സ്മരണകള്‍ പ്രൈമറി ക്ലാസ്സ് തൊട്ട് തന്നെ തുടങ്ങികളയാം. പ്രൈമറി ക്ലാസ്സിലെ ഏറ്റവും വലിയ ഓര്‍മ്മ എനിക്ക് സ്ലേറ്റില്‍ കൂട്ടറൈറ്റ് കിട്ടിയതാണ്. ക്ലാസ്സില്‍ ടീച്ചറ് ഡിക്റ്റേഷന്‍ എടുത്ത് പത്തില്‍ പത്തും റൈറ്റ് കിട്ടുമ്പോ ടീച്ചറ് സ്ലേറ്റില്‍ കൂട്ടറൈറ്റ് ഇട്ടു തരും, കൂട്ടറൈറ്റ് കിട്ടുന്ന ദിവസങ്ങളില്‍ സ്ലേറ്റ് സ്ക്കൂള് ബാഗില്‍ (സോറി ബാഗല്ലാ, ഒരു കുഞ്ഞ്യ അലുമിനിയം പെട്ടി) വക്കാറില്ലാ, വീട്ടില്‍ ചെന്ന ഉടനെ അമ്മച്ചിക്ക് കാണിച്ചു കൊടുക്കാന്‍ സ്ലേറ്റ് കയ്യില്‍ പൊക്കി പിടിച്ചു പോകും. വഴിയില്കൂടെ നടന്നു പോകുന്ന എല്ലാ പരിചയകാര്‍ക്കും എന്റെ സ്ലേറ്റിലെ കൂട്ടറൈറ്റ് കാണാനുള്ള സുവര്‍ണ്ണാവസരം നല്‍കാറുണ്ട്. പിന്നെ ഓര്‍മ്മയുള്ളത് എന്റെ അപ്പച്ചന് ഫോറീനീന്നു കൊടുത്തയച്ച രണ്ടു ഭാഗത്തൂന്നും തുറക്കാന്‍ പറ്റുന്ന കാന്തം വച്ചിട്ടുള്ള പെന്‍സില്‍ ബോക്സും പിന്നെ ഒരു സ്ലേറ്റ് പെന്‍സിലുമാണ്, ആ പെന്‍സിലില്‍ പല തരം കളറുകളുണ്ടായിരുന്നു, ഒരു പെന്‍സിലുപയോഗിച്ച് പല കളറുകളില്‍ അമ്മ, ആന, തറ, പറ, പത എന്നൊക്കെയെഴുതാം. ക്ലാസ്സില്‍ എന്റെ കയ്യില്‍ മാത്രമേ അങ്ങനത്തെ പെന്‍സില്‍ ഉണ്ടായിരുന്നുള്ളൂ, എന്റെ അടുത്ത കൂട്ടുകാര്‍ക്കൊക്കെ ഞാനാ പെന്‍സിലിന്റെ ഓരോ കഷണങ്ങള്‍ പൊട്ടിച്ച് കൊടുക്കും, പിന്നെ ഒരു വലിയ കഷണം പെന്‍സില്‍ ക്ലാസ്സ് ലീഡര്‍ക്ക് സമ്മാനിക്കും വിത്ത് വണ്‍ കണ്ടീഷന്‍ ‘ക്ലാസ്സില്‍ വര്‍ത്താനം പറഞ്ഞ കുട്ട്യോളുടെ പേരെഴുതുമ്പോ എന്റെ പേര് എഴുതാന്‍ പാടില്ലാ‘ എന്നൊരു കണ്ടീഷന്‍. എന്താണാവോ ഞാനും എന്റെ കൂട്ടുകാരും ക്ലാസ് ലീഡറല്ലാത്ത സമയത്തൊക്കെ ക്ലാസില്‍ വര്‍ത്താനം പറഞ്ഞ കുട്ടികളുടെ പേരിന്റെ ലിസ്റ്റില്‍ എന്റെ പേരുമുണ്ടാവും. വല്ല കുട്ടികളും എന്നോട് പിണങ്ങിയാലപ്പോ ഞാനാ പെന്‍സില്‍ തിരിച്ച് ചോദിക്കും, തിരിച്ചു തരാന്‍ വലിപ്പത്തില്‍ പെന്‍സില്‍ അവശേഷിക്കാത്ത കാരണം ആരും എന്നോട് പങ്കു വെട്ടാറില്ലാ.
സ്കൂളില്‍ ഇന്റ്രവെല്ലിന്റെ സമയത്ത് ഗ്രൌണ്ടിലേക്ക് ഒരോട്ടമാണ്, എന്നട്ട് മണ്ണില്‍ കാല് കൊണ്ട് വരയും റൌണ്ടും വരക്കും, നാലുമൂല കളിക്കാന്‍, പിന്നെയൊരു തൂപ്പിട്ടു കളി ആന്‍ഡ് ഓടി തൊട്ടു കളി, അതു കഴിഞ്ഞാല്‍ സ്കൂളിന്റെ കോര്‍ണറില്‍ മഠത്തിന്റെ അവിടെയുള്ള പ്ലിയൂര്‍ മാവില്‍, ചില പൊട്ട കുട്ടികള്‍ ‘മൊട്ടച്ചികള്’‘ എന്നു കളിയാക്കി വിളിക്കണ സിസ്റ്റര്മാര് കാണാണ്ട് കല്ലെറിയല്‍ പരിപാടിയാണ്, പ്ലിയൂര്‍ മാങ്ങ എന്റെയൊരു വീക്ക്നെസ്സായിരുന്നു. പക്ഷേ നൊയമ്പ് കാലമായാല്‍ പ്ലിയൂര്‍ മാങ്ങ കഴിക്കില്ലാ, അതിന്റെയുള്ളില് എന്റെ നൊയമ്പ് മുടക്കാന്‍ പാകത്തിന് നോണ്‍-വെജ് ഐറ്റംസായ പുഴു ഒളിച്ചിരിക്കുന്നുണ്ടാവും, അത്രക്ക് കടുത്ത നൊയമ്പു നോറ്റിരുന്നു ഞാന്‍. ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും ബഞ്ചിലിരുന്ന് തിക്ക് കൂടലായിരുന്നു വേറൊരു ഹോബി. പിന്നെ ഓര്‍മ്മിക്കാന്‍ ഏറ്റവും ഇഷ്ടമുള്ളത് ഞങ്ങളെല്ലാ കൂട്ടുകാരികളും കൂടി ചോറുപാത്രം തുറന്നു വച്ച് ചോറ്റുപാത്രത്തിന്റെ മൂടിയില്‍ കൂട്ടാനിട്ട് എല്ലാരുടെ കൂട്ടാനും പങ്കു വച്ച് ചോറുണ്ണുന്നതാണ്. കൂട്ടാനൊക്കെ ഒലിച്ചു പോവാണ്ടിരിക്കാന് നല്ലോണം മുറുക്കി അടച്ച ചോറ്റുപാത്രം ബഞ്ചിന്റെ മൂലക്ക് ഇടിച്ചിടിച്ച് തുറക്കുന്നതു തന്നെ ഒരു കലാപരിപാടിയായിരുന്നു. മുട്ട കൊതിച്ചിയായ എനിക്ക് എന്റെ അമ്മച്ചി എന്നും ഓരോ പുഴുങ്ങിയ മുട്ട ചോറ്റുപാത്രത്തില്‍ വച്ചു തരും, അത് മാത്രം ഷെയറ് ചെയ്യാനിഷ്ട്മില്ലാത്ത ഞാന്‍ മുട്ട ചോറിന്റെ അടിയില്‍ ഒളിപ്പിച്ചു വക്കും, ഒരു ദിവസം കൂട്ടുകാരികള്‍ പുഴുങ്ങിയ മുട്ട ചോറിന്റെ അടിയില്‍ നിന്ന് പൊങ്ങി വന്ന് എന്റെ വായിലേക്ക് പോകുന്നത് കണ്ടുപിടിക്കുകയും എനിക്ക് നല്ലോരു പേര് സമ്മാനിക്കുകയും ചെയ്തു. ചോറുണ്ടു കഴിഞ്ഞാല്‍ പിന്നെ കൈ കഴുകാന്‍ സ്ക്കൂളിലെ പൈപ്പിന്റെ അവിടെ ഒരു ഉന്തും തള്ളലുമുണ്ട്, അതും നല്ല രസമുള്ള പരിപാടിയായിരുന്നു, ശക്തി തെളിയിക്കാനും ഉണ്ടതു ദഹിക്കാനും ഒരു അവസരം.
മലയാളം പരീക്ഷയുടെ ചോദ്യപേപ്പറില്‍ എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട സെഗ്മന്റ് ചേരുമ്പടി ചേര്‍ക്കലും പിന്നെ വാക്യത്തില്‍ പ്രയോഗിക്കലുമായിരുന്നു. ‘ജിഞ്ജാസ, ഉത്ക്കണ്ഠ‘ എന്നൊക്കെയുള്ള കടിച്ചാപൊട്ടാത്ത വാക്കുകളൊക്കെ വാക്യത്തില്‍ പ്രയോഗിക്കാന്‍ വരുമ്പോ ഉത്ക്കണ്ഠ എന്തെന്നറിയാത്ത പ്രായത്തില്‍ ഞാന്‍, മീനിങ്ങ് അറിയാത്ത വാക്കുകള്‍ വാക്യത്തില്‍ പ്രയോഗിക്കാന്‍ വരുമ്പോ സ്ഥിരമായി ഇങ്ങനെ വാക്യത്തില്‍ പ്രയോഗിക്കാറുണ്ട് “ടീച്ചറ് ക്ലാസ്സില്‍ ഉത്ക്കണ്ഠ എന്ന വാക്കിന്റെ അര്‍ത്ഥം ചോദിച്ചു, ആര്‍ക്കും കിട്ടിയില്ലാ, എനിക്കു മാത്രം കിട്ടി” എന്ന്. എന്റെ ഇത്തരത്തിലുള്ള വാക്യത്തില്‍ പ്രയോഗിക്കല്‍ ടീച്ചറ് ക്ലാസ്സില്‍ ഉത്തരപേപ്പറ് തരുമ്പോ ഉറക്കെ വായിച്ച് ആത്മസംതൃപ്തിയടയാറുണ്ട്. പിന്നെ എനിക്കിഷ്ടം പര്യായം പഠിക്കലായിരുന്നു, അന്ന് പര്യായം വച്ച് പര്യായം പഠിക്കാത്ത കുട്ടികളെ കളിയാക്കാറുണ്ടായിരുന്നു “ഇന്ന് ദിവാകരന് നിന്നെ നോക്കി സൈറ്റടിച്ചില്ലേ, ഇന്ന് അനിലന്‍ നിന്റെ പാവാട പൊക്കിയില്ലേ‘ എന്നൊക്കെ പറയുമ്പോ ദിവാകരന് എന്നത് സൂര്യന്റെ പര്യായമാണെന്നും അനിലന്‍ എന്നത് കാറ്റിന്റെ പര്യായമാണെന്നും പഠിക്കാത്ത കുട്ടികള്‍ “ഡീ ക്ടാവേ വെറുതെ ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കിയാലുണ്ടല്ലോ” എന്നൊക്കെ പറഞ്ഞ് മോന്ത വീര്‍പ്പിക്കും.
സ്കൂള്‍ കഴിഞ്ഞ് കോളേജിലെത്തിയപ്പോ കാന്റീനായിരുന്നു ഫസ്റ്റ് അട്രാക്ഷന്. അവിടെ കാന്റീനില്‍ സെല്‍ഫ് സെര്‍വീസായിരുന്നു, അതറിയാണ്ട് ഞങ്ങള്‍ മസാലദോശക്ക് ഓര്‍ഡര്‍ കൊടുത്ത് ടേബിളിന്റെ ചുറ്റും മസാലദോശ കൊണ്ടു വരുന്നതും നോക്കിയിരിക്കുമ്പോ സീനിയറ് ചേച്ചിമാര് സുഖമായി ഞങ്ങടെ മസാലദോശയും തിന്നു പോകും, പിന്നെ ഞങ്ങളും സീനിയേഴ്സായി. കോളേജില്‍ പോവാന്‍ ത്രിശ്ശൂര് സ്വപ്ന തിയറ്ററിന്റെ അവിടെ ബസ്സിറങ്ങിയാല്‍ ഞങ്ങടെ അയല്‍വാസികളായ സെന്റ് തോമസ് കോളേജിലെ ചേട്ടന്മാര് ഞങ്ങള്‍ക്ക് എസ്കോര്‍ട്ട് വരാന്‍ റെഡിയായി നില്ക്കുന്നുണ്ടാവും. ഞങ്ങളെ സുരക്ഷിതമായി സെന്റ് മേരീസ് കോളേജിലെത്തിച്ച് അവര്‍ വീണ്ടും അടുത്ത ബസ്സില്‍ വരുന്ന ബാച്ചിന് എസ്കോര്‍ട്ട് കൊടുക്കാനായി പോകും. കോളേജ് കാലമെന്നു പറഞ്ഞാല്‍ കമന്റ്ടികളുടെ പൂക്കാലമായിരുന്നു. നല്ല സുന്ദരി കുട്ടികള്‍ കൂട്ടുകാരികളായിരുന്നതു കൊണ്ട് കമന്റടി കേക്കുന്നതിന് ഒരു ക്ഷാമവുമുണ്ടായിട്ടില്ലാ. ഞങ്ങള്‍ക്ക് ചിരിക്കാന്‍ വക നല്കുന്ന നല്ല നര്‍മ്മം കലര്‍ത്തിയ കമന്റുകളെ ഞങ്ങള്‍ രണ്ടു കയ്യും കാലും നീട്ടി സ്വീകരിക്കാറുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ പിന്നാലെ എന്നും ‘ധ്വനി‘ ഫിലിമിലെ ഹിറ്റ് പാട്ടായ ‘കലാകാരന് പ്രിയെ നിന് പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം’ എന്ന പാട്ടും പാടി ഒരു അവശകലാകാരന് നടന്നിരുന്നു, അവന്റെ സ്വരമാധുരി അത്യപാരമായിരുന്നതുകൊണ്ട് ആ കൊലാകാരനെ കാണുമ്പോഴേക്കും എന്റെ കൂട്ടുകാരി അവളുടെ മത്തക്കണ്ണ് ഒന്നൂടെ ഉരുട്ടി നോക്കി ദഹിപ്പിക്കും. എന്റെ വേറൊരു കൂട്ടുകാരിക്ക് കേട്ട കമന്റാണ് എനിക്കൊരിക്കലും മറക്കാന്‍ പറ്റാത്തത്, അവള് കാണാന്‍ നല്ല സുന്ദരിയായിരുന്നെങ്കിലും അവളുടെ നടത്തം മഹാബോറായിരുന്നു, ആകപ്പാടെ ആടികുലുങ്ങിയുള്ളൊരു നടപ്പ്. അവളുടെ നടത്തം കണ്ട് ഒരു ദിവസം ഞങ്ങളുടെ ബാക്കില്‍ വന്ന സെന്റ്തോമസിലെ ഒരു ചേട്ടന് പറഞ്ഞു, “ഇപ്പോ ഇട്ടാല്‍ ഒരു കിലോ ഉഴുന്നും അരിയും ആട്ടികിട്ടൂല്ലോ എന്ന്”, “കൊണ്ടുവാടാ നിന്റെ അരിയും ഉഴുന്നും, ആട്ടി തരാമെടാ, കൊണ്ടുപോയി ഇഡ്ഡലി ഉണ്ടാക്കി തിന്നെടാ” എന്ന് അവരോടു തിരിച്ചുപറയാമായിരുന്നല്ലേ എന്ന് അവള് ഞങ്ങള്‍ കോളേജിന്റെ ഗേറ്റിനുള്ളില്‍ കടന്നതിന് ശേഷം എന്നോട് ചോദിച്ചു. “അടുത്ത പ്രാവശ്യമാവട്ടെ” എന്ന് ഞാനവളെ സമാധാനിപ്പിച്ചു. പിന്നെയുള്ള രസമുള്ള ഓര്‍മ്മകള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം കൂടി NSSല്‍ ചേര്‍ന്ന് കാണിച്ചുകൂട്ടിയ വീരസാഹസികകൃത്യങ്ങളും രാമദാസില്‍ തേന്മാവിന് കൊമ്പത്തും, മണിച്ചിത്രത്താഴും കാണാന്‍ പോയതും പിന്നെ കോളേജീന്ന് കോലഴിയില്‍ പോയി അബദ്ധത്തില്‍ ഒരു ദൈവവിളി ധ്യാനം കൂടാന്‍ പോയി മിണ്ടാന്‍ പറ്റാതെയായതുമാണ്.
അയ്യോ! ഇത്ര എഴുതിയപ്പോഴേക്കും ഞാന്‍ വീണ്ടും പ്രായം കുറഞ്ഞ് ആ പഴയ സ്ക്കൂള് കുട്ടിയുടെ പോലെയായി കാണാന്‍, ഇനി എന്റെ കെട്ട്യോന് എന്നെ കണ്ടാല്‍ തിരിച്ചറിയുമോ ആവോ കര്‍ത്താവേ.
Monday, October 6, 2008
Subscribe to:
Posts (Atom)