Saturday, April 5, 2008

പെണ്ണു കാണാന് പോകും മുമ്പ്

ഒരു പ്രത്യേക അറിയിപ്പ് – പോസ്റ്റിന്റെ മുമ്പില്‍ നില്‍ക്കുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്, ഞാന്‍ എന്നെ കൊണ്ടു പറ്റുന്ന പോലെ എഡിറ്റിങ്ങും കട്ടിങ്ങും ഷേവിങ്ങും ചെയ്തിട്ടും ഈ പോസ്റ്റ് കുട്ടിക്കും ഹൈറ്റും വെയ്റ്റും കൂടി പോയി, ഇനിയുള്ള കട്ടിങ്ങും ഷേവിങ്ങും നിങ്ങളുടെ ഇഷ്ടത്തിന് വിട്ടുതന്നിരിക്കുന്നു. അപ്പോ നാടകം, അല്ല, പോസ്റ്റ് ആരംഭിക്കാന്‍ പോകുന്നു ‘അല്ഫോന്‍സക്കുട്ടിയുടെ അച്ചായന്‍.’

പണ്ട് പണ്ട്, വളരെ പണ്ട്, ക്രിത്യമായി പറഞ്ഞാല്‍ ഒരു പത്ത് പതിനൊന്ന് വര്‍ഷം മുമ്പ് ഈ അല്ഫോന്‍സക്കുട്ടിയെ ആദ്യമായി ഒരു ചെക്കന്‍ പെണ്ണു കാണാന്‍ വന്നു, ഇപ്പോ വര്‍ഷങ്ങള്‍ക്കു ശേഷം ഞാനാ ചെക്കനെ ‘ചെക്കന്‍ കാണാന്‍ പോകുന്നു‘, അതും പ്ലെയിന്‍ കേറി ദുബാ‍യില്‍ പോയിട്ട്. തെറ്റിദ്ധരിക്കണ്ട, ആ ചെക്കനാണ് എന്നെ പത്തു വര്‍ഷം മുമ്പ് കല്ല്യാണം കഴിച്ച് കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഉദ്യോഗാര്‍ത്ഥം ദുബായില്‍ പോയിട്ട്, എന്നെ ‘ചെക്കന്‍ കാണല്‍ ചടങ്ങിന്‘ ക്ഷണിച്ചിരിക്കുന്നത്. കുറച്ചു മാസത്തെ വിരഹദുഖം അനുഭവിച്ചതിനു ശേഷം വീണ്ടും കാന്തന്റെ അടുത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുമ്പോള്‍ എന്റെ ആദ്യത്തെ ആ പെണ്ണുകാണലാണ് ഓര്‍മ്മ വരുന്നത്. സംഭവബഹുലമായ ആ കഥ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു നിങ്ങളുടെ, സോറി, ആ ചെക്കന്റെ സ്വന്തം അല്ഫോന്‍സക്കുട്ടി.

അന്ന് എനിക്ക് പ്രായം രണ്ട് രണ്ട്, മുംബൈയില്‍ ടെല്‍കോ കമ്പനിയില്‍ ജോലി. ആദ്യമായി ജോലി കിട്ടി ശമ്പളം വാങ്ങിച്ച് കൂട്ടുകാരൊടൊത്ത് അടിച്ചുപൊളിച്ചു വടപാവും ബേല്പുരിയും തിന്ന് സന്തോഷമായി നടക്കുന്ന കാലം. അപ്പോഴാണ് കേരളാ ലോട്ടറിയുടെ പരസ്യവാചകം പോലെയുള്ള ‘നാളെയാണ് നാളെയാണ് നാളെയാണ് എന്നെ പെണ്ണു കാണാന്‍ വരുന്നത്‘ എന്നുള്ള ആ അറിയിപ്പ് എനിക്ക് കിട്ടിയത് ‘. ചെറുക്കന്‍ എന്റെ മൂത്ത ചേച്ചിയെ കെട്ടിയ പുണ്യാളന്റെ (വിശുദ്ധന്റെ പേരുള്ള ചേട്ടന്‍ എന്നേ ഉദ്ദേശിച്ചുള്ളൂ) അകന്ന ബന്ധത്തിലുള്ള സുമുഖനും സുന്ദരനും സത്സ്വഭാവിയുമായ ഒരു ചെറുപ്പക്കാരന്‍.

രാത്രി പന്ത്രണ്ടു മണി. ചുറ്റും കുറ്റാകൂറ്റിരുട്ട്, എങ്ങും തികഞ്ഞ നിശബ്ദ്ധത, ക്ലോക്കിന്റെ ടിക് ടിക് ശബ്ദവും, ചീവിടുകളൂടെ കീ കീ ശബ്ദവും മാത്രം. മണിക്കൂറുകള്‍ ഓരോന്നായി കടന്നു പോയി. അതാ ആരോ വരുന്നു. ആരാണ് ഈ ഇരുട്ടത്ത് ടോര്‍ച്ചും തെളിച്ച് വരുന്നത്. ഞാന്‍ കഷ്ടപ്പെട്ട് കണ്ണ് പൊത്തിപിടിച്ചിരുന്ന് വിരലിന്റെ ഇടയിലുള്ള ഗ്യാപ്പില്‍ കൂടി നോക്കി കണ്ടിട്ടുള്ള ഹൊറര്‍ സിനിമകളിലെ ഡ്രാക്കുളയോ, യക്ഷിയോ, പ്രേതമോ വല്ലതുമാണോ. അല്ലാ, അത് അവനാണ്, നമ്മുടെ സ്വന്തം സൂര്യഭഗവാന്‍. അങ്ങനെ എന്നെ ആദ്യമായി പെണ്ണു കാണാന്‍ വരുന്ന ആ ദിവസം നേരം പുലര്‍ന്നു.

എനിക്ക് ഉണ്ണിക്കുട്ടിയായ എന്നെ ഇത്ര വേഗം കെട്ടിച്ചയക്കാന്‍ ഇഷ്ട്മില്ലാത്തത് കൊണ്ടും, കുറച്ചു കൊല്ലങ്ങള്‍ കൂടി കളിച്ചു നടക്കാനുള്ള ആഗ്രഹം കൊണ്ടും, ഞാന്‍ ചെക്കന് എന്നെ ഇഷ്ടപ്പെടരുത് എന്ന ഉദ്ദേശത്തോടു കൂടി എന്റെ വസ്ത്രങ്ങളുടെ സ്റ്റോക്കില്‍ നിന്ന് (ദൈവം സഹായിച്ച് 3 ചേച്ചിമാരുള്ളതു കൊണ്ട് അവരുടെ ‘ഓള്‍ഡ് ഈസ് ഗോള്‍ഡ്’ ആയ ഡ്രസ്സുകളാണ് ജനിച്ചപ്പൊ തൊട്ടുള്ള എന്റെ മികച്ച വമ്പിച്ച വസ്ത്രശേഖരം) ഏറ്റവും പഴയ, ചെക്കന് ഡെയ്ഞ്ചര്‍ സിഗ്നല്‍ കൊടുക്കുന്ന, റെഡ് കളറുള്ള ചുരിദാറിട്ട്, പൌഡറിടാതെ, പൊട്ടു തൊടാതെ, മുടി കെട്ടാതെ കന്മദം ഫിലിമിലെ മഞ്ജു വാര്യര്‍ സ്റ്റൈലില്‍ പെണ്ണു കാണല്‍ ചടങ്ങിന് റെഡിയായി നിന്നു. അപ്പോഴതാ കോളിങ്ങ് ബെല്ല് ‘കി കി കി‘ എന്നു ചിലക്കുന്നു. അമ്മച്ചിയും ചേച്ചിയും പോയി വാതില്‍ തുറന്നു. ഞാന്‍ കിച്ചണില്‍ പെണ്ണു കാണാന്‍ വന്നവര്‍ക്ക് കൊടുക്കാന്‍ തയ്യാ‍റാക്കി വച്ചിരിക്കുന്ന കിണ്ണത്തപ്പവും കേക്കും കായ വറുത്തതുമൊക്കെ ടേസ്റ്റില്ലേയെന്നൊക്കെ ടെസ്റ്റ് ചെയ്ത് എന്നെ വിളിക്കുന്നതും കാത്ത് വെയ്റ്റ് ചെയ്തു. ഞാന്‍ ചെക്കന്റെ തലയിലെങ്ങാന്‍ ചായയെടുത്ത് ഒഴിച്ചാലോ എന്നു പേടിച്ചിട്ടാവണം അമ്മച്ചിയും ചേച്ചിയും കൂടിയാണ് ചെക്കനും കൂട്ടര്‍ക്കും ചായയും പലഹാരങ്ങളും കൊടുത്തത്. എന്റെ രംഗപ്രവേശത്തിന്റെ ടൈമായപ്പോള്‍ അമ്മച്ചി എന്നെ എന്റെ പേരിന്റെ കൂടെ ഒരു സ്പെഷ്യല്‍ ‘മോളേ’ എന്നു ചേര്‍ത്ത് നീട്ടി വിളിച്ചു. ഞാന് അവിടെ പോയി ചുമരും ചാരി നിന്ന് എല്ലാരെയും വിശദമായി നോക്കി.

ആവശ്യത്തിന് കട്ടി മീശയുള്ള, താമര പൂ പോലെ വിടര്‍ന്ന കണ്ണുകളുള്ള, കോളേജ് കുമാരനെ പോലെ തോന്നുന്ന, ഇരുനിറത്തിലുള്ള (ഗോതമ്പിന്റെ നിറമാന്ന് മൂപ്പരും പാലിന്റെ നിറമാണെന്ന് മൂപ്പരുടെ അമ്മയും പറയണ നിറം, ചിലപ്പോ ഹോര്‍ലിക്സ് കലക്കിയ പാലിന്റെ കാര്യമാവും പറഞ്ഞത്) ഐശ്വര്യമുള്ള ഒരു ചെറുപ്പക്കാരന്‍. കൂടെ വ്യാകുലമാതാവിന്റെ ഫെയ്സ് കട്ടുള്ള അമ്മയും, എലിപ്പത്തായം സിനിമയിലെ ഹീറോന്റെ പോലത്തെ അപ്പനും, വട്ടമുഖമുള്ള പെങ്ങളും, പെങ്ങളിന്റെ ഉറങ്ങുന്ന കൊച്ചു കുഞ്ഞും. കുഞ്ഞൊഴിച്ച് എല്ലാരുടെയും നോട്ടപുള്ളിയായി ഞാന്‍. അപ്പോ അമ്മയും അപ്പനും കൂടി ചെക്കനെ ഒരു നോട്ടം ‘നിനക്ക് പെണ്ണിനോട് വല്ലതും ചോദിക്കാനുണ്ടെങ്കി ചോദിച്ചോടാ’ എന്ന്. അങ്ങനെ ചോദ്യോത്തര പംക്തി തുടങ്ങി.

എലിവാണം വിട്ട പോലെ ആളുടെ ഫസ്റ്റ് ചോദ്യം‍ ‘ഡിഗ്രിക്ക് ഏതായിരുന്നു മെയിന്‍’. ബെസ്റ്റ് ചോദ്യം, അതോടെ എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നു തരിപ്പണമായി, വേറേ ഏതൊക്കെ നല്ല ചോദ്യങ്ങള്‍ കിടക്കുന്നു ചോദിക്കാന്‍ ‘കുട്ടിക്ക് സിനിമ കാണാന്‍ ഇഷ്ട്മാണോ, ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണോ, കുട്ടീക്ക് എന്നെ ഇഷ്ട്മായോ‘ അങ്ങനെയുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ചു നിന്ന എന്നോട് ഒരു മാതിരി സ്റ്റാന്‍ഡേര്‍ഡില്ലാത്ത ഈ ചോദ്യം. എന്തായാലും ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്ന് ഉത്തരം പറഞ്ഞു. അപ്പോ ദേ വരണു അടുത്ത റോക്കറ്റ് ‘എത്ര % മാര്‍ക്കുണ്ടായിരുന്നു ഡിഗ്രിക്ക്‘. ഇയാളെന്താ കാമ്പസ് ഇന്റര്‍വ്യൂന് വന്നതാണോന്ന് ചോദിക്കണംന്നൂണ്ടായിരുന്നു, പക്ഷേ അതിനു പറ്റിയ സിറ്റുവേഷന്‍ ഇല്ലാതിരുന്നതു കൊണ്ട് 61% എന്ന് ഉത്തരം പറഞ്ഞു (നാലാ‍ള് വായിക്കണതല്ലെ എന്നു കരുതി മാര്‍ക്ക് കൂട്ടി പറഞ്ഞിട്ടൊന്നുമില്ല കേട്ടോ, ശരിക്കും അത്രക്ക് കിട്ടി, അതെങ്ങനെയാണെന്ന് എനിക്കിന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയാണ്). മൂപ്പരുടെ മേല്പറഞ്ഞ രണ്ട് ക്ണാപ്പ് ക്വസ്റ്റ്യന്‍സ് കേട്ടതോടെ, ഹ്യൂമര്‍ സെന്‍സും റൊമാന്റിക് സെന്‍സും തൊട്ടു തീണ്ടിയില്ലാത്ത ഒരു ഐറ്റം നമ്പറാണ് കക്ഷിയെന്ന് എനിക്ക് ഒരു ഡൌട്ട് ഫീല്‍ ചെയ്തു. വിദ്യാഭ്യാസത്തെ കുറിച്ച് മാത്രം ചോദിക്കാന്‍ ഇവനാരടെ വിദ്യാഭ്യാസമന്ത്രിയുടെ മോനോ എന്ന് ഞാനാലോചിച്ചു നിക്കുമ്പോ അതാ പുള്ളിക്കാരന്റെ അമ്മയുടെ വക അടുത്ത മിസൈല്‍ ‘മോള്‍ക്ക് കുക്കിങ്ങൊക്കെ അറിയോ‘ എന്ന്. ആദ്യമായി കാണുന്ന അമ്മയോട് ‘എനിക്ക് അത്യാവശ്യം കുക്കിങ്ങൊക്കെ അറിയാം’ എന്ന് നുണ പറയണോന്ന് ആലോചിക്കുമ്പോഴാണ് പെങ്ങളുടെ മോന്‍ കരയാന്‍ തുടങ്ങിയതും, ഞാന്‍ കരയുന്ന കൊച്ചിനെ എടുത്ത് കളിപ്പിക്കണ ആക്ഷനൊക്കെ കാട്ടി ബെഡ്റൂമിലേക്ക് സൂപ്പറായി നുണ പറയാതെ രക്ഷപ്പെട്ടതും. ഏതായാലും ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടാണ് ‘കടല വെള്ളമൊഴിക്കാതെയും വെണ്ടക്ക ഒരു ബക്കറ്റ് വെള്ളമൊഴിച്ചും വേവിക്കുന്ന പാചകറാണിയാണ് തന്റെ മരുമകളെന്ന‘ അമ്മയുടെ ചോദ്യത്തിനുള്ള ഞെട്ടിക്കുന്ന ഉത്തരം അമ്മ ഞാന്‍ പറയാതെ തന്നെ കണ്ടെത്തിയത്. എന്തായാലും അന്നത്തെ ചോദ്യാത്തര പംക്തി കഴിഞ്ഞ് അവര്‍ യാത്ര പറഞ്ഞിറങ്ങി.

അന്ന് എനിക്കാണെങ്കില്‍ കല്ല്യാണപ്രായമാവാത്ത കാരണം ചെക്കനെ പറ്റി വലിയ സങ്കല്പങ്ങളൊന്നുമില്ലാ, എന്നാലും എന്റെ സങ്കല്പ്ത്തിലെ ചെക്കനു വേണ്ട മാക്സിമം യോഗ്യതകളായ ഇരുനിറം, കട്ടിമീശ, കുടിയും സിഗരറ്റ് വലിയുമില്ലാത്ത സത്സ്വഭാവം, പാകത്തിന് പക്വത ഇതൊക്കെ ഈ ചെക്കനു വേണ്ടുവോളമുണ്ട് (ചേട്ടന്റെ ബന്ധുക്കളെത്തിച്ച ന്യൂസ് പ്രകാരം), ഒരു ഹ്യൂമര്‍ സെന്‍സിന്റെ കുറവൊഴിച്ച്. ഞാനാലോചിച്ചപ്പോ എന്റെ മുന്നൂ ചേച്ചിമാരെയും കെട്ടിയിരിക്കുന്നത് വിശുദ്ധന്മാരുടെ പേരുള്ള പുണ്യാളന്മാരാണ്, അവരൊക്കെ എന്റെ ചേച്ചിമാരുടെക്കാളും വെളുത്തിട്ടാണ്, ഈ ചെക്കനാണെങ്കില്‍ പുണ്യാളന്റെ പേരുമില്ല്യാ എന്നെക്കാളും നിറവുമില്ല്യാ. അതുകൊണ്ട് എന്നെ പുണ്യാളന്‍ കെട്ടണോ റപ്പായേല്‍ മാലാഖ കെട്ടണോന്നൊക്കെ കര്‍ത്താവ് തീരുമാനിച്ചോട്ടേന്ന് വിചാരിച്ച് ഞാന്‍ മനസമാധാനത്തോടെ ഉറങ്ങാന്‍ പോയി. (കര്‍‌‌ത്താവിനല്ലേ അറിയൂ എന്നെ ആരുടെ വാരിയെല്ല് ഊരിയെടുത്തിട്ടാ ഉണ്ടാക്കിയതെന്ന്)

പിറ്റേ ദിവസം ഉറങ്ങിയെണിറ്റപ്പോ അമ്മച്ചിക്ക് എന്നെ അവര് വന്ന് പെണ്ണു കണ്ടു പോയതിന്റെ ഹാങ്ങോവറ്, എന്നോട് ചപ്പാത്തി പരത്തി പഠിക്കാന്‍, അല്ലെങ്കില്‍ അമ്മായിയമ്മ ശരിയാക്കും പോലും (അമ്മച്ചിക്ക് കരിനാവില്ലെങ്കിലും ആ പ്രവചനം ഫലിച്ചു). എന്തായാലും ഞാന്‍ ഇന്ത്യയുടെ ഷേപ്പിലും, കേരളത്തിന്റെ ഷേപ്പിലും, അതിന്റപ്പുറത്ത് കിടക്കുന്ന തമിഴ് നാട്ടിന്റെ ഷേപ്പിലും കനത്തിലും മൂന്ന് ചപ്പാത്തി പരത്തിയപ്പോഴേക്കും അമ്മച്ചി എന്നോട് ഓഫീസില്‍ക്ക് പോവാന്‍ റെഡിയാവടി എന്നു പറഞ്ഞു. അതു വരെ, വിരുന്നുകാരു വരുമ്പോ കൊടുക്കാന്‍ വാങ്ങി വച്ചിരിക്കുന്ന പലഹാരങ്ങള്‍ കാണാണ്ടാവുന്നൂന്നുള്ള ഒറ്റ കാരണത്തിന്റെ പേരില്‍ എനിക്ക് കിച്ചണില്‍ പ്രവേശനം നിഷേധിച്ച അമ്മച്ചി ഒരു സുപ്രഭാതത്തില്‍ എന്നോട് ചപ്പാത്തി പരത്തി കൂട്ടാനുണ്ടാക്കാന്‍ പറഞ്ഞാല്‍ ഞാനെങ്ങനെ ഇതിലും നന്നായി പെര്‍ഫോം ചെയ്യും?!

അന്ന് ഉച്ചക്ക് ഓഫീസില്‍ ഒരു സംഭവമുണ്ടായി, രണ്ടര മണി നേരത്ത് എനിക്ക് ഓഫീസില്‍ ഒരു വിസിറ്റര്‍. ഇതാരാപ്പാ എന്നെ ഓഫീസില്‍ വന്ന് വിസിറ്റ് ചെയ്യാന്‍ എന്ന് വിചാരിച്ച് റിസപ്ഷനില്‍ ചെന്നു നോക്കിയപ്പോ, ദേ ഇന്നലെ പെണ്ണു കാണാന്‍ വന്ന ചെക്കന്‍ ഇന്നു രണ്ടാമതും ഓഫീസില്‍ ഔദ്യോഗികമായി പെണ്ണു കാണാന്‍ വന്നിരിക്കുന്നു. ഞാനാണെങ്കില് അന്ന് ഇത്തിരി സ്റ്റൈലില്‍ ശങ്കരാടി മോഡേണ്‍ വേഷം ചെയ്യുന്ന സിനിമയിലിടണ വള്ളി ട്രൌസറ് പോലത്തെ ഫാഷനിലുള്ള വെള്ളയില്‍ നീല വരകളുള്ള ഒരു ഫ്രോക്ക് ഇട്ടിട്ടാണ് ഓഫീസില്‍ പോയിരുന്നത്. എന്നെ ആ വേഷത്തില്‍ കണ്ടതും പുള്ളിക്കാരന്‍ ഹാപ്പിയായി, ഇതൊരു ടൂ ഇന്‍ വണ്‍ (നാടന്‍ കം മോഡേണ്‍) ഗേളിയാണല്ലോന്നോര്‍ത്ത്. അപ്പോഴേക്കും എന്നെ മോളെ പോലെ കരുതുന്ന എന്റെ ബോസുമാരായ പാട്ടീല്‍ സാറും മൂര്‍ത്തി സാറും മലയാളി സെക്യൂരിറ്റി ചേട്ടനും റിസപ്ഷനില്‍ ഹാജരായി, അതു കണ്ടതോടെ പുള്ളിക്കാരന്‍ ‘എനിക്ക് ഈ ഭാഗത്ത് വരണ്ട ഒരാവശ്യമുണ്ടായിരുന്നു അതുകൊണ്ട് കേറിയതാ‘ എന്നു പറഞ്ഞ് വേഗം സ്ഥലം കാലിയാക്കി. അങ്ങനെ ഞാന്‍ അഞ്ചര മണിക്ക് ഓഫീസ് വിട്ട് കൂട്ടുകാരിയോട് പെണ്ണുക്കാണല്‍ വിശേഷങ്ങളൊക്കെ പറഞ്ഞ് ആര്‍മി നേവി ബില്‍ഡിങ്ങിന്റെ പടികളിറങ്ങി വരുമ്പോള്‍ ദേ നിക്കണു പുള്ളിക്കാരന്‍ മൂന്നാമത് പെണ്ണു കാണാന്‍ റെഡിയായിട്ട്, അപ്പോ എനിക്ക് നേരത്തെ ഡൌട്ട് ഫീല്‍ ചെയ്ത റൊമാന്റിക് സെന്‍സിന്റെ കുറവില്ലെന്ന് മനസ്സിലായി. അങ്ങനെ ഞങ്ങള്‍ രണ്ടാളും കൂടി ചര്‍ച്ച് ഗേറ്റ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. വുമണ്‍സ് ഓണ്‍ലി കോളേജുകളില് മാത്രം പഠിച്ച എനിക്കാണെങ്കില്‍ കൂട്ടുകാരികള്‍ കൂടെയുണ്ടെങ്കില്‍ വായിനോക്കികളെ തുറുപ്പിച്ചു നോക്കി പേടിപ്പിക്കാന്‍ ട്രൈ ചെയ്ത് പരിചയമുണ്ടെന്നല്ലാതെ, ഒറ്റക്ക് ഒരാണിന്റെ കൂടെ ഇങ്ങനെ വര്‍ത്താനം പറഞ്ഞ് നടന്ന് പരിചയമില്ലാത്തതു കൊണ്ട്, എന്റെ കയ്യും കാലും വര്‍ത്താനം പറയാന്‍ നോക്കിയപ്പോ നാവും വിറക്കാന്‍ തുടങ്ങി. എന്റെ വിറയല്‍ കണ്ടപ്പോ പുള്ളിക്കും മനസ്സിലായി എനിക്കങ്ങനെ ചെക്കന്മാരോട് വര്‍ത്താനം പറഞ്ഞ് നല്ല പരിചയമില്ലാന്ന്, അപ്പോ പുള്ളിക്കാരന്‍ ഡബിള്‍ ഹാപ്പിയായി.

അന്ന് രാത്രി ചെക്കന്റെ വീട്ടുകാരുടെ ഫോണ്‍ വന്നു നമുക്ക് ഈ ആലോചനയങ്കട് ഉറപ്പിക്കാം സമ്മതം ബോംബെയില്‍ വച്ചും കല്ല്യാണം ആറുമാസം കഴിഞ്ഞ് മെയ് മാസത്തില്‍ നാട്ടില്‍ വച്ചു നടത്താമെന്ന് പറഞ്ഞ്. പിറ്റെ ദിവസം ഞാനോഫീസില്‍ പോയ നേരത്ത് പുള്ളിക്കാരന്‍ വീട്ടില്‍ വന്ന് നാട്ടിലെ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുക്കാനാണെന്ന് പറഞ്ഞ് എന്റെ ഫോട്ടോയും വാങ്ങിച്ചു, അതും നോക്കി റോഡില്‍ കൂടി നടക്കുമ്പോ ഒരു നല്ല കാറ്റ് വീശി, നിറം സിനിമയില്‍ “പ്രായം നമ്മില്‍ മോഹം നല്‍കി, മോഹം കണ്ണില്‍ പ്രേമം നല്‍കി” എന്നുള്ള പാട്ടുസീനില്‍ പാട്ടെഴുതിയ പേപ്പറ് പറന്നു പോയ പോലെ, പുള്ളിക്കാരന്റെ കയ്യില്‍ നിന്ന് എന്റെ ഫോട്ടോ പറന്നു പോയി ഒരു ഗട്ടറില്‍ ലാന്റായി, ചെളിയില്‍ വിരിഞ്ഞ ചെന്താമര പോലെ ഡ്രൈയായ ഗട്ടറില്‍ കിടക്കുന്ന എന്റെ ഫോട്ടോയെടുത്ത് വേഗം പോക്കറ്റില്‍ തിരുകി ട്രെയിന്‍ പിടിച്ച് ക്രിത്യ സമയത്ത് ആരമി നേവി ബില്‍ഡിങ്ങിന്റെ താഴെ അന്നും എന്നെ പെണ്ണു കാണാന്‍ റെഡിയായി വന്നു നിന്നു.

ചുരുക്കി പറഞ്ഞാല്‍ കല്ല്യാണത്തിന് രണ്ടാഴ്ച മുമ്പ് നാട്ടില്‍ക്ക് പോകുന്ന വരെ ആറു മാസത്തേക്ക് ചുള്ളനെന്നെ സ്ഥിരമായി പെണ്ണു കാണാന്‍ വന്നു. സ്റ്റേഷനിലിറങ്ങി എന്റെ വീടിന്റെ ഭാഗത്തേക്കു പോകുന്ന ബസ്സ് പിടിച്ച് എനിക്കുള്ള ടിക്കറ്റുമെടുത്ത് എന്നോടൊപ്പം ബസ്സിലിരുന്ന് യാത്ര ചെയ്ത് എന്നെ എന്റെ ബില്‍ഡിങ്ങിന്റെ താഴെയുള്ള ബസ് സ്റ്റോപിലിറക്കി വന്ന ബസ്സില്‍ തന്നെ തിരിച്ചു പോകുകയും ചെയ്തു. അന്ന് ബസ്സിലിരിക്കുമ്പോ എന്റെ മനസ്സിലിരുപ്പ് ആറുമാസത്തേക്കുള്ള ബസ്സുക്കൂലി ലാഭമടിച്ചു എന്നും, എന്റെ കെട്ട്യോന്റെ അന്നത്തെ ചിന്താവിഷയം ‘ഈ ബോംബെയിലത്തെ ബസ്സുകളൊക്കെ എന്തു നല്ലതാ ആണിനും പെണ്ണിനും ഒരേ സീറ്റിലിരിക്കാം, പക്ഷേ ഈ റോഡുകളൊക്കെ നാട്ടിലത്തെ പോലെ കുണ്ടും കുഴിയും വളവുമൊക്കെ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ എന്നുമായിരുന്നു. ഈ ആറുമാസക്കാലത്തിനിടക്ക് പുള്ളിക്കാരന്‍ എനിക്കൊരു സമ്മാനവും തന്നു, ഒരു വില കൂടിയ പേന, ഞാനാണെങ്കില് പരീക്ഷ എഴുതാന്‍ മാത്രമല്ലാതെ ഒന്നിനും പേന ഉപയോഗിക്കാറില്ല, ഇക്കാലത്തിനിടക്ക് നോട്ടുബുക്കിന്റെ ഒരു പേജില്‍ പോലും ഒരു കഥയോ കവിതയോ ഒന്നും തന്നെ എഴുതിയിട്ടില്ലാ, ഇനി എന്നെ കൊണ്ട് കല്ല്യാണത്തിന് മുമ്പ് വല്ല പരീക്ഷ എഴുതിക്കാനും പഹയന് പ്ലാനുണ്ടോന്ന് പോലും ഞാന്‍ സംശയിച്ചു പോയി, എന്തായാലും ആ വില കൂടിയ പേന ഞാന്‍ എന്റെ വില കൂടിയ സൈന്‍ (ഒപ്പ്) ഇടാന്‍ മാത്രം ഉപയോഗിച്ചു. എന്നാലും എനിക്കൊരു ചുവന്ന റോസാ പൂവോ, ചെമ്പരത്തി പൂവോ, ചുരിദാറോ സമ്മാനമായി തരുന്നതിന് പകരം ഈ പേന സമ്മാനമായി തന്നതിന് പിന്നിലെ ദുരുഹത കണ്ടുപിടിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയാണ് ഞാനാ ഞെട്ടിപ്പിക്കുന്ന സത്യമറിഞ്ഞത്, ബാ‍ലരമയിലും പൂമ്പാറ്റയിലുമൊക്കെ രണ്ടു ചിത്രങ്ങള്‍ കൊടുത്തിട്ട് “പത്തു വ്യത്യാസങ്ങള്‍ കണ്ടു പിടിക്കുക“, എന്നുള്ള കളി പോലെ ഞങ്ങടെ ഫാമിലികള്‍ തമ്മില്‍ അതായത് വളര്‍ന്ന സാഹചര്യങ്ങള്‍ തമ്മില്‍ 10 വ്യത്യാസം. സ്ഥല പരിമിതി മൂലം ഒന്നു രണ്ടു മെയിന്‍ വ്യത്യാസങ്ങള്‍ മാത്രം പറയാം. ഞാന്‍ ജനിച്ചപ്പോ തൊട്ട് ഒരു ഫുള്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ വളര്‍ന്നതാ, അതായത് ചിരിയും കരച്ചിലും ആക്ഷനും കോമഡിയും സെന്റിമെന്റ്സും പാട്ടും ഡാന്‍സും എല്ലാം ചേര്‍ന്ന ഒരു ലൊക്കേഷന്‍. പുള്ളിക്കാരനാകട്ടെ തനി അവാര്‍ഡ് ഫിലിം സെറ്റപ്പില്‍ വളര്‍ന്നതും. ഞങ്ങള്‍ അയല്പക്കകാരടക്കം ജോസിലോ രാ‍ഗത്തിലോ രാമദാസ് തിയറ്ററിലോ മാസത്തിലൊരിക്കല്‍ നേര്‍ച്ചയിട്ട് സിനിമ കഴിഞ്ഞ് പത്തന്‍സ് ഹോട്ടലില്‍ ഒരു മസാലദോശയും കഴിച്ച് ഫാഷന്‍സോ ചാക്കോളാസ് ഫാബ്രിക്സിലോ കേറി പണിയില്ലാണ്ട് നിക്കണ സെയിത്സ് മാന്‍ ചേട്ടന്മാര്‍ക്ക് പണി കൊടുത്ത് 10-20 ഡ്രസ്സുകളൊക്കെ നോക്കി ഒന്നും വാങ്ങിക്കാണ്ട് വരുന്ന നല്ല കുട്ടികള്. അവരുടെ വീട്ടിലാകട്ടെ കൊല്ലത്തിലൊരിക്കല്‍ അതും ചില കൊല്ലങ്ങളില്‍ മാത്രം അടൂരിന്റെ ഒരു അവാര്‍ഡ് സിനിമ മാത്രം, ഹോട്ടലില്‍ കേറി ഭക്ഷണം കഴിക്കുന്നതൊക്കെ ചീത്ത സ്വഭാവമാണെന്നു കരുതുന്ന വളരെ ബെസ്റ്റ് കുട്ടികള്‍. ഞങ്ങള്‍ കളിയും തീറ്റയും കഴിഞ്ഞ് ബാക്കി നേരമുണ്ടെങ്കില് പഠിക്കുമ്പോ, അവര്‍ പഠിപ്പും റിവിഷനും കഴിഞ്ഞ് ബാക്കി നേരമുണ്ടെങ്കില്‍ പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍. അതായിരുന്നു ആ പേന സമ്മാനിച്ചതിന്റെയും ഹ്യൂമര്‍ സെന്‍സ് കുറഞ്ഞു പോയതിന്റെയും പിന്നിലെ ഗുട്ടന്‍സ്.

എന്തായാലും കല്ല്യാണത്തിനു മുമ്പുള്ള ആ ആറുമാസക്കാലം പുള്ളിക്കാരന്‍ ഇങ്ങോട്ട് തമാശയൊന്നും പറഞ്ഞില്ലെങ്കിലും ഞാനങ്ങോട്ട് പറയുന്ന വളിപ്പ് കേട്ട് ചിരിക്കാനുള്ള ഒരു വലിയ മനസ്സ് കാണിച്ചിരുന്നു. കല്ല്യാണം കഴിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോ പുള്ളിക്കാരന് ഞാനൊരു തമാശ പറഞ്ഞാലും ചിരിക്കാനൊക്കെ ഭയങ്കര ഡിമാന്റ്, ഞാനൊരു തമാശ കാലത്ത് പറഞ്ഞാല്‍ ആശാന്‍ ഡിക്ഷണറിയൊക്കെ എടുത്ത് അതിന്റെ മീനിങ്ങൊക്കെ കണ്ടുപിടിച്ച് ചിരിച്ചു വരുമ്പോഴേക്കും നേരം രാത്രിയാവും. ആ നേരം കൊണ്ട് നമുക്ക് കൂലിക്ക് ആളെ വിളിച്ച് ചിരിപ്പിക്കാം. എന്തിനധികം പറയണു, ഞാനൊന്ന് പാട്ടു പാടിയാല്‍ തലവേദനയെടുക്കണൂന്ന് പറഞ്ഞ് എന്നെ തുറിപ്പിച്ച് നോക്കും (കല്ല്യാണം കഴിയുമ്പോ ചെക്കന്മാര്‍ക്ക് വരണ ഓരോരോ മാറ്റങ്ങളേ!), ഞാനാണെങ്കില് സന്തോയം വന്നാലും സന്താപം വന്നാ‍ലും ടെന്‍ഷന്‍ വന്നാലും പരിസരം മറന്ന് എന്റെ ശബ്ദ്മാധുര്യത്തെ പറ്റി ആലോചിക്കാതെ പാടണ ടൈപ്പും. പാവം എന്റെ പ്രിയപ്പെട്ട കെട്ട്യോനെ കുറ്റം പറയാന്‍ പറ്റില്ല, എന്റെ പാട്ട് സഹിക്കുന്നതിനും ക്ഷമിക്കുന്നതിനുമൊക്കെ ഒരു ലിമിറ്റില്ലേ. പണ്ടു തൊട്ടേ എന്റെ സ്ഥിതിയിതാ, ഞാനൊരു പാട്ടു പാടിയാല്‍ രണ്ടു വീടപ്പുറം താമസിക്കുന്ന ചേച്ചി വരെ വിളിച്ചു പറയും അല്ഫോന്‍സക്കുട്ടിയെ പട്ടി കുരക്കാന്‍ തുടങ്ങിയെന്ന്, അതായത് ശബ്ദ്മലിനീകരണം ഉണ്ടാക്കി അവറ്റയെ ദേഷ്യം പിടിപ്പിച്ചാല്‍ ഞാന്‍ 21 ഇഞ്ചക്ഷനെടുക്കണ്ടി വരുമെന്ന്. അങ്ങനെ അവനാന്റെ വീട്ടില്‍ പോലും ഒരു പാട്ടു പാടാന്‍ സ്വതന്ത്യം നിഷേധിക്കപ്പെട്ട ഒരു പാവമാണ് ഞാന്‍. ചുരുക്കത്തില്‍ കമേഴ്സ്യല്‍ ഫിലിം സെറ്റപ്പില്‍ കഴിഞ്ഞിരുന്ന ഞാന്‍ കല്ല്യാണത്തോടെ അവാര്‍ഡ് ഫിലിമിലെ നായികയായി, അവാര്‍ഡുകള്‍ വാരിക്കൂട്ടി.

പത്തുകൊല്ലം കൊണ്ടുണ്ടായ മാറ്റങ്ങള്‍ - എന്റെ ഭര്‍ത്താവ് കമെഴ്സ്യല്‍ ഫിലിം ഹീറോയായി, അവാര്‍ഡ് ഫിലിം സെറ്റപ്പില്‍ കഴിഞ്ഞവര് കമേഴ്സ്യല്‍ ഫിലിം ഇഷ്ടപ്പെടാനും റിമി ടോമിയുടെ ആക്ഷന്‍ സോങ്ങ് വരെ ആസ്വദിക്കാനും തുടങ്ങി, പാചകറാണിയായില്ലെങ്കിലും ഞാന്‍ ചപ്പാത്തി വട്ടത്തില്‍ പരത്താനും കൂട്ടാന്‍ വക്കാനും പഠിച്ചു, എന്നെ പാചകറാണിയാക്കാന്‍ എന്റെ കൂടെ 7-8 കൊല്ലം നിന്ന് ട്രെയിനിങ്ങ് തന്ന അമ്മ ഇവളെ ഇതില്‍ കൂടുതല്‍ ശരിയാക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കി വയസ്സാന്‍ കാലത്തെങ്കിലും ഞാനെന്റെ കയ്യോണ്ട് വായക്കു രുചിയായി എന്തെങ്കിലും വച്ചു കഴിക്കട്ടേന്ന് തീരുമാനിച്ച് നാട്ടിലേക്കു തന്നെ മടങ്ങി പോയി.

ഈ പോസ്റ്റിട്ടു കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം ഇതൊക്കെ എഴുതിയ കമ്പ്യൂട്ടര്‍ പാര്‍ട്ടു പാര്‍ട്ടായി ബന്ധുക്കള്‍ക്ക് ഏല്പിച്ചു കൊടുത്ത് ഞാന്‍ നേത്രാവതിയില്‍ കേറിയിരുന്ന് ത്രിശ്ശുര്‍ പൂരത്തിന് പോവും, പൂരത്തിന് ഒരു ആനയുടെ കുറവുണ്ടത്രെ. പൂരത്തിന്റെ നാട്ടില്‍, കമ്പ്യൂട്ടറില്ലാത്ത, ഒരു ജോഡി ലാപ് ടോപ്പുകള്‍ മാത്രമുള്ള എന്റെ കെട്ട്യോന്റെ വീട്ടില്‍ കുറച്ചു ദിവസം ചിലവഴിച്ച് ഞാന്‍ ദുബായില്‍ക്ക് എന്റെ പ്രിയപ്പെട്ടവന്റെ അടുത്തേക്ക് വണ്ടി കേറും. പൂരത്തിന്റെ ടൈമായതു കൊണ്ട് പൂരം മിസ്സ് ചെയ്യുന്ന ത്രിശ്ശൂര്‍ പ്രവാസികള്‍ക്കും ബാക്കി കേരളീയര്‍ക്കും എന്റെ വക നല്ല വിവരമുള്ളവര്‍ എഴുതിയ ഞാനെടക്കിടക്ക് സംഗതിയില്ലാതെ പാടണ ഒരു പൂര പാട്ടിതാ.

(നീട്ടി പാടിയാലെ ഒരു ഗുമ്മുണ്ടാവള്ളൊ)

കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
പൂരം എനിക്കൊന്നു കാണണം കാന്താ
പൂരത്തിനാളെ കാണണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
വെടിക്കെട്ടെനിക്കൊന്നു കാണണം കാന്താ
എനിക്കും ഒരു വെടി വെക്കണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
കൊടിമരം എനിക്കും കാണണം കാന്താ
എനിക്കും ഒരു കൊടി കേറ്റണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
ആനയെ എനിക്കൊന്നു കാണണം കാന്താ
എനിക്കും ആനപുറത്തിരിക്കണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
പൂരപറമ്പെനിക്കൊന്നു കാണണം കാന്താ
ആന പിണ്ടത്തിലൊന്നു ചവിട്ടണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)
എക്സിബിഷന്‍ സ്റ്റാളില്‍ കേറണം കാന്താ
മാലയും വളയും വാങ്ങണം കാന്താ
കാന്താ ഞാനും വരാം ത്രിശ്ശൂര്‍ പൂരം കാണാന്‍ (2)

ഈ പാട്ടിലെ ചില വരികള് നിങ്ങള്‍ക്കു ബോറായി തോന്നിയേക്കാം, കാരണം എന്റെ ഉള്ളിലുറങ്ങികിടന്നിരുന്ന കവയിത്രി എണീറ്റ് ഈ പാട്ടിനെ ഒന്നു മെയ്ക്കപ്പ് ചെയ്തു നോക്കിയതാ.

മുകളില്‍ കൊടുത്തിരിക്കുന്ന പാ‍ട്ടില്‍ കാന്താ എന്നുള്ള വാക്കിന്റെ ‘കാ’ എന്നുള്ള അക്ഷരം ഞാന്‍ വെറുതെ ഒരു തമാശക്ക് ‘കോ’ എന്നു തെറ്റിച്ചു പാടി എന്നുള്ള ഒറ്റ കാരണത്തിന്റെ പേരില്‍ കഴിഞ്ഞ കൊല്ലം പൂരത്തിന്റെ ടൈമില്‍ നാട്ടിലുണ്ടായിട്ടും എന്നെ പൂരം കാണിക്കാതെ, എക്സിബിഷന്‍ സ്റ്റാളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിച്ച് ഒരു കരിമ്പിന്‍ ജ്യൂസ് മാത്രം വാങ്ങിച്ചു തന്ന എന്റെ എല്ലാമെല്ലാമായ കാന്തനും, അധികമൊന്നും പുറത്തു കാണിക്കാറില്ലെങ്കിലും ഞാനേറെ സ്നേഹിക്കുന്ന അപ്പനുമമ്മക്കും ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു.

ഇതു മിക്കവാറും എന്റെ ലാസ്റ്റ് പോസ്റ്റാവാനുള്ള എല്ലാ ചാന്‍സുമുണ്ട്. വേണ്ടാ, അധികം ആരും സന്തോഷിക്കണ്ടാ, എന്റെ കാന്തന്‍ ഞാന്‍ അങ്ങേരേ ഈ പോസ്റ്റില്‍ ബ്യൂട്ടിഫുള്ളായി അവതരിപ്പിച്ചിരിക്കുന്നതു കണ്ട് എന്റെ ബ്ലോഗെഴുത്തില്‍ ഇമ്പ്രസ്സ്ഡ് ആയി ‘നീ ഇനിയും എഴുതിക്കോടീ ക്ടാവെ‘ എന്നു പറയുകയാണെങ്കില്, കല്ല്യാണം കഴിക്കാന്‍ പോകുന്ന സിനിമാ നടികള്‍ വിവാഹശേഷം ഞാനഭിനയിക്കുകയില്ല എന്ന് പറഞ്ഞിട്ട് ഒരു മാസത്തിനുള്ളില്‍ തിരിച്ചു വരണ പോലെ, ചിലപ്പോ ഞാനും പോയ സ്പീഡില്‍ തന്നെ തിരിച്ചു വരാനുള്ള സാധ്യതയുമുണ്ട്. അപ്പോ ആരും കളിയാക്കരുത്, പ്ലീസ്.

Tuesday, April 1, 2008

എന്റെ ലാസ്റ്റ് പോസ്റ്റ്

ഇത് എന്റെ ലാസ്റ്റ് പോസ്റ്റാണ്.

ഭര്‍ത്താവ് ദുബായില്‍ പോയതിന്റെ വിഷമവും, പോലീസുകാര് എന്റെ പാസ്പോര്‍ട്ട് വൈകിച്ചതിന്റെ പേരിലുണ്ടായ ടെന്‍ഷനും മാറ്റുവാന്‍ വേണ്ടിയാണ് ഞാന്‍ ബ്ലോഗ് റീഡിങ്ങിലേക്കു തിരിഞ്ഞതും, പിന്നീട് ബ്ലോഗ് റൈറ്റിങ്ങില്‍ കൈ വക്കാന്‍ തീരുമാനിച്ചതും. ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ തീരുമാനിച്ച വിവരം എന്റെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ചപ്പോ ‘ഞാന്‍ ദുബായില്‍ക്ക് പോന്നപ്പോ നിനക്കെന്താ തലക്കു വട്ടായോ ക്ടാവേ’ എന്നു ചോദിക്കുകയും ‘ഇപ്പോ ഇത്തിരി വട്ടേ ഉള്ളൂ (ഒരു സ്ക്രൂ കാണാണ്ടായി) അത് മുഴുവട്ടാവാതിരിക്കാനാണ്‘ എന്നുള്ള എന്റെ മറുപടി കേട്ടിട്ട് ‘എന്നാ എന്തൂട്ടേങ്കിലുമൊക്കെ ചെയ്യ്‘ എന്നു പറഞ്ഞ് എന്നെ അനുഗ്രഹിക്കുകയും, വല്ലോരെയും പറ്റി എഴുതി അടി വാങ്ങിക്കാന്‍ നിക്കാണ്ട് നമ്മുടെ കാര്യം മാത്രം എഴുതിയാല്‍ മതിയെന്ന് ഫ്രീയായിട്ട് ഒരു ഉപദേശവും തന്ന ധൈര്യത്തിന്റെ പേരിലാണ് ഞാനും സ്വന്തമായി ഒരു ബ്ലോഗ്ഗ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇപ്പോ എനിക്കു പാസ്പോര്‍ട്ടും കിട്ടി, വിസയും കിട്ടി, ടെന്‍ഷന്‍ ലീവിലും പോയി.

ലാസ്റ്റ് പോസ്റ്റിട്ടു തിരിച്ചു പോകുന്ന ഈ അവസരത്തില്‍ എന്റെ ബ്ലോഗ്ഗ് ഗുരുവിന്റെ പേര് അനൌണ്‍സ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും, എന്റെയീ ബ്ലോഗ് വാര്‍ഷികമെത്താത്തതു കൊണ്ടും, അധികമൊന്നും പച്ച പിടിക്കാ‍ത്തതുകൊണ്ടും, രണ്ടുമാസം ബ്ലോഗിലെഴുതിയതിന്റെ പേരില്‍ എന്റെ എല്ലാ വിരലുകളും മുറിച്ച് ഫിങ്കര്‍ ചിപ്സുണ്ടാക്കാന്‍ വേണ്ടി ഗുരുദക്ഷിണ കൊടുക്കാന്‍ ആഗ്രഹമില്ലാത്തതു കൊണ്ടും, മാത്രമല്ലാ ഗുരുവിന്റെ പേര് പറഞ്ഞാല്‍ ഗുരു തന്നെ നേരിട്ട് വന്ന് ‘എനിക്ക് കൂടുതല്‍ ചീത്തപേരുണ്ടാക്കാണ്ട് ബ്ലോഗെഴുത്ത് നിര്‍ത്തി വീട്ടി പോടീ‘ എന്നു ഭീഷണിപ്പെടുത്താന്‍ സാധ്യതയുള്ളതുകൊണ്ടും ഞാന്‍ ഗുരുവിന്റെ പേര് ഒരു കാലത്തും പറയുന്നതല്ലാ.

ഒരു പാടു സന്തോഷിച്ചല്ലേ, എന്റെ ലാസ്റ്റ് പോസ്റ്റാകുമെന്നു കരുതീട്ട്. ഒരു പാടു മോഹിച്ചല്ലേ, ഇതെന്റെ ലാസ്റ്റ് പോസ്റ്റായിരുന്നെങ്കിലെന്ന്. ഏപ്രില്‍ ഫൂളാക്കീതാ കേട്ടോ.

ഞാനെങ്ങും പോണില്ലാ, ഞാനിവിടെയൊക്കെ തന്നെ കാണും, നിങ്ങളുടെയൊക്കെ സഹനശക്തിയും ക്ഷമയും പരീക്ഷിക്കാനായിട്ട്. അപ്പോ ഹാപ്പി ഏപ്രില്‍ ഫൂള്‍സ് ഡേ.