Monday, September 22, 2008

ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത

എനിക്ക് ജോലി കിട്ടി, അറബികളുടെ നാട്ടില്‍ ഒരു യൂറോപ്പ്യന്‍ കമ്പനിയില്‍. ഒരു ബാഗില്‍ ഒരു കുപ്പി മിനറല്‍ വാട്ടറും ഓരോ പാക്കറ്റ് ഹൈഡ് ആന്‍ഡ് സീക്ക് ബിസ്ക്കറ്റും ക്രീം ബിസ്ക്കറ്റും കപ്പലണ്ടി മിഠാ‍യിയും വച്ച് നല്ലൊരു ദിവസം നോക്കി ഞാന്‍ ഇന്റര്‍വ്യൂന്‍ പോയി. ബിന്‍ലാദന്റെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന ഒരു അറബിക്കുട്ടനാണ് ചോദ്യോത്തര പംക്തി നടത്തിയത്, അതിനിടെ ഞാന്‍ വെള്ളം കുപ്പിയും ബിസ്കറ്റു പാക്കറ്റും വച്ച എന്റെ മടിയില്‍ വച്ചിരുന്ന ബാഗ് താഴത്തിട്ട് രണ്ടു പ്രാവശ്യം അറബിക്കുട്ടനെ ഞെട്ടിച്ചു. സാമാന്യം നല്ല സൌണ്ടുണ്ടാക്കി എന്റെ ബാഗ് രണ്ടാം പ്രാവശ്യവും താഴത്ത് വീണപ്പോ, അറബ്ബിക്കുട്ടന്‍ എന്നോട് വേഗം “യൂ ആര്‍ സെലക്റ്റഡ്‘ എന്നു പറഞ്ഞു. പാവം സൌണ്ട് കേട്ടിട്ട് പേടിച്ചു പോയി, ഇന്ത്യയില്‍ പൊട്ടാതെ കിടന്ന ബോംബും ബാഗിലിട്ടാണ് എന്റെ നടപ്പ് എന്ന് കരുതിയിട്ടുണ്ടാവും.

ഏതൊരു മലയാളിയുടെയും പോലെ എനിക്കും ജോലിയെ പറ്റി വളരെ കുറച്ച് ഡിമാന്ഡ്സേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചയില്‍ രണ്ടു ദിവസം മുടക്ക്, ജോലി ചെയ്തില്ലെങ്കിലും കൃത്യമായ ശമ്പളം, സഞ്ചരിക്കാന്‍ കമ്പനി കാറ് വിത്ത് പെട്രോള്‍ ആന്ഡ് ഡ്രൈവറ്, പിന്നൊരു അക്കമോഡേഷനും. ഓഫീസിന് വെള്ളി, ശനി മുടക്കായതു കാരണം അത് ചോദിക്കേണ്ടി വന്നില്ലാ, പിന്നെ ശമ്പളം, അറബ്ബിമാനേജര്‍ എന്നോട് എക്സ്പെക്റ്റഡ് സാലറി ചോദിച്ചു, ഞാന്‍ എന്റെ ചേട്ടായി ചോദിക്കാന്‍ പറഞ്ഞ ശമ്പളത്തിനെക്കാളും ആയിരം ദിര്‍ഹം കൂട്ടി ചോദിച്ചു. അപ്പോ അയാള്‍ക്ക് നിര്‍ബന്ധം യു.എ.ഇ. എക്സ്പീരിയന്‍സില്ലാത്തതുകൊണ്ട് ഞാന്‍‍ ചോദിച്ചതിനെക്കാളും ആയിരം കുറച്ചെ തരുള്ളൂന്ന്. ഞാനധികം വാശി പിടിക്കാനൊന്നും നിന്നില്ലാ, വേഗം നെഗോഷ്യേറ്റ് ചെയ്തു, , എനിക്കറിയാമായിരുന്നു ഇവന്മാരൊക്കെ ചോദിച്ചതിനെക്കാളും കൂറച്ചെ തരൂന്ന് അതുകൊണ്ട് നമ്മളാദ്യമേ കൂട്ടി ചോദിച്ചതുകൊണ്ട് വിചാരിച്ച ശമ്പളം കിട്ടി, ഞാനാരാ മോള് . പിന്നെ കമ്പനി കാറ് ഞാന്‍ ചോദിച്ചില്ലാ, ചേട്ടായി പറയണത് നടന്നു പോവാനുള്ള ദൂരമേയുള്ളൂ, എന്നും നടന്നു പോയാല്‍ ഞാനും ഫിലിപ്പിനി പെണ്‍കുട്ടികളുടെ പോലെ സ്ലിം ആവൂത്രെ, പോരാത്തതിന് ഗവണ്മെന്റ് വക എ.സി. ബസ്സിലും ചൂടുകാലം കഴിയണവരെ പോകാം. അറബികള്‍ ഭയങ്കര ബുന്ധിമാന്മാരും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ വളരെ മിടുക്കന്മാരും ചൂടന്മാരുമാണെന്ന് എന്റെ കസിന്‍ബ്രദറ് വാണിങ്ങ് തന്നിരുന്നു, സൂപ്പര്‍മാര്‍ക്കറ്റില്‍ ഓയില്‍ വാങ്ങിക്കാന്‍ വന്ന ഒരു അറബി ഓയില്‍ബോട്ടില്‍മെ ‘കൊള‍സ്റ്റ്രോള്‍ ഫ്രീ’ എന്നെഴുതി വച്ചിരിക്കുന്നത് കണ്ട് ഫ്രീ‘യുള്ള സാധനം ചോദിച്ച് വഴക്കുണ്ടാക്കിയതിനും, ഫ്രീ ഒന്നുമില്ല എന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സെയിത്സ്മാന്‍ പറഞ്ഞപ്പോള്‍ ‘കൊളസ്റ്റ്രോള്‍ ഫ്രീ‘ എന്നെഴുതിയിട്ടുണ്ടല്ലോ, “കൊളസ്റ്റ്രോള്‍“ ഫ്രീ ആയി കിട്ടാതെ പോവില്ലാന്നു പറഞ്ഞതിനും ദൃക്‌സാക്ഷിയാണ് കസിന്‍ബ്രദറ്. അതുകൊണ്ട് അക്കമൊഡേഷന്റെ കാര്യം ഞാന്‍ മിണ്ടാനെ പോയില്ലാ.

പിന്നീട് അയാള്‍ ഞാന്‍ ചെയ്യേണ്ട ജോലിയെ പറ്റി എക്സ്പ്ലെയിന്‍ ചെയ്തു. ഭയങ്കര ഉത്തരവാദിത്തമുള്ള ജോലിയാണത്രേ, എന്റെ ജോലിയില്‍ ഒരു ചെറിയ തെറ്റ് പറ്റിയാല്‍ കമ്പനിക്ക് പെനാല്‍റ്റി അടക്കേണ്ടി വരുമത്രേ. അപ്പോ ഞാന്‍ ഇന്നസെന്റ് സ്റ്റൈലില്‍ ഒന്നു ചിരിച്ചിട്ട് ഇങ്ങനെ ചിന്തിച്ചു ‘ചെറിയ തെറ്റ് ചെയ്താലല്ലേ പ്രശ്നമുള്ളൂ, നമ്മള് ചെറുതായിട്ടൊന്നും ചെയ്യില്ലാ, ചെയ്യുമ്പോ നല്ല വണ്ടന്‍ മിസ്റ്റേക്കേ ചെയ്യൂള്ളൂ, അപ്പോ പിന്നെ പ്രശ്നമില്ലല്ലോ, അതു മാത്രമല്ലാ, കമ്പനിയല്ലെ പെനാല്‍റ്റി അടക്കണത്, നമ്മടെ ശമ്പളത്തീന്നൊന്നുമല്ലല്ലോ. അറബിക്കുട്ടന് ബുന്ധിയുണ്ട്, ഞാന്‍ മനസ്സില്‍ വിചാരിച്ചത് മനസ്സിലാക്കിയിട്ടെന്ന പോലെ അയാള്‍ പറഞ്ഞു മിസ്റ്റേക്ക് റിപീറ്റ് ചെയ്താല്‍ പെനാല്‍റ്റീടെ കുറച്ച് ശതമാനം നമ്മടെ സാലറീന്നു കട്ട് ചെയ്യുംന്ന്. അത് അയാള്‍ തമാശക്ക് എന്നെ പേടിപ്പിക്കാന്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത്, ഞാനേതായാലും പേടിച്ച പോലെ കാണിച്ചു. ഞാന്‍ പത്ത് കൊല്ലമായി ചെയ്തുകൊണ്ടിരുന്ന പണിയല്ല ഈ കമ്പനിയില്‍, ‘കട്ടവനെ കിട്ടിയിലെങ്കില്‍ കിട്ടിയവനെ പിടിക്കുക’ എന്നു പറഞ്ഞ പോലെ ഞാന്‍ അപ്ലെ ചെയ്ത ജോലിക്ക് അവിടെ വാക്കന്‍സി ഫില്ലായി, അപ്പോ വാക്കന്‍സിയുള്ള ജോലിക്ക് എന്നെ സെലക്റ്റ് ചെയ്തു, എന്തായാലും ഞാന്‍ ലൈനൊന്നു മാറ്റി പിടിക്കാന്‍ തീരുമാനിച്ചു. കുറെ ദിവസം വര്‍ക്ക് പെര്‍മിറ്റ് കിട്ടണതും നോക്കിയിരുന്ന് ഈ മാസം തൊട്ട് ഞാന്‍ വലതുകാല്‍ വച്ച് ജോലിക്ക് കയറി, ഇനിയങ്കട് ആ കമ്പനിക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും, അങ്ങനെയല്ലേ ടാറ്റയും ബിര്‍ളയുമൊക്കെ ഇവിടം വരെയെത്തിയത്.

എനിക്ക് ജോലി കിട്ടിയപ്പോ എന്റെ കെട്ട്യോനാണ് കൂടുതല്‍ ടെന്‍ഷന്‍, ഞാന്‍ ജോലിയില്‍ വല്ല കുണ്ടാമണ്ടിയുമൊപ്പിച്ച് പുള്ളിക്കാരന്റെ ശമ്പളത്തീന്നെടുത്ത് പെനാല്‍റ്റി അടക്കേണ്ടി വരുമോന്നാണ് ഒന്നാമത്തെ ടെന്‍ഷന്‍. ചേട്ടായി ഓഫീസീന്ന് നേരം വൈകി വരുന്ന ദിവസങ്ങളില്‍, ചൂടുചായയും പഴമ്പൊരിയുമുണ്ടാക്കി “പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടരത്തുന്ന പൂത്തിങ്കളാകുന്നു ഭാര്യ’ മോഡലില്‍ റെഡിയായി നിക്കുന്ന ഞാന്‍ പുള്ളിക്കാരന്‍ വീട്ടിലെത്താന്‍ നേരം വൈകി ചൂടുചായ തണുക്കുന്തോറും ഞാന്‍ ചൂടായി വരികയും എന്നിലെ പൂത്തിങ്കള്‍ ഭാര്യ ഒരു മാതിരി വിസിലടിക്കാന്‍ മുട്ടി നില്‍ക്കുന്ന പ്രഷര്‍കുക്കറിന്റെ അവസ്ഥയിലേക്കെത്തി ചേരുകയും, പൂള്ളിക്കാരന്‍ വീട്ടിലെത്തിയാലുടനെ മിനിമം 3-4 വിസില്‍ ഒരുമിച്ചടിക്കുകയും ചെയ്യാറുണ്ട്, അതൊക്കെ മിസ്സ് ചെയ്യുമോന്നാണ് പുള്ളിക്കാരന്റെ രണ്ടാമത്തെ ടെന്‍ഷന്‍. ഞാന്‍ ജോലിക്കു പോണ പത്രാസില്‍ വീട്ടുജോലികളൊക്കെ ഭാഗം വച്ചപ്പോള്‍ തനിക്ക് ഭാഗംവപ്പില്‍ കിട്ടിയ ജോലികളൊക്കെ എങ്ങനെ ചെയ്തുതീര്‍ക്കുമെന്നാണ് പുള്ളിക്കാരന്റെ മൂന്നാമത്തെ ടെന്‍ഷന്‍. എനിക്കാണെങ്കില്‍ ഓണത്തിന്റെ പരിപാടികള്‍ ടി.വിയില്‍ വരുന്നതൊന്നും കാണാന്‍ പറ്റില്ലല്ലോന്നായിരുന്നു ടെന്‍ഷന്‍.

ചുരുക്കി പറഞ്ഞാല്‍ എന്നും രാവിലെ എണീറ്റ്, ഭര്‍ത്താവ് ഓഫീസിലേക്കും കുട്ട്യോള്‍ സ്ക്കൂളില്‍ക്കും പോയി കഴിഞ്ഞാല്‍ ബ്ലോഗ് തുറന്ന് പോസ്റ്റുകള്‍ നോക്കിയിരുന്നിരുന്ന ഞാന്‍ ഇപ്പോ ഫയലുകളും നോക്കി ദിര്‍ഹത്തില്‍ ശമ്പളം കിട്ടുന്നതും നോക്കിയിരിപ്പാണ്. അപ്പോ എല്ലാരും മിഠായി എടുക്കൂ, ആഘോഷിക്കൂ.