Monday, March 16, 2009

വഴിപ്രാര്‍ത്ഥന

ഓഫീസ് ജോലി കഴിഞ്ഞ് നടന്നു വരുന്ന വഴിക്ക് ഒരു മുസ്ലീം പള്ളിയില്‍ നിന്ന് പുറത്തേക്ക് ഒഴുകി പരന്ന സുഗന്ധം, എന്നെ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടി കൊണ്ടു പോയി. കുന്തിരിക്കത്തിന്റെയും, ചന്ദനത്തിരിയുടെയും മെഴുകുതിരിയുടെയും സുഗന്ധം നിറഞ്ഞ സ്ക്കൂള്‍ പൂട്ടി കഴിഞ്ഞുള്ള വേനലവധിക്കാലത്തെ വഴിപ്രാര്‍ത്ഥനകളുടെ ഓര്‍മ്മകളിലേക്ക്.

ക്രിസ്ത്യാനികള്‍ തിങ്ങിപാര്‍ക്കുന്ന ഞങ്ങടെ അങ്ങാടിയില് അവധിക്കാലത്താണ് വഴിപ്രാര്‍ത്ഥനകള്‍ നടത്താറ്, കൂടുതല്‍ കുട്ടികളും കുറച്ച് മുതിര്‍ന്നവരുമാണ് വഴിപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറ്, അങ്ങാടിയിലെ ഒരറ്റത്തു നിന്നുള്ള വീട്ടില്‍ നിന്ന് പ്രാര്‍ത്ഥന ആരംഭിച്ച് അവിടെയുള്ള എല്ലാ ഇടവഴികളും ഊടു വഴികളും മെയിന്‍ റോഡിലുമൊക്കെ വരി വരിയായി നടന്ന് പ്രാര്‍ത്ഥന എത്തിച്ച് അവസാനം പ്രാര്‍ത്ഥന തുടങ്ങിയ വീട്ടില്‍ കേറി പ്രാര്‍ത്ഥന അവസാനിപ്പിക്കും. പിന്നെയാണ് വഴിപ്രാര്‍ത്ഥനയുടെ മെയിന്‍ അട്രാക്ഷന്‍ അഥവാ ക്ലൈമാക്സ്. പ്രാര്‍ത്ഥന നടത്തിയ വീട്ടുകാര്‍ വഴിപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നേര്‍ച്ച കൊടുക്കും. ലഡു, ജിലേബി, ബിസ്ക്കറ്റ്, നാരങ്ങാമിഠായി, ഓറഞ്ച് എന്നിങ്ങനെ പ്രാര്‍ത്ഥന നടത്തുന്ന വീട്ടുകാരുടെ നല്ല മനസ്സ്, സാമ്പത്തിക സ്ഥിതി, പിശുക്കത്തരം എന്നിങ്ങനെ ഒരു പാടു നിഗൂഡതകള്‍ വെളിച്ചത്ത് കൊണ്ടു വരുന്നത് അവര്‍ തരുന്ന നേര്‍ച്ചയാണ്. അതുകൊണ്ടു തന്നെ നല്ല നല്ല ബേക്കറി പലഹാരങ്ങള്‍ നേര്‍ച്ചയായി തരാന്‍ എല്ലാ വീട്ടുകാരും ഉത്സാഹിക്കാറുണ്ട്, ചില പേരു കേട്ട പിശുക്കന്മാരൊഴിച്ച്. സ്ഥിരമായി എല്ലാ കൊല്ലവും ഐസ്പ്പ്രൂട്ട് നേര്‍ച്ചയായി തരുന്ന വീട്ടുകാര്‍ക്ക് ഞങ്ങള്‍ സ്വര്‍ഗ്ഗം വീട് എന്നാണ് പേരിട്ടിരുന്നത്. അവരും പിന്നെ ലഡു നേര്‍ച്ചയായി തരുന്ന വീട്ടുകാരും പ്രാര്‍ത്ഥന നടത്തുന്ന അന്ന് വഴിപ്രാര്‍ത്ഥനയുടെ വരിക്ക് ഭയങ്കര നീളം കുടും, കുട്ടികളൊക്കെ മാക്സിമം വോളിയത്തില്‍ ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ’ എത്തിക്കും. പിന്നെ ഓരോ പുണ്യാളന്മാരുടെ പേരു പറയുമ്പോഴും ‘ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമെ’ എന്നു നീട്ടി‍ ചൊല്ലും, അല്ലാത്ത ദിവസം പുണ്യാളന്മാരുടെ പേര് പറയുമ്പോ ‘ഞാക്കു വേണ്ടി ക്ഷേണ്മെ’ എന്നു ഷോര്‍ട്ട് ഫോമില്‍ ചൊല്ലും.

വഴിപ്രാര്‍ത്ഥനയുടെ ക്ലിയറ് പിക്ചര്‍ എന്താന്നു വച്ചാല്‍ രണ്ടു വരി നിറയെ കുട്ടികള്‍, വരിയുടെ മുന്നില്‍ രണ്ടു ആണ്‍കുട്ടികള്‍ T shapeലുള്ള ഒരു വിളക്കുകാല്‍, അതില്‍ പത്ത് ഓട്ട, ഓട്ടകളുടെ ഉള്ളില്‍ മണ്ണെണ്ണ വിളക്ക് ഇറക്കി വച്ചിരിക്കും, ഇതിനെ ‘പന്തക്കുഴ‘ എന്നു പറയുമെന്നാണ് എന്റെ ഓര്‍മ്മ (വയസ്സായിട്ടിലെങ്കിലും എന്റെ ഓര്‍മ്മശക്തിയെ അംനേഷ്യമോ ജിംനേഷ്യമോ ചെറിയ തോതില്‍ ബാധിച്ചിരിക്കുന്നു), പന്തക്കുഴ പിടിച്ചു നടക്കാനുള്ള കുടികിടപ്പവകാശം ആണ്‍കുട്ടികള്‍ക്ക് മാത്രമായിരിന്നു, ആ പന്തക്കുഴ പിടിച്ചു നടക്കാനുള്ള കൊതി കൊണ്ട് ഒരു ആണ്‍കുട്ടിയായി ജനിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ചെറുപ്പത്തില്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. പന്തക്കുഴ പിടിച്ചു നടക്കുന്ന കുട്ടിപിശാശുക്കളുടെ നടുക്കിലായിട്ട് വേറൊരു കുട്ടിപിശ്ശാശ് കുന്തിരിക്കം നിറച്ച പാത്രം ലെഫ്റ്റ് റൈറ്റ് വീശികൊണ്ടിരിക്കും, ആ വീശലും ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. അവരുടെ പിന്നില്‍ വരിയുടെ നടുവിലായി കര്‍ത്താവിന്റെ രൂപം പിടിച്ച് ഒരു പെണ്‍കുട്ടി, ആ പെണ്‍കുട്ടിയുടെ രണ്ടു ഭാഗത്തായി മെഴുകുതിരി പിടിച്ച് ഒരു പെണ്‍കുട്ടിയും, പ്രാര്‍ത്ഥനാപുസ്തകം പിടിച്ച് പ്രാര്‍ത്ഥന എത്തിക്കുന്ന രണ്ടു മാലാഖകുട്ടികളും. കര്‍ത്താവിന്റെ രൂപം പിടിക്കാനുള്ള അവകാശം പ്രാര്‍ത്ഥന നടത്തുന്ന വീട്ടുകാരുടെ വീട്ടിലെ കുട്ടിക്കും അപ്പറത്തും ഇപ്പറത്തും നിക്കുന്നത് ആ കുട്ടിയുടെ കൂട്ടുകാരികളുമായിരിക്കും. ഞാന്‍ മിക്കവാറും പ്രാര്‍ത്ഥന സ്പോണ്‍സര്‍ ചെയ്യുന്ന വീട്ടിലെ കുട്ടിയെ കണ്ട് ഈ ചാന്‍സ് അടിച്ചെടുക്കാറുണ്ട്, കൂട്ടത്തില്‍ അവരെന്തുട്ടാ നേര്‍ച്ച കൊടുക്കുന്നത് എന്ന് രഹസ്യമായി ചോര്‍ത്തി വലുതായി എന്നു പറഞ്ഞു പ്രാര്‍ത്ഥനക്ക് വരാണ്ട് വീട്ടിലിരിക്കുന്ന മുതിര്‍ന്ന ചേച്ചിമാരെ കൂടി പ്രാര്‍ത്ഥനയിലേക്ക് അട്രാക്റ്റ് ചെയ്ത് വരിയുടെ നീളം കൂട്ടും. ഒരു വരിയില്‍ ആണ്‍കുട്ടികളും മറ്റേ വരിയില് പെണ്‍കുട്ടികളും ചിരട്ടയില് മെഴുകുതിരി കത്തിച്ച് നിര്‍ത്തി പ്രാര്‍ത്ഥന ഏറ്റുചൊല്ലി നടക്കും, വരികളുടെ അപ്പറത്തും ഇപ്പറത്തും പിന്നിലുമൊക്കെയായി കുറച്ച് കാരണവന്മാര്‍ പ്രാര്‍ത്ഥനയുടെ ഇടക്ക് വര്‍ത്താനം പറയുന്ന കുട്ട്യോളെ കണ്ണുരുട്ടി തുറുപ്പിച്ച് നോക്കി സൂപ്പര്‍വൈസര്‍മാരായി നടക്കും. അതിനിടക്ക് ചില കുട്ട്യോള്‍ മെഴുകുതിരി ഒറ്റ് കയ്യില് വീഴ്ത്തി ചില അപശബ്ദങ്ങളൊക്കെ പുറപ്പെടുവിക്കും. ഞാന്‍ ഒറ്റ ദിവസവും വഴിപ്രാരത്ഥന മുടക്കാറില്ലെങ്കിലും പന്തക്കുഴ പിടിച്ചുനടക്കാനുള്ള ആഗ്രഹം ഇപ്പോഴും ബാക്കി.

അവധിക്കാലത്ത് എല്ലാരും തറവാട്ടില്‍ ഒന്നിച്ചു കൂടുമ്പോഴത്തെ കുടുംബപ്രാര്‍ത്ഥനയും നല്ല നല്ല ഓര്‍മ്മകളാണ്. ഓരോരുത്തരും പല പല സ്പീഡിലാണ് ‘സ്വര്‍ഗ്ഗസ്ഥനായ പിതാവും’ നന്മ നിറഞ്ഞ മറിയവും’ എത്തിക്കുക, നാട്ടിലെ പ്രൈവറ്റ് ബസുകളുടെ സ്പീഡും തോറ്റു പോകും കസിന്‍ബ്രദേഴ്സ് പ്രാര്‍ത്ഥന ചൊല്ലുമ്പോ, ഭക്തി കൂടിയ അമ്മായിമാരും വല്ല്യാമ്മായികളും ആനവണ്ടിയുടെ സ്പീഡില്‍ നിര്‍ത്തി നിര്‍ത്തി ചൊല്ലി കര്‍ത്താവിന്റെ പോലും ക്ഷമ പരീക്ഷിക്കും, പിന്നെ ഒരറ്റത്തിരുന്ന് ഒരാള്‍ കോട്ടുവായിട്ടാല്‍ അത് കാട്ടുത്തീ പോലെ പടര്‍ന്നു പിടിച്ച് ഓരോരുത്തരായി മാറി മാറി പല വെറൈറ്റിയിലുള്ള കോട്ടുവായകള്‍ വിത്ത് സൌണ്ട് ആന്റ് വിത്തൌട്ട് സൌണ്ട് ആന്റ് ആക്ഷനൊക്കെ കാണാം. അതിനിടക്ക് ചില സീനിയര്‍ മെമ്പേഴ്സ് ‘കോഴിക്കൂടടച്ചോ, അടുപ്പ് ഓഫാക്കിയിട്ടില്ലേ, ഗേറ്റ് വല്ലോരും തുറക്കണ സൌണ്ട് കേട്ടോ, നന്മ നിറഞ്ഞ മറിയം പത്തെണ്ണമെത്തിച്ചോ’ എന്നിങ്ങനെയുള്ള സംശയരോഗത്തിനടിമകളാകും.

കുടുംബപ്രാര്‍ത്ഥന വല്ലാണ്ട് സീരിയസ്സാവണൂന്നു തോന്നിയാല്‍ ചില കുരുത്തം കെട്ട കസിന്‍സ് മനപ്പൂര്‍വ്വമോ അല്ലാതെയോ ‘പ്ര്ര്ര്ര്ര്’‘ എന്നൊരു സൌണ്ടുണ്ടാക്കും, അതോടെ മാലപടക്കത്തിനു തീ കൊടുത്ത പോലെ കുട്ടികളും ആന്റിമാരുമൊക്കെ ചിരിതുടങ്ങും, അപ്പാപ്പനമ്മാമ്മമാര്‍ തുറുപ്പിച്ചു നോക്കുമ്പോ ചിരിയൊക്കെ ആന്റിമാരുമങ്കിള്‍മാരും ഒരുവിധം കണ്ട്രോള്‍ ചെയ്യാന്‍ തുടങ്ങുമ്പോ ഏതെങ്കിലുമൊരു കുട്ടികസിന്‍ ചിരിക്കാന്‍ മുട്ടീട്ട് ഒതുക്കി പിടിക്കുമ്പോ അറിയാണ്ട് അന്തരാത്മാവില്‍ നിന്ന് ചിരി പൊട്ടി പുറപ്പെടുമ്പോഴുള്ള ഒരു ശബ്ദം പുറപ്പെടുവിക്കും, അതോടെ നിന്നു പോയ ചിരി പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരികയും അതോടെ തല മൂത്ത കാരണവന്മാര്‍ പാട്ട് പാടി പ്രാര്‍ത്ഥന അവസാനിപ്പിക്കുകയും ചെയ്യും. അതിന് ശേഷം ഞങ്ങള്‍ കുട്ടികള്‍ക്ക് വല്ല്യപ്പച്ചന്മാര്‍ പ്രാര്‍ത്ഥനയെ പറ്റി ഫ്രീയായി സ്റ്റഡി ക്ലാസ്സ് നടത്തും. അങ്ങനെ ഞങ്ങളൊക്കെ നല്ല കുട്ടികളാവും ഒരാഴ്ചക്ക്.

പിന്നൊരിക്കല്‍ പ്രദക്ഷിണത്തിന് വരി വരിയായി നടക്കുമ്പോഴാണ് കുട്ടികളുടെ പിന്നിലായി വരിയില്‍ നില്‍ക്കുന്ന യുവജനങ്ങളുടെ ഭാഗത്തു നിന്ന് റീമിക്സ് ചെയ്ത ഭക്തിഗാനം കേട്ടത്, പ്രദക്ഷിണത്തിന് ദൈവത്തിനെ സ്തുതിച്ചു കൊണ്ടുള്ള ഭക്തിഗാനം അവര്‍ പാടിയിരുന്നത് ഇപ്രകാരമാണ് “കാറ്റേ കടലേ വാ, ദൈവത്തെ സ്തുതിപ്പിന്‍, മഴയെ മേഘമേ വാ ദൈവത്തെ സ്തുതിപ്പിന്‍, ജോണ്സാ ഷീലേ ദൈവത്തെ സ്തുതിപ്പിന്‍, പീറ്ററും ഗ്രേസിയും ദൈവത്തെ സ്തുതിപ്പിന്‍” അപ്പോ ജോണ്‍സണ്‍ ഷീലയേയും പീറ്ററ് ഗ്രേസിയെയും നോക്കി ഒരു കോളിനോസ് സ്മൈല്‍ പാസ്സാക്കും.

ഇതൊക്കെയാണെങ്കിലും പ്രാര്‍ത്ഥനയാണ് നമ്മുടെയെല്ലാവരുടെയും ജീവിതത്തിലെ ധൈര്യവും ആശ്വാസവും ശക്തികേന്ദ്രവും. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴാണ് പ്രാര്‍ത്ഥന പൂര്‍ണ്ണമാവുന്നത്. അതുകൊണ്ട് കുറെ പേരുടെ ജോലി പോവുകയും സാമ്പത്തികമാന്ദ്യവുമെല്ലാം കാരണം വിഷമിക്കുന്ന എല്ലാര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം “ദൈവമെ കാത്തുകൊള്ളണമെ, എല്ലാര്‍ക്കും നല്ലതു വരുത്തണമെ”

Monday, February 9, 2009

ആട് തോമാ

ഒരു മനുഷ്യസ്നേഹി എന്നതിലുപരി ഒരു മികച്ച ജന്തു സ്നേഹിയാണ് എന്റെ സ്വന്തം ഭര്‍ത്താവ്. പുള്ളിക്കാരന് ഏറ്റവും ഇഷ്ടം പശുവിനെയാണ്, എനിക്ക് കൊരങ്ങനെയും. ഞങ്ങള്‍ ബോംബെയില്‍ താമസിക്കുന്ന കാലത്ത് എവിടെ പശുവിനെ കണ്ടാലും പുള്ളിക്കാരന്‍ ഒന്നു നില്‍ക്കും, പശുവിന്റെ നിറം നോക്കി അതിന്റെ കുലമഹിമയും ജാതിയും ഒരു ദിവസം എത്ര ലിറ്ററ് പാല്‍ തരുമെന്നും ആണോ പെണ്ണോ എന്നു വരെ പറയും. പിന്നെ ചെറുപ്പത്തില്‍ അവരുടെ വീട്ടിലുണ്ടായിരുന്ന പശുവിന്റെ കുടുംബമഹിമയും അതിനെ തീറ്റാന്‍ കൊണ്ടു പോയ കഥയുമൊക്കെ പറയും, അവസാനം ഒരു പശുവിനെ വേടിച്ചാല്‍ പാക്കറ്റ് പാല്‍ നിര്‍ത്തി നല്ല ഫ്രെഷ് പാല്‍ കറന്നെടുത്ത് കുടിക്കാമായിരുന്നു എന്നു പറഞ്ഞു നിര്‍ത്തും.

ഞാനാണെങ്കില്‍ “പശു പാല്‍ തരും’ എന്ന് സ്ക്കുളില്‍ പഠിച്ചിട്ടുണ്ടെന്നല്ലാതെ പശൂനെ വളര്‍ത്തി പരിചയമോ, പശൂന്റെ ഫാനോ ഒന്നുമല്ലാ. എങ്കിലും പുള്ളിക്കാരന്റെ പശുസ്നേഹം കാരണം ഞങ്ങടെ 2 ബെഡ് റൂം ഫ്ലാറ്റ് വിറ്റിട്ട് ഒരു 3 ബെഡ് റൂം ഫ്ലാറ്റെടുത്ത്, ഒരു പശുവിനെ വേടിച്ച് ഒരു ബെഡ് റൂം പശൂന് വേണ്ടി ഡെഡിക്കേറ്റ് ചെയ്താലോന്ന് വരെ ഞാന്‍ ആലോചിച്ചതാണ്. പക്ഷേ സാങ്കേതിക തടസ്സങ്ങളാല്‍ സംഗതി നടന്നില്ലാ. അതുകൊണ്ട് തല്ക്കാലം പശുമോഹം മാറ്റിവച്ച് പുള്ളിക്കാരന്‍ ഞങ്ങടെ ബില്‍ഡിങ്ങിന്റെ അടുത്തായി തുറന്ന പുതിയ ഷോപ്പില്‍ നല്ല ഭംഗിയുള്ള പട്ടിക്കുട്ടികളെ വില്ക്കാന്‍ വച്ചിരിക്കുന്നത് കണ്ട് പട്ടിക്കുട്ടിയെ വാങ്ങിക്കാനായി പുറപ്പെട്ടു, പട്ടിക്കുട്ടിയെ വാങ്ങിക്കാന്‍ പോയ ആള്‍ പട്ടിക്കുട്ടിയുടെ വില കേട്ടപ്പോള്‍ പോയേക്കാളും സ്പീഡില്‍ വളിച്ച ചിരിയുമായി തിരിച്ചു വന്നു എന്നിട്ട് എന്നോട് ഒരു ഡയലോഗും, പട്ടിക്കുട്ടിയെ വേടിച്ചാലൊക്കെ ഭയങ്കര ബുദ്ധിമുട്ടാ എന്നും അതിനെ അപ്പിടീപ്പിക്കാന്‍ കൊണ്ടു പോണം, തിന്നാന്‍ ഇറച്ചി വാങ്ങിക്കണം എന്നൊക്കെ.

അവസാനം ഞങ്ങള്‍ പശൂനും പട്ടിക്കും പകരം തത്തമ്മയെയും, ലവ്ബേര്‍ഡ്സിനെയും വാങ്ങിച്ച് അഡ്ജസ്റ്റ് ചെയ്തു. പോരാത്തതിന് ഒരു ഫിഷ് ടാങ്ക് നിറയെ ഗോള്‍ഡന്‍ ഫിഷ്, ഏയ്ഞ്ചല്‍ ഫിഷ്, മോളി, സക്കറ് ഫിഷ്, കിസ്സിങ്ങ് ഗൌരാമി എന്നീ ഐറ്റം നമ്പറുകളെ വാങ്ങി പരിപാലിച്ചു പോന്നു. ആ ഫിഷ് കുട്ട്യോള്‍ക്ക് എന്റെ ചേട്ടായീന്നു പറഞ്ഞാലൊരു ഭ്രാന്താ, എല്ലാരും ആശാന്റെ ഭയങ്കര ഫാന്‍സ്. ചേട്ടായീടെ മോന്ത കാണുമ്പോഴേക്കും ഒക്കെ ഗ്ലാസ്സിന്റെ മുമ്പില്‍ വന്നു നില്‍ക്കും, എന്നിട്ട് കിസ്സിങ്ങ് ഗൌരാമിയുടെ വക ഒരു കിസ്സും, ഗോള്‍ഡന്‍ ഫിഷിന്റെ സൈറ്റടിയും. പണ്ടത്തെ കാലത്ത് അപ്പന്മാര്‍ ജോലി കഴിഞ്ഞു വരുമ്പോ കൊണ്ടുവരുന്ന പലഹാരപൊതി തട്ടിപറിക്കാന്‍ വരുന്ന കുട്ട്യോളുടെ പോലെ, ചേട്ടായി ഓഫീസീന്നു വരുമ്പോഴേക്കും എല്ലാ ഫിഷോളും അറ്റന്‍ഷനായി മുമ്പില്‍ വന്നു നില്ക്കും, ഓഫീസീന്നു വന്നാല്‍ അവര്‍ക്ക് തീറ്റ ഇട്ടു കൊടുത്ത് ഇത്തിരി കിന്നാരമൊക്കെ പറഞ്ഞു കഴിഞ്ഞിട്ടേ ഞങ്ങളെ പോലും പുള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യൂ. അതു കാണുമ്പോ എനിക്ക് ദേഷ്യം വരും, ഇഷ്ട്ട്ടനെ മേനകാഗാന്ധിയെ കൊണ്ടോ പുള്ളിക്കാരത്തീടെ അനിയത്തിമാരെയോ കൊണ്ടോ കെട്ടിക്കണ്ടതായിരിന്നൂന്ന് തോന്നും.

ലവ്ബേര്‍ഡ്സിന്റെ കാര്യം പറയാണെങ്കില്‍ പുള്ളിക്കാരന്‍ ഇടക്കിടക്ക് അവരെ ലൈനടിച്ച് വായ് നോക്കി നിന്നാലും അവര്‍ തീറ്റ കഴിഞ്ഞാല്‍ അവരുടെ ബെറ്ററ് ഹാഫിന്റെ കൂടെ ലവ്വടിച്ചു നിക്കും, പുള്ളിക്കാരനെ മൈന്‍ഡ് ചെയ്യില്ലാ. അന്നാലും ചേട്ടായി നാണമില്ലാണ്ട് അവര്‍ ലൈനടിക്കുന്നതു നോക്കി നില്‍ക്കും. തത്തമ്മ ആള്‍ ഭയങ്കര സ്മാര്‍ട്ടായിരുന്നു. ഒരു ദിവസം ഞാന്‍ കുട്ടികള്‍ ബാക്കി വച്ച പാല്‍ എടുത്ത് തത്തമ്മക്ക് കുടിക്കാന്‍ കൊടുത്തു. പിറ്റേ ദിവസം പാലു കൊടുത്തപ്പോ തത്തമ്മ കുടിക്കണില്ല്യാ, ഒരു തുണ്ട് പാല്‍ കുടിച്ചിട്ട് ബാക്കി കുടിക്കാണ്ട് പിണങ്ങിയിരിക്കും. പിന്നെയാണ് സംഗതി പിടി കിട്ടിയത്. തലേന്ന് തത്തമ്മക്ക് കൊടുത്ത, കുട്ടികള്‍ ബാക്കി വച്ച പാല്‍ നല്ലോണം പഞ്ചാരയും ഹോര്‍ലിക്സുമൊക്കെ ഇട്ട് കലക്കിയതായിരുന്നു, അതിന്റെ ടേസ്റ്റ് മനസ്സിലായതില്‍ പിന്നെ പ്ലെയിന്‍ പാല്‍ കൊടുത്താല്‍ തത്തമ്മ അത് കുടിക്കാണ്ട് നിരാഹാര സമരമിരിക്കും, അപ്പെ ഞങ്ങള്‍ ഹോര്‍ലിക്സും കോമ്പ്ലാനും ബൂസ്റ്റും പഞ്ചസാരയുമൊക്കെയിട്ട പാല്‍ കൊടുത്ത് സമരമവസാനിപ്പിക്കും. ദുബായില്‍ക്ക് പോന്നപ്പോ ഫിഷോള്‍നെയൊക്കെ ബന്ധുക്കളെ ഏല്‍പ്പിച്ചു, കിളികളൊക്കെ അവരുടെ പാട്ടിന് പറന്നും പോയി.

ഇപ്രാവശ്യം ക്രിസ്മസ്സിന് നാട്ടില്‍ പോകുന്നതിനു മുമ്പായി പുള്ളിക്കാരന്‍ അമ്മയോട് പറഞ്ഞ് നാട്ടിലത്തെ വീട്ടില്‍ ഒരു ആടിനെ വാങ്ങിപ്പിച്ചു. വെക്കേഷന് പോയപ്പോ ഫുള്‍ ടൈം ആടിന്റെ കൂടെയായിരുന്നു ചുറ്റിക്കളി. അതിന്റെ ഒരു വീഡിയോ താഴെ കാണാം, മുടിഞ്ഞ കാശാണ് പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ ഈ ആല്‍ബം എന്റെ ബ്ലോഗില്‍ പബ്ബിഷ് ചെയ്യുന്നതിന് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഒരു അടിക്കുറിപ്പ് മത്സരത്തിന് എല്ലാ സ്കോപ്പുമുള്ള ഈ ആല്‍ബത്തിലെ ഹീറോ എന്റെ സ്വന്തം ആട് തോമായും ഹീറോയിന്‍ ‘പാത്തുമ്മയുടെ ആടിന്റെ’ വംശപരമ്പരയില്‍ പെട്ട മണിക്കുട്ടിയും, പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എന്റെ ബോബനും മോളിയുമാണ്.

തേങ്ങേടേ മൂട്. എത്ര ട്രൈ ചെയ്തിട്ടും വീഡിയോ upload ‍ആവണില്ല്യാ, അതോണ്ട് തല്‍ക്കാലം പുള്ളിക്കാരന്റെയും പുള്ളിക്കാരത്തീടെയും ഒരു ഫോട്ടോ ഇട്ട് അഡ്ജസ്റ്റ് ചെയ്യുന്നു.


ദുബായിലെ സാമ്പത്തികമാന്ദ്യം കാരണം ചേട്ടായി ഭാവിപരിപാടികളൊക്കെ പ്ലാന്‍ ചെയ്തു തുടങ്ങി. ഇപ്പോഴത്തെ പുള്ളിക്കാരന്റെ ഏറ്റവും വലിയ ആഗ്രഹം ദുബായ് വിട്ട് നാട്ടില് സെറ്റിലാവുമ്പോള്‍ അഞ്ചാറ് പശുക്കളെയൊക്കെ വാങ്ങി സുഖമായി കഴിയാന്നുള്ളതാണ്, നാടോടിക്കാറ്റിലെ ദാസപ്പനെയും വിജയനെയും പോലെ പുള്ളിക്കാരനും സ്വപ്നം കാണുകയാണ് പശൂന്റെ “ഭേ ബേ“ ന്നുള്ള കര്‍ണ്ണമധുരമായ അലാറം കേട്ട് കാലത്തെണീറ്റ് ചുള്ളന്‍ പശൂനെ കറക്കുന്നതും, ലിറ്ററ് കണക്കിന്‍ പാല്‍ അളന്നെടുക്കുന്നതും, ഞാന്‍ ചാണം (ചാണകം) വാരുന്നതും.

Wednesday, January 28, 2009

ഇന്നെന്റെ ഹാപ്പി ബെര്‍ത്ത്ഡേയാ

അറിഞ്ഞോ വിശേഷം? രണ്ടു വിശേഷങ്ങളുണ്ട്. ഒന്നാമത്തെ വിശേഷം, ടെസ്റ്റ്ബ്ലോഗ് ശിശൂന് ഒരു വയസ്സായി!!!!! ഒരു കൊല്ലത്തിനിടക്ക് എന്തൂട്ടാ അതിന്റെ ഒരു വളര്‍ച്ച, അസൂയാവഹം എന്നല്ലാതെ എന്തു പറയാന്‍. മമ്മൂട്ടി വരെ എന്റെ ബ്ലോഗ് വായിച്ച് (കമന്റിടാറില്ലെങ്കിലും) അതില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് സ്വന്തമായി ബ്ലോഗ് തുടങ്ങി.

എനിക്ക് ആലോചിക്കുമ്പോ രോമാഞ്ചകഞ്ചുകം വരുന്നു. ഈ ചെറുപ്രായത്തിനിടക്ക് കഥ, കവിത, ഓര്‍മ്മക്കുറിപ്പ്, പാചകനിധി, അങ്ങനെ നീണ്ടു പരന്നു കിടക്കുന്നു എന്റെ സാഹിത്യമേഖലകള്‍, അതൊക്കെ വായിക്കാന്‍ പന്ത്രണ്ടായിരത്തിലധികം വാ‍യനക്കാരും. പിന്നെ ആരാധകര്‍ സ്നേഹിച്ചു നല്‍കിയ അല്ഫു, അല്ഫുണ്ണി, അല്ഫോന്‍സാമ്മ എന്നിങ്ങനെ ഒരു കൂട്ടം ഓമനപേരുകളും, ആനന്ദലബ്ദിക്കിനിയെന്തു വേണം!. എന്റെ മിഡുല ഒബ്ലാങ്കട്ട വരെ ‘സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ‘ എന്ന് പാട്ടു പാടുന്നു. ഈയവസരത്തില്‍ ഞാനെല്ലാവര്‍ക്കും എന്റെ ബോട്ടം ഹാര്ട്ടില്‍ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു. നന്ദി മാത്രമേയുള്ളൂ എന്ന് ചോദിച്ചാല്‍ അതല്ലാ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒന്നാം വാര്‍ഷികം പ്രമാണിച്ച് ഗംഭീര പാര്‍ട്ടി തരണമെന്നെനിക്കുണ്ട്, പക്ഷേ സാ‍മ്പത്തികമാന്ദ്യമാണു പ്രശ്നം. ഇനി എനിക്ക് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ വകയില്‍ ഒരു ലക്ഷം ഡോളറും ലെക്സസ് കാറും അറ്റ്ലസ് ജ്വല്ലറിയുടെ 1001 പവനുമൊക്കെ കിട്ടാ‍ണെങ്കില്‍ പാര്‍ട്ടിയെ പറ്റി ആലോചിക്കാം.

രണ്ടാമത്തെ വിശേഷം ചില സാങ്കേതികകാരണങ്ങളാല്‍ ഞങ്ങള്‍ മുമ്പ് താമസിച്ചിരുന്ന സ്ഥലത്തുനിന്നും പുതിയ ഫ്ലാറ്റിലേക്ക് മാറി. അങ്ങനെ ഞാനും ഹൈദ്രബാദി ബിരിയാണി ചേച്ചിയും രണ്ടു വഴിക്കായി, താമസം മാറുന്നതിനു മുമ്പ് ചേച്ചി എനിക്ക് ഒരു പ്രാവശ്ശ്യം കൂടി ബിരിയാണി ഉണ്ടാക്കി തന്നു. പുതിയ ഫ്ലാറ്റില്‍ ഞങ്ങള്‍ ഒറ്റക്കാണ് താമസം, അപ്പറത്തെ ഫ്ലാറ്റില്‍ ഫിലിപ്പിനികളും ഇപ്പറത്തെ ഫ്ലാറ്റില്‍ അറബിഫാമിലിയും, അതുകൊണ്ടെന്താ, എന്റെ ചേട്ടായിക്ക് എന്നെ ഒന്നു “പോടീ കൊരങ്ങെ” എന്നു വിളിക്കണമെന്ന് തോന്നിയാല്‍ രണ്ടാമതൊന്നാലോചിക്കേണ്ടാ, എനിക്കും തോന്നുമ്പോ തോന്നുമ്പോ സംഗീതകച്ചേരി നടത്താം. ഞങ്ങടെ ബില്‍ഡിങ്ങിന്റെ തൊട്ടു മുകളില്‍ കൂടിയാണ് ദുബായിലെ എല്ലാ പ്ലെയ്നും പോണതും, വരണതും. ഞാന്‍ ബില്‍ഡിങ്ങിന്റെ ടെറസ്സില്‍ കയറി നിന്ന് ഒരു ബോള്‍ ഉന്നം പിടിച്ച് എറിഞ്ഞാല്‍ ചെലപ്പോ പ്ലെയിന്-മെ കൊള്ളും, അത്രക്ക് അടുത്തുക്കൂടെ പോകും. പിന്നീടാണ് ഞങ്ങളാ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കിയത്, ഓരോ അഞ്ചു മിനിട്ടിലും പ്ലെയിന്‍ കടന്നു പോകുമ്പോ, ഞങ്ങടെ ടി.വി. യിലെ കഥാപാത്രങ്ങളൊക്കെ റിമോട്ടിലെ പോസ് ബട്ടണമര്‍ത്താതെ തന്നെ സ്റ്റില്ല് ആയി നില്‍ക്കും, സീരിയല്‍ നടീ നടന്മാരുടെ ഫെയ്സ് എക്സ്പ്രഷനൊക്കെ നമ്മള്‍ക്ക് വളരെ വ്യക്തമായി നോക്കി പഠിക്കാനൊരു സുവര്‍ണ്ണാവസരം. അങ്ങനെയൊരു അവസരത്തിലാണ് നമ്മുടെ പ്രിയങ്കരിയായ ഐഡിയ സ്റ്റാറ് സിങ്ങറ് രഞ്ജിനി ആന്റി മൂക്കില്‍ കയ്യിട്ട് നിക്കണതും, കൊഞ്ഞനം കാട്ടി നിക്കണതും സ്റ്റില്ലായി കാണാന്‍ കഴിഞ്ഞത്. എന്തായാലും കുറച്ചു ദിവസം കൊണ്ട് “ഞങ്ങടെ വീടിന്റെ മുകളില്‍ക്കൂടിയാണ് പ്ലെയിന്‍ പോണതെന്ന്” അഭിമാനപുരസ്സരം പറഞ്ഞു നടന്നിരുന്ന എന്റെ കുട്ടികള്‍ “എന്തിനാ നമ്മടെ വീടിന്റെ മുകളില്‍ക്കൂടി പ്ലെയിന്‍ പോണതെന്ന്” ചോദിച്ചു തുടങ്ങി.

പുതിയ ഫ്ലാറ്റില്‍ക്ക് താമസം മാറിയതുകൊണ്ട് വേറെ കുറെ ഗുണങ്ങളുമുണ്ടായി. എന്റെ ഓഫീസില്‍ക്ക് പത്തു മിനിട്ടു ദൂരം കൊണ്ട് നടന്നെത്താം, ബസ്സ് കൂലി ലാഭം. പിന്നെ ഇവിടെ ആദ്യം താമസിച്ചിരുന്നിടത്ത് കൊടുത്തതിന്റെ ഡബ്ബിള്‍ വാടകയാണ്. അതുകൊണ്ട് ശമ്പളം കിട്ടുന്ന കാശു കൊണ്ട് എന്തു ചെയ്യുമെന്നോ നാട്ടില്‍ക്ക് എത്ര കാശയക്കണമെന്നൊക്കെ ആലോചിച്ച് ടെന്‍ഷനും കണ്‍ഫ്യൂഷനുമടിക്കണ്ടാ, കിട്ടുന്ന ശമ്പളം പകുതി ഹൌസ് ഓണര്‍ക്കും പിന്നൊരു പകുതി കുട്ടികളുടെ സ്ക്കൂളിലും കൊടുത്തു കഴിഞ്ഞ് ബാക്കി വരുന്നതു കൊണ്ട് കുബൂസ്സും ചിക്കന്‍ഷവര്‍മ്മയുമൊക്കെ വാങ്ങി കഴിച്ച് ലാവിഷായി ദുബായില്‍ ജീവിക്കാം. അതുകൊണ്ട് കേരളത്തില്‍ ബാക്കിയുള്ള മലയാളികള്‍ക്ക് കൂടി ദുബായിലേക്ക് സ്വാഗതം.

ഇനി എല്ലാര്‍ക്കും ഇത്തിരി പിറന്നാള്‍ സ്പെഷ്യല്‍ മധുരം, ഓണ്‍ലി വണ്‍ കടി, ഒരു കുഞ്ഞ്യ കഷണം.