടി ഇറക്കിവക്കുക..ദെവസോം പോസ്റ്റിടുന്നില്ലല്ലോ..അപ്പോ ആള്ക്കാര് നിറുത്തി നിറുത്തി വായിച്ചോളും ട്ടാ.
ബലിപ്പം കുറക്കണ്ടാട്ടോ...
എത്ര ബലിതാണേലും ഞാന്‍ ബായിക്കും ....
അല്ഫൂട്ടി കലക്കുവാണല്ലോ!!! :)
“... ‘ജന്തു, അസത്ത്, പട്ടി, ശവി‘ എന്ന് നാലും കൂട്ടി മുറുക്കി ഒരുമിച്ചൊരു വിളിയാണ്....” ഹഹഹ , ഇതാണ് നന്നായി ഇഷ്ടമായത്
കൊള്ളാം. :)
എനിക്കതു കേക്കുമ്പോ ദേഷ്യം വരും, വിരുന്നുകാര് പോയിട്ട് വേണം എനിക്ക് പ്ലേറ്റില്‍ ബാക്കി വരണത് തിന്നാന്‍,
ഹഹ ഹ
അവനു കാറും, പണവും, സ്വർണ്ണവും മാത്രം മതിയല്ലെ ലവൻ പുലിയാണു കെട്ടൊ
ബാല്യകാല സ്മരണകളിൽ നർമ്മം ചേർത്തുള്ള വിവരണം ഒത്തിരി ഇഷ്ടമായി.
ആശംസകൾ
cherupathil pavam ayirunnenkil eppol aathaa size ????????
ഇതു വായിക്കാന്‍ സ്വല്പം വൈകി.
വിവരണം കലക്കി അല്ഫു..
എന്റെ അല്ലൂ, എന്നാ കുട്ടിക്കാലവിവരണമാ ഇത്.കല്ലക്കന്‍ ട്ടാ
ചാത്തനേറ്: ദൈവമേ കൊച്ചു പിള്ളാരോട് ഇങ്ങനെ വല്ലോം പറഞ്ഞാല്‍ നമ്മളു കോടതി കേറേണ്ടി വരുമല്ലോ?
ഇതു ക്രുരത ആണ് :( ഞാനും പഴയ കാലത്തേക്ക് പോയെ ഒകെ നഷ്ട്ടസ്വപങ്ങള് :( പക്ഷെ എഴുത്ത് സൂപ്പര്‍ കേട്ടോ അത് ഇനി നീ പറഞ്ഞിട്ട് വേണോ അറിയാന്‍ എന്ന് ഒന്നും ചോദിക്കരുത് ള്് ആളെ കണ്ടിട്ട് ചോദിയ്ക്കാന്‍ ചാന്‍സ് ഉണ്ട് :D
ഒരമ്കളിലേക്ക് ഒകെ മടക്കി കൊണ്ടു പോയതിനു ഒരു സ്പെഷ്യല്‍
താങ്ക്സ് :)
ചേച്ചി..
ക്വോട്ടാനാണെങ്കില്‍ എല്ലാം ക്വോട്ടണം (ക.ട് 2 വി.മ)
ആ പൂന്തോട്ടത്തിന്റെ കാര്യം പറഞ്ഞില്ലെ ഒരു പക്ഷെ നട്ടുപിടിപ്പിക്കാതെ എല്ലാവീടുകളിലും പണ്ടുണ്ടായിരുന്ന ചെടികള്‍ അല്ല പൂന്തോട്ടം..!
ഓ.ടോ. ഈ പോസ്റ്റ് വായിച്ചിട്ട് അപ്പുക്കുട്ടനും ഉണ്ണിക്കുട്ടനും എന്തു പറഞ്ഞു എന്നറിയാനും ഒരു ആശ, അവര്‍ ഓര്ക്കൂട്ടിലുണ്ടന്നല്ലെ പറഞ്ഞത്.
എല്ലാര്ക്കും എന്റെ നന്ദി.
അപ്പോ പൂക്കളം എക്സ്പേര്ട്ടാരുന്നു അല്ലെ
:)
എഴുതിയതില്‍ കുറച്ച് അധികം മധുരവൂം ഉപ്പൂം
ചെര്ത്തിട്ടുടോനൊരു സംശയം.
കലക്കന്‍ വിവരണം..:)
ഓഫ്: കുടുമ്മ ഫോട്ടം കലക്കി..;)
അല്ഫോന്സക്കുട്ടീ
അമ്മോ... എന്തൂട്ടാ ഈ അലക്ക്.. അടിപൊളിയായിട്ട് ണ്ട് ട്ടാ.
തൃശ്ശൂരില്‍ കാണാറുള്ള കുട്ടിക്കുറുമ്പന്മാരെ ശരിക്കും അവതരിപ്പിച്ചിട്ടുണ്ട്..
ബാക്കി എഴുത്തുകള്‍ വായിക്കാന്‍ പിന്നെ വരാം..
പിന്നെ ന്റെ മോള്‍ക്ക് ഫ്രന്റ് പേജിലെ ബേബി ഫോട്ടോ വളരെ ഇഷ്ടായി.. എനിക്കാണെങ്കില്‍ പ്രൊഫൈല്‍ ഫോട്ടോയിലെ ദിനേശനെ കണ്ടിട്ട് വിഷമോം ആയി..
:)
:) kollaam
Post a Comment