Monday, March 24, 2008

ബോബനും മോളിയും

വാല്‍ക്കഷണം – പ്രെയിസ് ദി ലോര്‍ഡ്. കൂട്ടുകാരെ, നിങ്ങളുടെ പ്രാര്‍ത്ഥനയുടെയും എന്റെ നിരന്തരമായ പോലീസ് സ്റ്റേഷന്‍, പാസ്പോര്‍ട്ട് ഓഫീസ് കേറിയിറങ്ങലിന്റെയും ഫലമായി എനിക്കെന്റെ പാസ്പോര്‍ട്ട് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. സന്തോഷസൂചകമായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഡു വിതരണം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നു. ഇന്ത്യയിലുള്ളവര്‍ മുംബൈ വി.ടി. സ്റ്റേഷനില്‍ വന്നിറങ്ങി ഏതെങ്കിലും ശിവസേനക്കാരനോട് ‘അല്ഫോന്‍സാക്കുട്ടീ കാ ഗര്‍ കിദര്‍ ഹേ, ഹോ, ഹും?‘ എന്ന് ചോദിച്ചാല്‍ മതി, ബാക്കി ഹെല്‍പ്പ് അവര് ചെയ്തോളും. ദുബായ്, ഷാര്‍ജ, അബുദാബി ഭാഗങ്ങളില്‍ താമസിക്കുന്നവര് തിരക്ക് പിടിക്കണ്ട, ഞാന്‍ ഏപ്രിലില്‍ ദുബായില്‍ എത്തിയതിനു ശേഷം കുടുംബസമേതം നിങ്ങളുടെയൊക്കെ വീടുകള്‍ സന്ദര്‍ശിച്ച് നിങ്ങള്‍ തരുന്ന വിഭവസമ്രുന്ധമായ സദ്യയൊക്കെ കഴിച്ച് ഒരു ലഡു തന്ന് തിരിച്ചു പോരാം (ഒരു ചെയിഞ്ചായിക്കോട്ടേന്ന് കരുതിയിട്ടാ വാല്‍ക്കഷണം മോളില്‍ കേറ്റി ഇട്ടത്, പാവം വാല്‍ക്കഷണത്തിനും ഒരാഗ്രഹമൊക്കെ കാണില്ലേ ഏറ്റവും മോളില്‍ കേറി ഇരിക്കാന്‍. അതു മാത്രമല്ലാ, നിങ്ങളീ പോസ്റ്റ് അവസാനം വരെ വായിക്കുംന്ന് എനിക്കൊരു ഉറപ്പുമില്ലാ (ക്വാളിറ്റി കുറവും ക്വാണ്ടിറ്റി കൂടുതലും), അപ്പോ പിന്നെ എന്റെ ലഡുവൊക്കെ വേസ്റ്റാവും).

ബോബനും മോളിയും

എന്റെ മോളിക്കുട്ടിക്ക് ഭയങ്കര പരാതി, ഞാനെപ്പോഴും എന്റെ ബാല്യക്കാലവും എന്റെ വീട്ടുകാരെ പറ്റിയുമാണ് എഴുതുന്നത്, സ്വന്തം മക്കളായ അവരെ പറ്റി ഇതു വരെ ഒന്നും എഴുതിയില്ലാന്ന് പറഞ്ഞ്. അവരുടെ വിചാരം ഞാന്‍ എന്തോ വലിയ എഴുത്തുക്കാരിയായി, അടുത്തു തന്നെ അവാര്‍ഡ് കിട്ടും, പേപ്പറിലും ടി.വി.യിലും ഇന്റര്‍വ്യൂ വരും, പുറത്തിറങ്ങുമ്പോഴേക്കും ആള്‍ക്കാര് ഓടി വന്ന് എന്റെയും അവരുടെയും ഫോട്ടോ എടുക്കും, ഓട്ടോഗ്രാഫ് വാങ്ങിക്കും (നോ മേടിക്കല്‍ ആന്ഡ് വേടിക്കല്‍ ഓണ്‍ലി വാങ്ങിക്കല്‍, തല്‍ക്കാലം രണ്ടു കൂട്ടരുടെയും തല്ല് കൊള്ളാനുള്ള ആരോഗ്യം എനിക്കില്ലാ), ലോകം മുഴുവന്‍ എന്നെ അറിയും എന്നൊക്കെയാണ്. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ, ഞാന്‍ അവരോട് അങ്ങനെയാണ് പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്, വെറുതെ ഒരു തമാശക്ക്. അതുകൊണ്ട് നഴ്സറിയില്‍ പഠിക്കുന്ന ബോബന് വരെ ബ്ലോഗിനെ പറ്റിയും പ്രത്യേകിച്ച് എന്റെ എല്ലാ പോസ്റ്റിനെ പറ്റിയും വളരെ നല്ല അഭിപ്രായമാണ്.

പാവം കുട്ടികള്‍ക്കറിയോ അവരുടെ അമ്മ ഈ ബൂലോകത്തില്‍ കുറേ ഒന്നാം റാങ്കുകാരുടെ ഇടയില്‍ ശ്വാസം മുട്ടുന്ന, വെറും പാസ്സ് മാര്‍ക്ക് വാങ്ങിച്ച് പാസ്സായ ഒരു ടെസ്റ്റ് ബ്ലോഗ് ശിശുവാണെന്ന്.

ദേ വരണു ട്രോഫിയും പിടിച്ച് വിശാലമായി ചിരിച്ച് ആദ്യത്തെ ഒന്നാം റാങ്കുകാരന്‍ ശ്രീമാന്‍ വിശാലമനസ്ക്കന്‍. കൊടകരയിലെ ഒരു തുമ്പിയെ പോലും വെറുതെ വിടില്ലാ കൊടകരയുടെ ഈ അഭിമാനഭാജനം. ഒരു തുമ്പിയെയും പിടിച്ച് അതിനെ അടിക്കാന്‍ ഒരു വടിയുമെടുത്ത് രണ്ടെണ്ണത്തിനെയും പോസ്റ്റില്‍ കേറ്റിയിട്ട് എത്ര പേരുടെ ചിരിയും കയ്യടിയുമാണ് ഇദ്ദേഹം നേടിയെടുത്തത്. ഈ റാങ്കുകാരന്റെ പോസ്റ്റില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിലൊന്ന് ശ്രീ ആന്റപ്പനാണ്, ഞാനും പുള്ളിക്കാരനും ഒരേ പോലെയായതു കൊണ്ടാവാം, രണ്ടു പേര്‍ക്കും ഒരു 10 പൈസ കുറവാണ്. ആന്റപ്പന്‍ ചേട്ടനെ കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍, ഒരു സെയിം പിഞ്ജ് കൊടുക്കാന്‍. അദ്ദേഹത്തിന്റെ ഉഗ്രപ്രതാപി കെ.കരുണാകരനെ പോലെ ‘ഇത് എന്റെ കലുങ്കാണ്, ഞാനിവിടുന്ന് എണീറ്റ് പോവില്ലാ‘ എന്നും പറഞ്ഞ് ഇന്റര്‍നെറ്റ് കലുങ്കിന്‍ മേല്‍ കാലാട്ടി ഇരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി, അദ്ദേഹത്തെ സൈഡിലോട്ട് മാറ്റിയിരുത്തി അവിടെ കെ.മുരളീധരനെ പ്രതിഷ്ഠിക്കാനായി വിശാല മനസ്സുണ്ടാവണമെന്ന് ഞാനീയവസരത്തില്‍ എല്ലാ വായനക്കാര്‍ക്കു വേണ്ടിയും വിനീതമായി കല്പിക്കുന്നു.

ട്രോഫിയും പിടിച്ച് പുഞ്ചിരി തൂകി രണ്ടാമത്തെ ഒന്നാം റാങ്കുകാരനായ ബ്രിജ് വിഹാരം ജി. മനു മാഷ് വേദിയിലെത്തി, അദ്ദേഹം ഇപ്പോഴും വട്ടമുഖക്കാരിയായ മീരയെ നോക്കണോ, പൊട്ടു തൊട്ട മഞ്ജുളാനായരെ നോക്കണോ, കുട്ടിയുടുപ്പിട്ട മീനയെ നോക്കണോ അതോ തന്നെ കണ്ണൂരുട്ടി തുറിപ്പിച്ചു നോക്കുന്ന ഭൈമിയെ നോക്കണോ എന്നുള്ള കണ്‍ഫ്യൂഷനിലാണ്. ഉപ്പിലിട്ട മാങ്ങയെ പോലെ കൊറേ കൊല്ലങ്ങളായിട്ട് പഞ്ചസാര പാനിയില്‍ ഇട്ടു വച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഹാര്‍ട്ടും മനസ്സും ചങ്കും കരളുമൊക്കെ എന്നു തോന്നുന്നു, അതു കൊണ്ടു തന്നെ ഇദ്ദേഹത്തിന്റെ പോസ്റ്റുകളൊക്കെ പഞ്ചസാരയില്‍ വിളയിച്ചെടുത്ത പലഹാരങ്ങളെ പോലെ മധുരമുള്ളതാണ്. ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ വായിച്ച് മിക്സഡ് കോളേജില്‍ പഠിക്കാന്‍ പൂതിയായി ഞാനിവടത്തെ ഒരു മിക്സഡ് കോളേജില്‍ അഡ്മിഷന്‍ ചോദിച്ചു ചെന്നു, അപ്പോ അവര് എന്നോടു പറഞ്ഞു ‘മോള് വളരെ ചെറിയ കുട്ടിയാണല്ലോ, ഈ പ്രായത്തില്‍ കോളേജില്‍ ചേര്‍ക്കില്ലാ, കുറച്ച് കൊല്ലം കൂടി വെയ്റ്റ് ചെയ്യാന്‍ (അടുത്ത ജന്മത്തില്‍ വരാനാവും ഉദ്ദേശിച്ചത്)‘.

അടുത്തതായി ട്രോഫിയും പിടിച്ച് വരുന്നത് മൂന്നാമത്തെ ഒന്നാം റാങ്കുകാരനായ ശ്രീമാന് അരവിന്ദന്‍ അവര്‍കളാണ്. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥ്മാക്കി കൊണ്ട് ബ്രഡ്ഡിന്റെ കൂടെ നാരങ്ങാ അച്ചാറും കഴിച്ച് (എന്താ ഒരു കോമ്പിനേഷന്‍, ഇതൊക്കെ എങ്ങനെ സാധിക്കണു!) ഫിലോസഫിക്കലായി ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെ ഹാരഡ് വെയര്‍ ജീവിതം വളരെ രസകരമായി അവതരിപ്പിക്കുന്ന ബൂലോക പുലി. ഇതു പോലെയുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരെ കൊണ്ട് 2-3 കൊല്ലം ഈ കമ്പനിയില്‍ ജോലിയെടുപ്പിച്ചോളാം എന്നു ഡെപ്യൂട്ടേഷന്‍ അഗ്രിമെന്റ് സൈന്‍ ചെയ്യിച്ച്, അവര് ബഞ്ചിലിരുന്ന് എല്ലാ ട്രെയിനിങ്ങും കഴിഞ്ഞ് കുട്ടപ്പന്മാരായി വലിയ ശമ്പളത്തില്‍ വേറേ കമ്പനിയിലേക്ക് ചാടുമ്പോ, അവരെ അഗ്രിമെന്റ് കാണിച്ച് ഡിമാന്റ് നോട്ടീസും സമണ്‍സും വാറന്റും അയച്ച് പിപ്പിടി കാണിച്ച്, ഒറ്റയടിക്ക് ആ പാവങ്ങളുടെ കയ്യില്‍ നിന്ന് 2-3 ലക്ഷം വരെ കമ്പനിക്ക് വേടിച്ച് കൊടുക്കുന്ന പണിയാണ് ഞാനും എന്റെ ബോസും കൂടി അക്കൌണ്ട്സ് കം ലീഗല്‍ ഡിപ്പാര്‍ട്ടുമെന്റില് കൊല്ലങ്ങളായി ചെയ്തിരുന്നത്. ആ പാവങ്ങളുടെ അനുഗ്രഹം കൊണ്ടാണെന്ന് തോന്നുന്നു ഞങ്ങളുടെ ഐ.ടി കമ്പനി കുത്തുപാളയെടുക്കാന്‍ തുടങ്ങിയതും ബാംഗ്ലുരിലുള്ള ഒരു ഐ.ടി കമ്പനിയുമായി ശരിയല്ലാത്ത ഒരു ബന്ധം (മെര്‍ജിങ്ങേ) തുടങ്ങാന്‍ തീരുമാനിച്ചതും, അതിന്റെ ഫലമായി എനിക്ക് ബാഗ്ലൂരിലേക്ക് ട്രാന്‍സ്ഫര്‍ തരാമെന്ന് പറഞ്ഞതും ‘ബാംഗ്ലുരിലേക്ക് എന്റെ പട്ടി പോവും‘ എന്നു പറഞ്ഞ് എന്റെ ബോസിനെ ബാംഗ്ലുരിലേക്ക് അയച്ച് ഞാന്‍ സുഖമായി വീട്ടിലിരിക്കാനും തുടങ്ങിയത്.

ശ്രീമാന്‍ കുറുമാ‍ന്‍ സാറിന് ഞാന്‍ മനപൂര്‍വ്വം രണ്ടാം റാങ്ക് കൊടുക്കുകയാണ്. വേറൊന്നും കൊണ്ടല്ലാ, അദ്ദേഹത്തിന്റെ പുതിയ പോസ്റ്റിലെ മെയിന്‍ കഥാപാത്രമായ ‘തീര്‍ത്ഥം’ എനിക്ക് കണ്ണിനു നേരെ കണ്ടുകൂടാ. ആ തീര്‍ത്ഥമാണ് പാവം കുറുമാന് സാറിനെ പോലീസ് സ്റ്റേഷനില്‍ കേറ്റിയതും, മനു മാഷിനെ കൊണ്ട് ഷീബ ചേച്ചിയുടെ മുടിനാര് ചോദിപ്പിച്ച് ഷീബ ചേച്ചിക്ക് ഒരു മുടിനാര് നഷ്ടപ്പെട്ടതും, കൊച്ചുത്രേസ്യാകൊച്ചിന് ഡെല്‍ഹി ട്രെയിന്‍ യാത്രക്കിടെ സ്വന്തം സീറ്റ് നഷ്ടപ്പെടുത്തി എണിറ്റ് പോവേണ്ടി വന്നതും, വിത്സേട്ടന്റെ ഓമനേച്ചിക്ക് വേറേ ചില പേരുകള്‍ കേള്‍ക്കേണ്ടി വന്നതും, ചിലരൊക്കെ വീട്ടിലെത്താണ്ട് വഴിയില്‍ കിടന്നുറങ്ങേണ്ടി വന്നതും, പോരാത്തതിന് ഞാന്‍ ബാല്യക്കാലത്തിലേ കുടി നിര്‍ത്തിയ ആളും, അതുകൊണ്ട് കുറുമാന്‍ സാറിന് ട്രോഫിക്കു പകരം ഒരു കപ്പ് (സര്‍ട്ടിഫിക്കറ്റും) .

ലേഡീസില്‍, കുമാരി കൊച്ചുത്രേസ്യാകൊച്ചാണ് ഒന്നാം റാങ്കുകാരി. ആ കൊച്ചിനെ എന്താണാവോ എനിക്ക് ഭയങ്കര ഇഷ്ട്മാണ്. ഒരു പെണ്‍കുട്ടി വേറൊരു പെണ്‍കുട്ടിയെ കുറേ പുകഴ്ത്തിയാല്‍ ശരിയാവില്ലാ, അതു കൊണ്ട് കൊച്ചിനെ കുറിച്ച് കൂടുതലൊന്നും പറയണില്ല. കൊച്ച് ആറളം ഫാമിനെ പറ്റി പോസ്റ്റിട്ട് കുറച്ചു ദിവസങ്ങളക്കകം മനോരമ ന്യൂസ് പേപ്പറില്‍ ലേഡീസ് ഫിങ്കറ് അക്ഷരത്തില്‍ ‘ആറളം ഫാമില്‍ തീ പിടുത്തം’ എന്ന് ഒരു വാ‍ര്‍ത്ത വന്നു, കൊച്ചിന്റെ പോസ്റ്റ് വായിച്ച് ആറളം ഫാമിന് വായനക്കാരുടെ കണ്ണു പറ്റിയതാണോന്ന് എനിക്കൊരു സംശയമുണ്ട്.

റാങ്കുകാരുടെ ലിസ്റ്റില്‍ വല്ലോരെയും വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരുടെ പോസ്റ്റുകള്‍ ഉടനെ റിവാല്യുവേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. അപ്പോ പറഞ്ഞുവന്നത് ഈ റാങ്കുകാരൊക്കെ ട്രോഫിയും കപ്പും പിടിച്ച് പോവുമ്പൊ, പണ്ട് സ്ക്കൂളില്‍ കാശു കൊടുത്ത് പഠിക്കാന്‍ പറ്റിയ എല്ലാ ന്രുത്തങ്ങളും പഠിച്ച വലിയ വലിയ നര്‍ത്തകികള്‍ക്കിടയില്‍, അരണാട്ടുകര പെരുന്നാള്‍ പ്രദക്ഷിണത്തിന്റെ മുന്നില് നടക്കണ ഡാന്‍സ് നോക്കി പഠിച്ച് ഞാന്‍ ഡപ്പാംകൂത്ത് സ്റ്റൈല്‍ ഡാന്‍സ് അവതരിപ്പിച്ച് മൂന്നാം സ്ഥാനം നേടി കിട്ടിയ സമ്മാനം പോലെ, ഒരു സോപ്പും പാത്രം (സോപ്പില്ല്യാ) മാത്രം ഇപ്പോഴും സമ്മാനമായി കിട്ടിയ ബൂലോക വാ‍സിയാണ് ഞാനെന്ന കാര്യം എന്റെ കുട്ടികള്‍ ഇതു വരെയും അറിഞ്ഞിട്ടില്ല, ഞാനായിട്ട് അറിയിക്കാനും പോണില്ലാ.

ഇന്റര്‍വെല്‍ – ഇനി വല്ലതും കഴിച്ചിട്ട് വരാം.

ദേ കുട്ടികള്‍ എന്നെ തല്ലാന്‍ വരണു, അവര്‍ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പോസ്റ്റില്‍ ഞാന്‍ വേറേ വല്ല്യ മൂത്താപ്പമാരെയൊക്കെ പറ്റി എഴുതിയെന്ന് പറഞ്ഞ്, എന്റെ ട്രെയിന് ട്രാക്ക് തെറ്റി ഓടുന്നൂത്രേ. അപ്പോ ഇനി ഞാന്‍ അവരെ പറ്റി എഴുതട്ടെ.

സാധാരണ കുറുമ്പന്‍ കുട്ടികളുടെ അമ്മമാരോട് ‘മോന്റെ കുറുമ്പൊക്കെ കുറഞ്ഞോ‘ എന്നു ചോദിച്ചാല്‍ ‘അവന്‍ ഉറങ്ങുമ്പോ മാത്രം ഭയങ്കര പാവമാണെന്ന്‘ പറയും. എന്റെ മോന്റെ കാര്യത്തില്‍ അവന്‍ ഉറങ്ങുമ്പോഴും നമ്മളിത്തിരി പേടിക്കണം, എപ്പഴാ ഇരുട്ടടി കിട്ടാന്ന് പറയാന്‍ പറ്റില്ല. ഒരു ദിവസം രാത്രി എല്ലാരും ഉറങ്ങുമ്പോ ഭര്‍ത്താവിന്റെ ‘അയ്യോ’ എന്നുള്ള വിളി കേട്ടിട്ടാണ് ഞാന്‍ എണീറ്റത്. നോക്കുമ്പൊ, ഭര്‍‌ത്താവ് എണീറ്റിരുന്ന് പുറം ഉഴിയുന്നുണ്ട്. എന്താ സംഭവിച്ചതെന്നു വച്ചാല്‍ മോന്‍ ഒരു സ്വപ്നം കണ്ടതാണ് ‘സ്വപ്നത്തില്‍ അവന്റെ ഡാഡി അവനെ കൊണ്ടുപോവാണ്ട് ഒറ്റക്ക് അസ്മിത സൂപ്പര്‍മാര്‍ക്കറ്റില്‍ ചോക്ലേറ്റ് വാങ്ങിക്കാന്‍ ‍പോയി”, അവനിത് സഹിക്കാന്‍ പറ്റണ കാര്യമാണോ, അതുകൊണ്ട് അവന്‍ അപ്പൊ തന്നെ അടുത്തു കിടന്നുറങ്ങുന്ന ഡാഡിയുടെ നടും പുറത്ത് ‘എന്താ എന്നെ കൊണ്ടുപോവാഞ്ഞെ മാര്‍ക്കറ്റില്‍ക്ക്’ എന്നു ചോദിച്ച് ഒരു ഉഗ്രനടി കൊടുത്തിട്ട് ഉറങ്ങാന്‍ കിടന്നു. നഴ്സറിക്കാരനാണെങ്കിലും അവന്റെ അടിക്കൊക്കെ നല്ല ചൂടാ എന്നു പറഞ്ഞ് പുറം തിരുമ്മുന്ന ഭര്‍ത്താവിനെ നോക്കി ഞാന്‍ നല്ലോരു ചിരി പാസ്സാക്കി, അപ്പൊ ദേഷ്യം വന്ന പുള്ളിക്കാരന്‍ എന്നോട് പറഞ്ഞു ‘നിനക്കും കിട്ടിക്കോളും, അധികം ഇളിക്കണ്ട‘ എന്ന്’. ആ കരിനാവ് അതു പോലെ ഫലിച്ചു, കുറച്ചു നാള്‍ കഴിഞ്ഞപ്പോ എനിക്കും കിട്ടി നല്ല ചൂടുള്ള ഒരു അടി. ഞാന്‍ കാലത്ത് അവനെ ഇഞ്ചക്ഷന്‍ എടുക്കാന്‍ ഹോസ്പിറ്റലില്‍ കൊണ്ടു പോയിരുന്നു, ഇപ്രാവശ്യം സ്വപ്നത്തില്‍ അവന്‍ അതിന്റെ റി-പ്ലേ കണ്ടിട്ടാണ് ‘എന്തിനാ എനിക്ക് ഇഞ്ചക്ഷന്‍ തന്നെ’ എന്നു ചോദിച്ച് എനിക്കിട്ട് ഇരുട്ടടി തന്നത്. അതില്‍ പിന്നെയാണ് മോന്‍ ഉറക്കത്തില്‍ സ്വപ്നമൊന്നും കാണല്ലേയെന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്.

ഒരു ദിവസം മോന്‍ ആരോടോ ‘കം ബേബി, കം ആന്‍ഡ് സിറ്റ് ഹിയര്‍, ഐ വില്‍ നോട്ട് ബീറ്റ് യു’ എന്നു പറയണത് ഞാന്‍ കിച്ചണിലിരുന്ന് കേട്ടത്. അവനാരോടാണ് ഇത്രയും സ്നേഹത്തില്‍ വര്‍ത്താനം പറയണെ, ഞാനറിയാണ്ട് മൂന്നാമതൊരു ബേബി എങ്ങനെ വീട്ടില്‍ വന്നു എന്നറിയാന്‍ ഞാന്‍ ചെന്നു നോക്കിയപ്പോള്‍, അവനെ നിഷ്ക്കരുണം കുത്തിയിട്ട് പറന്നു പോയ കൊതുകിനോടാണ് അവന്റെയീ ഡയലോഗ്. ‘പിള്ള മനസ്സില്‍ കള്ളമില്ല’ എന്ന പഴഞ്ചൊല്ല് ഓര്‍ത്തിട്ടോ എന്തോ, കൊതുക് അവന്റെ സ്നേഹത്തോടെയുള്ള ക്ഷണം സ്വീകരിച്ച് അവന്‍ പറഞ്ഞിടത്തു വന്നിരുന്നു. കൊതുകിനൊക്കെ എന്നെക്കാള്‍ അനുസരണയോ എന്ന് അതിശയിച്ച് അവന്‍ പണ്ടത്തെ സിനിമയിലെ ‘കണ്ണും കണ്ണും തമ്മില്‍ തമ്മില്‍’ എന്ന പാട്ടുസീനില്‍ ജയനും സീമയും സ്ലോ മോഷനില്‍ ഓടി വരണ പോലെ സ്ലോ മോഷനില്‍ കൊതുകിന്റെ അടുത്തെത്തി, അവനെ തന്നെ കണ്ണെടുക്കാണ്ട് നോക്കിയിരുന്ന കൊതുക് അവന്റെ കുഞ്ഞിക്കൈകള്‍ പൊങ്ങുന്നതു കണ്ടതും ‘ഇവനാളത്ര ഡീസന്റല്ല, പറഞ്ഞ വാക്ക് തെറ്റിക്കും’ എന്ന് മനസ്സിലാക്കി അവനെ നോക്കി ഒരു തെറിയും പറഞ്ഞ് ജീവനും കയ്യില്‍ പിടിച്ച് പറന്ന് രക്ഷപ്പെട്ടു. അതു കണ്ടതും മോന്‍ ഒരു ചമ്മിയ ചിരിയും ചിരിച്ച് എന്റടുത്ത് വന്നു (ഇന്‍ ഹരിഹര്‍ നഗര്‍ ഫിലിമില്‍ ജഗദീഷ് മുഖത്തെ കാക്കകാഷ്ഠം തുടക്കുമ്പോഴുള്ള അതേ മുഖഭാവം!).

അവനാദ്യമായി ‘1-ഒന്ന് ‘എന്ന് എഴുതിയത് ബുക്കിലോ, സ്ലേറ്റിലോ ആയിരുന്നില്ല, അതൊരു വെറൈറ്റി എഴുത്തായിരുന്നു. ഞാനെപ്പോ വണ്‍, ടു, ത്രീ, എ, ബി സി ഡി ഒക്കെ എഴുതി പഠിപ്പിക്കാന്‍ വിളിച്ചാലും ‘ഇതാണ് മമ്മീടെ പ്രോബ്ലം’ എന്ന് പറഞ്ഞ് അവന്‍ കുറേ കറ കുറ വരച്ചു വച്ച് എണീറ്റു പോകുകയാണ് പതിവ്. ഒരു ദിവസം പ്രക്രുതിയുടെ വിളി കേട്ട് ടോയലറ്റില്‍ പോയ അവന്‍ ‘മമ്മീ, ഞാന്‍ നമ്പര്‍ വണ്‍ എഴുതിയതു കാണണോ’ എന്ന് വിളിച്ചു ചോദിച്ചു. ഇവന്‍ SSLC examന് കുട്ടികള്‍ പഠിക്കണ പോലെ ടോയ് ലറ്റില്‍ക്കും സ്ലേറ്റും പെന്‍സിലും കൊണ്ടു പഠിക്കാന്‍ പോയാവോന്ന് വിചാരിച്ച് ഞാന്‍ അവിടെ ചെന്നു നോക്കിയപ്പോ അവന്‍ കക്കൂസില്‍ അവൈലബിള്‍ ആയ വൈറ്റ് ബോര്‍ഡില്‍ (ക്ലോസറ്റിലേ) നമ്പര്‍ 2 ഉപയോഗിച്ച് നമ്പര്‍ വണ്‍ (1) എന്നെഴുതിയിരിക്കുന്നു, ഞാനുടനെ തന്നെ വെള്ളമാകുന്ന റബറെടുത്ത് അത് മായ്ച്ച് കളഞ്ഞു, ഇനി തൊട്ട് അവിടെയിരുന്ന് എഴുതി പഠിച്ച് റാങ്ക് വാങ്ങിക്കാന്‍ നോക്കിയാല്‍ അടി കിട്ടുമെന്നും പറഞ്ഞു. അല്ലെങ്കില്‍ അവന്‍ A-Z വരെ അവിടിരുന്ന് എഴുതി ഗിന്നസ്സ് ബുക്കില്‍ കേറി പറ്റും.

മോന്‍ വീട്ടില്‍ വലിയ വിക്രുതിയാണെങ്കിലും പുറത്തിറങ്ങിയാല്‍ ആള്‍ വളരെ ഡീസന്റാണ്. അവന്റെ ടീച്ചറ് പറഞ്ഞത് അവനാണ് ക്ലാസ്സിലെ മിടുക്കന്‍ കുട്ടിയെന്ന്, എല്ലാ സബ്ജക്റ്റിലും എ ഗ്രേഡ് വിത്ത് ത്രീ സ്റ്റാര്‍സ്. ഒരു കമ്പ്ലയിന്റ് മാത്രമേ ടീച്ചറ് അവനെ പറ്റി പറഞ്ഞുള്ളൂ, അവന്‍ ബോയ്ഫ്രണ്ട്സിനെക്കാള്‍ കുടുതല്‍ ഗേള്‍ഫ്രണ്ട്സ് ആണത്രെ (അതു പിന്നെ ശ്രീക്രിഷ്ണന്റെ നാളായ രോഹിണി നാളിലാണ് അവന്റെയും ജനനം). ഒരു ദിവസത്തില്‍ 3 പ്രാവശ്യം ടീച്ചറിന് അവനെ ഗേള്‍സിന്റെ ഇടയില്‍ നിന്നും എടുത്തു കൊണ്ടുപോയി ബോയ്സിന്റെ അടുത്ത് കൊണ്ടിരുത്തണ്ടി വരുമത്രെ. അതുകൊണ്ട് ഞാന്‍ അവനോട് ഇതിനെ പറ്റി ചോദിച്ചു, അപ്പോ അവന്‍ പറഞ്ഞത് ‘മമ്മീ ബോയ്സ് ആര്‍ വെരി നോട്ടി, ബട്ട് ഗേള്‍സ് ആര്‍ വെരി നൈസ്” എന്നാണ്. ഇത്ര ചെറുപ്പത്തിലെ അവനിത്ര വലിയ ലോകസത്യം കണ്ടുപിടിച്ചതില്‍ സന്തോഷിച്ച് ഞാനവന്റെ പുറത്ത് തട്ടി ‘വെല്‍ ഡണ്‍ മൈ ബോയ്’ എന്ന് അഭിനന്ദിച്ചു. ഒരു പ്രാവശ്യം മാത്രമെ അവന് ടീച്ചറിന്റെ കയ്യില്‍ നിന്ന് അടി കിട്ടിയിട്ടുള്ളൂ, അതും അവന്‍ കുറുമ്പൊന്നും കാണിക്കാണ്ട്, അസംബ്ലിയുടെ നേരത്ത് എല്ലാവരും പ്രാര്‍ത്ഥന എത്തിക്കാന്‍ കണ്ണുകളടച്ച് കൈ കൂപ്പി പിടിച്ചു നിന്നപ്പോള്‍ എന്റെ മോന്‍ മാത്രം കയ്യുകള്‍ വീശി ലെഫ്റ്റ് റൈറ്റ് മാര്‍ച്ച് ഫാസ്റ്റ് പ്രാക്ടീസ് ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞാലുടനെ എല്ലാവരും ലെഫ്റ്റ് റൈറ്റ് ചെയ്ത് ക്ലാസിലേക്ക് പോകേണ്ടതാണ്, അവനതിത്തിരി നേരത്തെ റിഹേഴ്സല്‍ ചെയ്തതാണ് പ്രശ്നമായത്. അവന്‍ സ്ക്കൂളില്‍ നിന്ന് ഏറ്റവും സന്തോഷത്തോടെ വന്നതും അന്നാണ്, കാരണം അവന്റെ ടീച്ചറ് ചെയറില്‍ നിന്നും വീണൂത്രേ, അവന്‍ ആ സംഭവത്തെ പറ്റി ഇങ്ങനെയാണ് കമന്ററി പറഞ്ഞത് ‘റ്റുഡേ ടീച്ചര്‍ ഫെല്‍ ഡൌണ്‍ ഫ്രം ദി ചെയര്‍, വെരി ഫണ്ണി!, ആള്‍ ദി ചില്‍ഡ്രന്‍സ് ആര്‍ ലാഫിങ്ങ് ആന്ഡ് ലാഫിങ്ങ്, ടീച്ചര്‍ ഗോട്ട് അപ്പ് ആന്ഡ് ടോള്‍ഡ് ‘ഷട്ട് അപ്പ്, കീപ്പ് ക്വയിറ്റ്’, വെരി ഫണ്ണി’.

മോളികുട്ടിക്ക് പിന്നെ അവളുടെ ഡാഡിയുടെ സ്വഭാവമാണ് (നല്ല തങ്കപ്പെട്ട സ്വഭാവം) കിട്ടിയിരിക്കുന്നത്. മോള്‍ക്ക് വലിയ കുറുമ്പൊന്നുമില്ലാ, കൊച്ചു കൊച്ചു സംശയങ്ങളും മോഹങ്ങളും മാത്രം. 2008ലെ അവളുടെ ഏറ്റവും ചെറിയ മോഹം സ്ക്കൂള്‍ പൂട്ടുമ്പോ ദുബായില്‍ക്ക് പോകുന്നതിന് മുമ്പായി മൂണില്‍ (സാക്ഷാല്‍ ചന്ദ്രന്‍) പോകണമെന്നാണ്, മൂണില്‍ നിന്ന് വരുന്ന വഴിക്ക് സുനിത വില്ല്യംസിനെ പോലെ സാറ്റലൈറ്റ്സിലും, സ്റ്റാറിലുമൊക്കെ കേറി ലാസ്റ്റില്‍ ദുബായില്‍ ചെന്നിറങ്ങാമത്രെ. അപ്പൊ ഞാനവളോട് പറഞ്ഞു മമ്മിക്ക് മൂണില്‍ പോയി വലിയ പരിചയമില്ലാ, വഴി ചോദിച്ച് ചോദിച്ച് പോകണ്ടി വരും, അതു കൊണ്ട് ദുബ്ബായില്‍ പോയി ഡാഡിയെയും കൂട്ടി പോവാം, ഡാഡി കൂടെയുള്ളപ്പൊ പിന്നെ വഴി ചോദിക്കണ പ്രശ്നമില്ലാ, മുന്നില്‍ കാണുന്ന വഴിയില്‍ കൂടെ നേരെയങ്ങു നടക്കാം വഴി തെറ്റും വരെ, ദുബായീന്നാവുമ്പൊ മൂണില്‍ക്ക് ഇത്തിരി ദൂരവും കുറയും. അങ്ങനെ ക്ടാവിപ്പോ സ്ക്കൂള്‍ പൂട്ടുന്നതും കാത്തിരിക്കുകയാണ് മൂണില്‍ പോവാന്‍.

ചെറുപ്പത്തില്‍ അവളുടെ മെയിന്‍ സംശയം ഈ പട്ടികളെന്താ സ്ക്കൂളില്‍ക്ക് പോവാത്തെ, ക്രോ (കാക്ക) എന്താ ചെരുപ്പിടാത്തെ എന്നൊക്കെയായിരുന്നു. ഇപ്പൊ വലുതായപ്പോ ഹിസ്റ്ററി പഠിക്കുമ്പൊ അവളുടെ സംശയം ഈ ശിവാജിയെന്തിനാ ഒരാവശ്ശ്യമില്ലാണ്ട് യുന്ധത്തിന് പോയെ, ആ യുന്ധം നടന്ന കൊല്ലവും ഡീറ്റയില്‍സും ഇപ്പൊ പഠിച്ചിട്ടെന്തു കിട്ടാനാ എന്നൊക്കെയാണ്. അപ്പൊ ഞാനവളോട് പറയും ഇതൊക്കെ പഠിച്ചാല്‍ പരീക്ഷക്ക് 2 മാര്‍ക്ക് കിട്ടും, ഇല്ലെങ്കില്‍ മമ്മീടെ കയ്യീന്ന് രണ്ടടി കിട്ടും ഏതാ വേണ്ടേന്ന് നീ തീരുമാനിച്ചോന്ന്. സയന്‍സ് പഠിക്കാന്‍ പറഞ്ഞാല്‍ അപ്പൊ അവള്‍ എക്സ്പിരിമെന്റ് തുടങ്ങും ഒരു ഗ്ലാസ്സ് വെള്ളവുമെടുത്ത് അതില്‍ ഒരു സ്പൂണ്‍ പഞ്ചസാരയുമിട്ട് ‘വാ‍ട്ടറില്‍ ഷുഗറ് ഡിസോള്‍വ്’ ആവുന്നുണ്ടോന്ന് ഒരു പരീക്ഷണം, അപ്പൊ ഞാനവള്‍ക്ക് ഒരു ചെറുനാരങ്ങാ മുറിച്ചുകൊടുത്ത് ‘ലൈം ഡിസോള്‍വ്’ ആവുന്നുണ്ടോന്ന് നോക്കാന്‍ പറയും, അങ്ങനെ ഞങ്ങള്‍ നല്ല സ്വാദിഷ്ട്മായ ചെറുനാരങ്ങാ വെള്ളം ഉണ്ടാക്കി കുടിക്കും. ഭക്ഷണത്തിന്റെ കാര്യത്തിലാണ് അവള്‍ എന്നെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിക്കുക, ഒരു ചോറുരുള വായില്‍ വച്ച് അവള്‍ ഒരു മണിക്കുറ് ഇരിക്കും, ക്ടാവിന്റെ വിചാരം ‘ഞാനീ ചോറുരുള ഇറക്കിയ ഉടനെ ഭക്ഷ്യക്ഷാമമെങ്ങാനും വന്നാല്‍ ഞാന്‍ പിന്നെ എന്തോ തിന്നും‘ ആണെന്ന് തോന്നും. മോന് പിന്നെ ചോറൊഴിച്ച് എന്ത് കൊടുത്താലും അവന്റെ കയ്യ് ഉടനെ ഒരു തുലാസായി മാറും, ക്രിത്യം വെയിറ്റൊക്കെ നോക്കി കുടുതലുള്ളത് അവന്‍ എടുക്കും.

ഇപ്പോ ചേച്ചിയും അനിയനും കൂടി പുതിയൊരു ഗവേഷണത്തിലാണ്, റിമോട്ട് കണ്ട്രോള്‍ വച്ച് ടി.വി.യിലെ ചാനല്‍ ചെയിഞ്ച് ചെയ്യണ പോലെ റിമോട്ട് കണ്ട്രോളിലെ ബട്ടണ്‍ ഞെക്കി അവരെ അടിക്കാന്‍ വരുന്ന മമ്മിയെ ചെയിഞ്ച് ചെയ്യാന്‍ പറ്റുമോന്ന് ഒരു പരീക്ഷണം. അവര് രണ്ടാളും കൂടി ‘ടോം ആന്ഡ് ജെറി’ കളിക്കുമ്പോ ഞാന്‍ അടിക്കാന്‍ ചെന്നാല്‍ മോന്‍ ഓടി പോയി റിമോട്ട് എടുത്തു ഞെക്കിയിട്ട് പറയും ‘കമോണ്‍ റിമോട്ട്, ചെയിഞ്ച് മൈ മമ്മി‘.

പോസ്റ്റിന് നീളം വല്ലാണ്ട് കൂടിയോ? ഇല്ല്യാല്ലേ, അഭിലാഷങ്ങളുടെ കമന്റിന് ഇതിലും നീളം കാണും. എന്നാലും ഇനിയും എഴുതിയാല്‍ നീളം കൂടി കൂടി ഞാന്‍ പലരുടെയും റെക്കോര്‍ഡും, ക്ഷമയുടെ നെല്ലിപടിയും തകര്‍ക്കും, തല്‍ക്കാലം അത്തരമൊരു പേരുദോഷം വരുത്തുന്നില്ല. വായിച്ചു ക്ഷീണിച്ചവര് മുകളില്‍ പറഞ്ഞ എക്സ്പിരിമെന്റ് ചെയ്യൂ, നല്ല നാരങ്ങാവെള്ളം ഉണ്ടാക്കി കുടിക്കൂ, വേണമെങ്കില്‍ ഇത്തിരി ഉപ്പും കൂടി ചേര്‍ക്കാം, ക്ഷീണവും തളര്‍ച്ചയും പമ്പ കടക്കും.

23 comments:

അല്ഫോന്‍സക്കുട്ടി said...

കൂട്ടുകാരെ, നിങ്ങളുടെ പ്രാര്‍ത്ഥനയുടെയും എന്റെ നിരന്തരമായ പോലീസ് സ്റ്റേഷന്‍, പാസ്പോര്‍ട്ട് ഓഫീസ് കേറിയിറങ്ങലിന്റെയും ഫലമായി എനിക്കെന്റെ പാസ്പോര്‍ട്ട് കിട്ടിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. സന്തോഷസൂചകമായി ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ലഡു വിതരണം ചെയ്യാന്‍ അതിയായി ആഗ്രഹിക്കുന്നു. ഇന്ത്യയിലുള്ളവര്‍ മുംബൈ വി.ടി. സ്റ്റേഷനില്‍ വന്നിറങ്ങി ഏതെങ്കിലും ശിവസേനക്കാരനോട് ‘അല്ഫോന്‍സാക്കുട്ടീ കാ ഗര്‍ കിദര്‍ ഹേ, ഹോ, ഹും?‘ എന്ന് ചോദിച്ചാല്‍ മതി, ബാക്കി ഹെല്‍പ്പ് അവര് ചെയ്തോളും

G.MANU said...

എനിക്കിട്ട് മോശമല്ലാത്ത താങ്ങു തന്നെങ്കിലും ഈ പോസ്റ്റിനു വല്യ തേങ്ങ തന്നെ ഉടയ്ക്കുന്നു

{{{{{{{{{{ഠേ}}}}}}}}}}}}}

പാസ്പോര്ട്ട് കിട്ടിയതിനു മുംബൈ പോലീസിനു സ്പെച്യല്‍ താങ്ക്സ് കൊട്....പേടിച്ചിട്ടാവും :)

“ഒരു കമ്പ്ലയിന്റ് മാത്രമേ ടീച്ചറ് അവനെ പറ്റി പറഞ്ഞുള്ളൂ, അവന്‍ ബോയ്ഫ്രണ്ട്സിനെക്കാള്‍ കുടുതല്‍ ഗേള്‍ഫ്രണ്ട്സ് ആണത്രെ “

അവനാണു ചുണക്കുട്ടി.. എനിക്കൊരു കൂട്ടായി അവനെങ്കിലും ഉണ്ടല്ലോ..

പോസ്റ്റ് കസറി

akberbooks said...

നീളം കൂടിപ്പോയേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ അതില്‍ പിന്നെയാണ് മോന്‍ ഉറക്കത്തില്‍ സ്വപ്നമൊന്നും കാണല്ലേയെന്ന് ഞാനും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്”

കണവനു കിട്ടിയപ്പോള്‍ ഇനീം സ്വപ്നം കാണു മോനെ എന്നല്ലേ പ്രാര്‍ത്ഥിച്ചത്?

നീളം കൂടിയാലും ഖണ്ഡിക തിരിച്ചതു നന്നായി.
ബോബന്‍ കണ്ടുപിടിച്ച ലോകസത്യമൊഴികെ ബോബനേം മോളിയേം ഇഷ്ടായീ...:)

ശ്രീവല്ലഭന്‍. said...

ആഹഹാ, വാല്‍ക്കഷ്ണം മുകളില്‍ കൊടുത്തത് മുതല്‍ മിക്കവാറും എല്ലാം തന്നെ ചിരിപ്പിച്ചു. :-)

ശ്രീ said...

നീളമല്‍പ്പം കൂടി എങ്കിലും എഴുത്ത് മോശമായില്ല.
:)
[യുദ്ധം എന്നല്ലേ?]

ഭ്രാന്തനച്ചൂസ് said...

തലയിരിക്കേണ്ടടത്ത് വാലോ.................? എന്തായാലും കൊള്ളാം. ലഡു തരാമെന്ന് പറഞ്ഞതു കൊണ്ടാ മുഴുവനും വായിക്കാം എന്ന് കരുതിയത്.പക്ഷെ..... ഇത് ലഡുവിലും മധുരം കൂടിപ്പോയി......

ബോബനോട്.......ഗേള്‍ഫ്രണ്ടസിനെ വളക്കുന്നതിന്റെ ഗുട്ടന്‍സ് ഒന്ന് പബ്ലിഷ് ചെയ്യാന്‍ പറയൂ.........
മോളിയോട് എന്റെ വക ഒരന്വേഷണം അറിയിച്ചേക്കൂ.......

പിന്നെ........... പത്രക്കാരേപ്പോലെ റാങ്ക് കിട്ടിയവരുടെ മാത്രം ഫോട്ടോയേ എടുക്കൂ എന്ന് വാശിയിലാ...??
അപ്പോള്‍ പിന്നെ ഞങ്ങള്‍ ജസ്റ്റ് പാസ്സ്മാര്‍ക്ക് വാങ്ങിയവര്‍ എന്ത് ചെയ്യും?
ശ്രീനിവാസന്‍ പരയും പോലെ........ പ്രീഡിഗ്രിയും അത്ര മോശം ഡിഗ്രിയൊന്നുമല്ല അല്ഫോസേ.............

പറയാന്‍ മറന്നു...... പോസ്റ്റ് കലക്കി കേട്ടൊ.........അഭിന്ദനങ്ങള്‍.......

konchals said...

കലക്കിട്ടുണ്ടല്ലൊ

പിന്നെ എനിക്കുള്ള ലഡു, അരണാട്ടുകരയില്‍ വെച്ചാലും മതി, ഞാന്‍ വന്നു വങ്ങിക്കൊളാം

ചിതല്‍ said...

ക്ടാവിന്റെ വിചാരം ‘ഞാനീ ചോറുരുള ഇറക്കിയ ഉടനെ ഭക്ഷ്യക്ഷാമമെങ്ങാനും വന്നാല്‍ ഞാന്‍ പിന്നെ എന്തോ തിന്നും‘ ആണെന്ന് തോന്നും::)

കലക്കന്‍, ശരിക്കും പൊട്ടി ചിരിച്ചു(ഞാന്‍ പൊട്ടിചിരിക്കല്‍ അപൂര്‍വമാണേ..) ..

തോന്ന്യാസി said...

വെറുതെയല്ല അല്‍ഫോണ്‍സക്കും മക്കള്‍ക്കും ഇന്ത്യാ ഗവണ്മെന്റ് പെട്ടന്നു തന്നെ പാസ്പോര്‍ട്ട് തന്നത്..........

അല്ഫോന്‍സക്കുട്ടി said...

ജി.മനു - മുംബൈ പോലീസിനു താങ്ക്സിന്റെ കൂടെ ലഡുവും കൊടുത്തു. അത്ര വലിയ ഉപകാരമല്ലെ ചെയ്തു തന്നത്.

അക്ബര്‍ ബുക്സ് - എനിക്കോ നീളമില്ലാ, പോസ്റ്റിനെങ്കിലും ഇത്തിരി നീളമിരിക്കട്ടെ എന്നു വിചാരിച്ചു.

കുട്ടിചാത്തന്‍ - അതെ, അങ്ങനെ തന്നെയാണു പ്രാര്‍ത്ഥിച്ചത്, എങ്ങനെ മനസ്സിലായി ഈ രഹസ്യം?

ശ്രീവല്ലഭന്‍ - ചിരിച്ചൂന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം.

ശ്രീ - നന്ദി അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിന്. മുംബൈയില്‍ നിന്ന് വാങ്ങിച്ച കമ്പ്യൂട്ടറായ കാരണമാണെന്ന് തോന്നുന്നു മലയാളം ശരിക്ക് എഴുതാന്‍ പഠിച്ചിട്ടില്ല.

അച്ചൂസ് - പ്രീഡിഗ്രിക്ക് ഇപ്പോ ഒരു വിലയുമില്ല. മൂന്ന് നാല് പ്രാവശ്യം പരീക്ഷ എഴുതി ജയിച്ചവര്‍ക്കാണ് ഇപ്പോ ഭയങ്കര ഡിമാന്റ്. അഭിനന്ദനങ്ങള്‍ക്കു നന്ദി.

കൊഞ്ജത്സ് - ത്രിശ്ശൂര് എവിടെയാ ക്ടാവിന്റെ വീട്. അഡ്രസ്സ് തന്നാല്‍ ലഡു ഞാന്‍ വീട്ടില്‍ കൊണ്ടു വന്നു തരാം.

ചിതല്‍ - ചിലവു ചെയ്യണം കേട്ടോ, പൊട്ടിചിരിക്കാത്ത ആളെ ചിരിപ്പിച്ചില്ലെ.

തോന്ന്യാസി - പാസ്പോര്‍ട്ട് വേഗം തന്നതിന് നമുക്ക് ഇന്ത്യാ ഗവണ്മെന്റിന് ഒരു അവാര്‍ഡ് കൊടുത്താലോ?

കൊച്ചുത്രേസ്യ said...

ഗൊച്ചുഗള്ളീ അടിപൊളിയായിട്ടെഴുതിയിരിക്കുന്നു. ബോബന്റെം മോളീടെം വിശേഷങ്ങള്‍ കലക്കി. ഇതൊരു സീരീസാക്കിക്കൂടേ. പിന്നെ എന്നെ പറ്റി പുകഴ്‌ത്തീതു കുറഞ്ഞു പോയി. പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടാത്താണു പ്രശ്നമെന്നു കരുതി ഞാന്‍ സമാധാനിക്കുന്നു.ആറളം ഫാമില്‍ തീപിടുത്തമുണ്ടായ കാര്യം പുറത്തു പറയണ്ട. ഞാന്‍ അന്നു പോയപ്പോ വലിച്ചെറിഞ്ഞ ബീഡിക്കുറ്റിയില്‍ നിന്നും തീ പടര്‍ന്നതാണെന്ന്‌ ആളുകള്‍ വെറുതേ സംശയിച്ചു പോയാലോ.

ബാംഗ്ലുരിലേക്ക് എന്റെ പട്ടി പോവും
ഈ പ്രസ്താവന കൊണ്ട്‌ എന്താണുദ്ദേശിച്ചത്‌? പട്ടികള്‍ക്ക്‌ മാത്രം പോകാന്‍ കൊള്ളുന്ന ഒരു സ്ഥലമാണ്‌ ബാംഗ്ലൂര്‍ എന്നോ.. അഖിലലോക ബങ്കലൂരികളേ സംഘടിക്കുവിന്‍.. തല്‍കാലം ഇതില്‍ പ്രതിഷേധിക്കാനായി ആ ലഡൂന്റെ ബോക്സ്‌ അടക്കം ഞാന്‍ തട്ടിപ്പറിച്ച്‌ വെട്ടിവിഴുങ്ങുന്നു (ലഡു മാത്രം. ബോക്സിനെ വെറുതെ വിട്ടു)

അഭിലാഷങ്ങള്‍ said...

:-)

പൊറാടത്ത് said...

പാവം അല്ഫോന്‍സക്കുട്ടന്‍... മൂപ്പരുടെ പരോള് തീരാന്‍ പൂവ്വാലേ..

അല്ഫോന്‍സക്കുട്ടി said...

കൊച്ചുത്രേസ്യാ - മൈ ഡിയര്‍ ബോള്‍ഡ്, ബ്യൂട്ടിഫുള്‍, ഇന്റലിജന്റ്, ഇന്നസെന്റ് സുന്ദരി കൊച്ചെ, കൊച്ച് കമന്റടിക്കുമ്പോ എനിക്കെന്തോ അബ്ദുള്‍ കലാം ഷെയ്ക്ക് ഹാന്റ് തന്ന പോലെ, യേശുദാസ് തലയില്‍ കൈ വച്ച് അനുഗ്രഹിക്കണ പോലെ, മാര്‍പാപ്പയുടെ കൂടെ നിന്ന് ഫോട്ടോയെടുക്കണ പോലെയൊക്കെ ഒരു ഫീലിങ്ങാ (ഇത്ര പുകഴ്ത്തിയാ മതിയോ, ബാക്കി പിന്നെയാവാം.

ബാഗ്ലൂരികളെ സംഘടിപ്പിച്ച് വാ, അവരുടെ എല്ലൂരി വിടണ ടൈപ്പ് ശിവസേനക്കാ‍രെ ഞാന്‍ റെഡിയാക്കിട്ടുണ്ട്.

അഭിലാഷങ്ങള്‍ - ഇന്ന് കാക്ക മലര്‍ന്നു പറക്കും. എസ്സേ എഴുതണ പോലെ കമന്റടിക്കുന്നയാള്‍, കുത്തും കോമയിലും സംഗതി അവസാനിപ്പിച്ചിരിക്കുന്നു. ഇത്രക്ക് മാറ്റം ഞാന്‍ പ്രതീക്ഷിച്ചില്ല.

പൊറാടത്ത് - പാവമൊന്നുമല്ല, അത് ചക്കിക്കൊത്ത ചങ്കരനാണ്.

Kaithamullu said...

ആഹാ, അപ്പോ അരണാട്ടുകരക്കാരിയാ, അല്ലേ?
എന്റെ ‘ഫാര്യേടെ’ നാട്ടുകാരിയായതോണ്ട് ഇപ്പോ ഞാനൊന്നും പറയണില്ലാ. എന്നാലും ഇത്രേം നീളം കൂടിയ പോസ്റ്റ് വായിച്ചെന്റെ കഴുത്ത് വേദനിക്കണ്‌തിന് സമാധാനം ആര് പറയും?
(വരവിങ്ങോട്ടല്ലേ...എന്തായാലും!)

കാര്‍വര്‍ണം said...

ഉണ്ടാക്കും ഉണ്ടാക്കും പ്രശ്നം ഞങ്ങള്‍ ഉണ്ടാക്കും.

ത്രേസ്യ ജിമ്മില്‍ പോകുന്നു എന്നറിഞ്ഞതിനു ശേഷം. റാങ്ക് ലിസ്റ്റ് തിരുത്തിയ അല്ഫോണ്‍സക്കുട്ടിയുടെ നടപടിയില്‍ പ്രതിക്ഷേധം.
അല്ഫോണ്‍സക്കുട്ടി നീതി പാലിക്കുക.

ലഡു മാറ്റി ജിലേബിയാക്കിയാല്‍ ഒരു സന്ധി സംഭാഷണത്തിനു സാധ്യത കാണുന്നു.

:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അല്ലേ, ലഡു ഇങ്ങോട്ട് കൊറിയറയച്ചില്ലേ ഇതുവരെ? അല്ലേല്‍വേണ്ട, ഇങ്ങോട്ടൂരേറുവെച്ചെയ്ക്ക്.

അരവിന്ദ് :: aravind said...

ഹഹ..നല്ലോം രസിച്ചിരിക്കണൂ അല്‍ഫോണ്‍സക്കുട്ടീ :-)

ഒന്നാം റാങ്ക് എനിക്കാ? ബെസ്റ്റ്! ങാ ലഡു ഉണ്ടെങ്കില്‍ സ്വികരിച്ചിരിക്കുന്നു :-)

സുബൈര്‍കുരുവമ്പലം said...

ഹെന്റെ മ്മോ ....വായിച്ചു കഴിഞ്ഞപ്പോള്‍ നേരം വെളുത്തു .....
ഒരു അഞ്ചു എപ്പിഡോസ് ......സോറി ....എപ്പിസോഡ് എഴുതാമായിരുന്നില്ലേ ......?

അല്ഫോന്‍സക്കുട്ടി said...

കൈതമുള്ള് - ‘ഫാര്യയെ‘ പേടിയാണല്ലേ. കഴുത്ത് വേദനക്ക് ആയുര്‍വേദ ചികിത്സാ ബെസ്റ്റാ, ഒന്നു ട്രൈ ചെയ്യൂ.

കാര്‍വര്‍ണ്ണം - ജിം മാത്രമല്ല, കൊച്ച് കണ്ണുരിന്റെ വിപ്ലവ നായിക കൂടിയാണ്, അതോണ്ടാ ഫസ്റ്റ്. കാര്‍വര്‍ണ്ണം രണ്ടാമത്തെ ഫസ്റ്റ്. ഒ.ക്കെ.

പ്രിയക്കുട്ടി - വായ തുറന്നു പിടിച്ചിരിക്കണേ, ലഡു ഇപ്പോ വരും.

അരവിന്ദ് - ഒന്നാം റാങ്ക് തന്നെയാ. ബ്രഡിന്റെ കൂടെ നാരങ്ങാ അച്ചാര്‍ തിന്ന ആളല്ലേ. ലഡുന്റെ കൂടെ നാരങ്ങാ അച്ചാ‍ര്‍ തിന്നല്ലേ, പ്ലീസ്, റിക്വസ്റ്റ്.

മരമാക്രി said...

ഇനി മേലാല്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

രാജ് said...

പണ്ടൊക്കെ അമ്മ ഉപദേശിക്കാന്‍ തുടങ്ങുമ്പോഴേ റിമോട് എടുത്ത് അമ്മയെ മ്യൂട്ടിലിടാന്‍ തോന്നുമായിരുന്നു :-)